ദ്രോണാചാര്യർ : 'അർജ്ജുനാ.. നീ എന്താണ് കാണുന്നത്?'
അർജുനൻ : 'പക്ഷിയുടെ കണ്ണ്'
ദ്രോണാചാര്യർ : 'വൃക്ഷം, ശിഖരം, ഇലകൾ, ആകാശം...ഇതൊന്നും കാണുന്നില്ലേ?'
അർജുനൻ : 'ഇല്ല ഗുരോ... പക്ഷിയുടെ കണ്ണ് മാത്രമേ കാണുന്നുള്ളൂ'
മമ്മൂട്ടി ആദ്യമായി മൂവി ക്യാമറയ്ക്ക് മുന്നിൽ കൂട്ടത്തിലൊരാളായി നിന്ന സമയത്ത് അമിതാഭ് ബച്ചൻ മൂന്ന് സിനിമകളിൽ മാത്രമഭിനയിച്ച ഒരു യുവനടൻ മാത്രം. കമൽ ഹാസനാകട്ടെ തങ്കപ്പൻ മാസ്റ്ററുടെ ഡാൻസ് അസിസ്റ്റൻ്റ് ആയി തുടരണോ അതോ അഭിനയത്തിലേക്ക് തിരിയണോ എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുന്ന കാലം. അന്ന് ബാംഗ്ലൂർ ട്രാൻസ്പോർട്ട് സർവ്വീസിൽ (BTS) കണ്ടക്ടറായ ശിവാജി റാവ് ഗെയ്ക്ക്‌വാഡ് രജനികാന്ത് ആയി മാറിയിട്ടില്ല. തിരുവനന്തപുരം ഗവൺമെൻ്റ് മോഡൽ ഹൈസ്കൂളിൽ ആറാം സ്റ്റാൻഡേർഡിൽ പഠിക്കുകയാണ് മോഹൻലാൽ എന്ന ബാലൻ. സിനിമയാണ് തൻ്റെ മേഖല, അഭിനയമാണ് തൻ്റെ നിയോഗം എന്ന് ആ ഇരുപതാം വയസ്സിൽ തീരുമാനിച്ചുറപ്പിച്ചയാളാണ് മമ്മൂട്ടി. അതാണ് ഫോക്കസ്. അമ്പെയ്യുമ്പോൾ പക്ഷിയുടെ കണ്ണ് മാത്രം കണ്ട അർജുനനെ പോലെ. ഒരൊറ്റ ലക്ഷ്യം.
പിന്നെയും ഒമ്പത് കൊല്ലമെടുത്തു മമ്മൂട്ടിക്ക് തൻ്റെ പേര് സ്ക്രീനിൽ തെളിഞ്ഞ് കാണാൻ. ചൈനീസ് പുരാവൃത്തങ്ങളിൽ ഒരു കോയി ഫിഷിൻ്റെ കഥയുണ്ട്. മഞ്ഞ നദിയുടെ ഒഴുക്കിന് എതിർദിശയിൽ നീന്തിയ മീൻ പറ്റത്തിൽ ഒന്ന്. ആ മീൻ പറ്റം ഡ്രാഗൺ ഗേറ്റ് എന്ന ഉയരം കൂടിയ, ശക്തിയേറിയ വെള്ളച്ചാട്ടത്തിന് മുന്നിലെത്തിയപ്പോൾ കൂട്ടത്തിലെ പകുതിയോളം മീനുകളും ഭയന്ന് തിരിച്ച് പോയി. ബാക്കിയുള്ളവ വെള്ളച്ചാട്ടത്തിൻ്റെ മുകളിലേക്ക് ചാടാൻ ശ്രമിച്ചു കൊണ്ടിരുന്നു. പല മീനുകളും പരാജയപ്പെട്ട് പിന്മാറി. പക്ഷേ, ഒരേയൊരു മീൻ മാത്രം തൻ്റെ മുഴുവൻ കരുത്തും സംഭരിച്ച്, വെള്ളച്ചാട്ടത്തിൻ്റെ ഒഴുക്കിനെ ഭേദിച്ച് ചാടി മുകളിലെത്തി. ആ കോയി ഫിഷിൻ്റെ കഠിനാധ്വാനവും സ്ഥിരോത്സാഹവും കണ്ട ദൈവങ്ങൾ ആ ചെറിയ മീനിനെ കരുത്തിൻ്റെയും അറിവിൻ്റെയും പ്രതീകമായ ഒരു ഗോൾഡൺ ഡ്രാഗണാക്കി മാറ്റി എന്നതാണ് ആ കഥ.
ആദ്യം പറഞ്ഞ ഒമ്പത് വർഷങ്ങളും ഒഴുക്കിനെതിരെ നീന്തി, ലക്ഷ്യബോധം കൈവിടാതെ മുന്നോട്ട് പോയി ഒടുവിൽ 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന സിനിമയിലൂടെ 'മമ്മൂട്ടി' എന്ന പേര് സ്ക്രീനിൽ തെളിഞ്ഞപ്പോൾ മലയാള സിനിമയിൽ നടന കലയുടെ ഒരു ഗോൾഡൺ ഡ്രാഗൺ ഉരുവപ്പെടുകയായിരുന്നു. പിന്നെയങ്ങോട്ട് നാല്പത്തഞ്ച് വർഷങ്ങൾ കഴിഞ്ഞും പുതിയ ഉയരങ്ങൾ കീഴടക്കിക്കൊണ്ട് നിലനിൽക്കുന്ന അഭിനയക്കരുത്തിൻ്റെ സുവർണ്ണ സാന്നിധ്യം.
ഉയരം പോലെ പ്രധാനമാണ് ആഴവും. ഉയരം അധ്വാനത്തിൻ്റെ ഫലം ആണെങ്കിൽ ആഴം അതിനുള്ള പരിശീലനവും. പരപ്പിലല്ല ആഴത്തിലായിരുന്നു എല്ലാ കാലത്തും മമ്മൂട്ടി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. He is not a juggler. അഭിനയമല്ലാതെ മറ്റ് മേഖലകളിലോട്ട് തൻ്റെ ഫോക്കസ് അദ്ദേഹം ചിതറിച്ചില്ല. മമ്മൂട്ടിയുടെ കരിയർ ഗ്രാഫ് നോക്കിയാൽ തുടക്കം മുതൽ ഇന്ന് വരെ അതൊരു ലീനിയർ ഗ്രോത്ത് ആണ്. ഈ നാലര പതിറ്റാണ്ടിലെ ഏത് പോയിൻ്റിൽ എടുത്ത് നോക്കിയാലും അതിലെ മമ്മൂട്ടി അതിന് തൊട്ടു മുന്നേ വരെയുള്ള മമ്മൂട്ടിയെക്കാളും better performer ആയിരിക്കുന്ന അതിശയം കാണാം. 'ഒൻട്രേ സെയ്‌ക അതൈയും നൻട്രേ സെയ്‌ക' എന്ന് തമിഴിൽ പറയില്ലേ... അതാണ് മമ്മൂട്ടിയുടെ വർക്ക് ഫിലോസഫി.
എൺപതുകളുടെ തുടക്കത്തിൽ മലയാള സിനിമയുടെ ഭാവുകത്വത്തിൽ ഒരു paradigm shift സംഭവിച്ചപ്പോൾ അതിന് പ്രധാന സംഭാവന നൽകിയവരുടെ കൂട്ടത്തിൽ തലയെടുപ്പോടെ മമ്മൂട്ടി മുന്നിലുണ്ടായിരുന്നു. ഔദ്യോഗികമായി അഭിനയം തുടങ്ങിയ അടുത്ത വർഷം മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്. തുടർന്ന് ഏഴ് തവണ മികച്ച നടനുള്ള സംസ്ഥാന അവാർഡും, നാല് തവണ മികച്ച നടനുള്ള ദേശീയ അവാർഡും. മലയാള സിനിമയെന്നാൽ ബി ഗ്രേഡ് സോഫ്റ്റ് പോൺ സിനിമകളാണെന്ന ബോധ്യം മറ്റ് സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന കാലത്ത് ന്യൂ ഡെൽഹി, സിബിഐ ഡയറിക്കുറിപ്പ്, അയ്യർ ദി ഗ്രേറ്റ്, ഓഗസ്റ്റ് 1 എന്നീ സിനിമകളിലൂടെ ഇതാണ് മുഖ്യധാരാ മലയാള സിനിമ എന്ന് കാണിച്ച് കൊടുത്ത് മലയാള സിനിമയുടെ പതാക വാഹകനായി മാറിയതും മമ്മൂട്ടി തന്നെ.
പാൻ ഇന്ത്യൻ എന്ന പ്രയോഗം ഒക്കെ നിലവിൽ വരുന്നതിനും വർഷങ്ങൾക്ക് മുന്നേയാണെന്ന് ഓർക്കണം. മദ്രാസിലെ സഫയർ തിയേറ്റർ കോംപ്ലക്സിലും, കോയമ്പത്തൂരിലെ തിയേറ്റർ കോംപ്ലക്സുകളിലും തുടർച്ചയായി മമ്മൂട്ടിയുടെ മലയാള സിനിമകൾ പ്രദർശിപ്പിച്ചിരുന്ന കാലമായിരുന്നു അത്. ഏറ്റവും അധികം പുതുമുഖ സംവിധായകർക്ക് അവസരം നൽകിയ നടനും മറ്റാരുമല്ല. അത് ഇപ്പോഴും തുടരുന്നു.
മമ്മൂട്ടിയുടെ പേര് സ്ക്രീനിൽ തെളിഞ്ഞ ദിവസം മുതൽ ഇന്ന് വരെയുള്ള ദിവസങ്ങളെ (16557) അദ്ദേഹം ഇത് വരെ അഭിനയിച്ച സിനിമകൾ (435) കൊണ്ട് divide ചെയ്താൽ ഓരോ മുപ്പത്തി എട്ട് ദിവസങ്ങളിലും ഒരു മമ്മൂട്ടി സിനിമ എന്ന അദ്ഭുതാവഹമായൊരു കണക്ക് ലഭിക്കും. മനുഷ്യ ശരീരത്തിലെ ചർമം തുടർച്ചയായി സ്വയം പുതുക്കാൻ (Cell Turnover)എടുക്കുന്ന ഏകദേശ സമയം. നാല്പത്തി അഞ്ച് വർഷമായി അഭിനയകലയിൽ സ്വയം പുതുക്കി കൊണ്ടിരിക്കുന്ന ഒരു അഭിനേതാവിൻ്റെ കാര്യത്തിൽ ഈ ഒരു യാദൃച്ഛികത കൗതുകകരമാണ്.
ഏഴു നിറങ്ങളുടെ വർണ്ണരാജിയല്ല...അയ്യപ്പപ്പണിക്കർ എഴുതിയത് പോലെ "പന്ത്രണ്ട് സൂര്യൻ്റെ കിരണങ്ങൾ മേഘപ്പരപ്പാലരിച്ചത് പതിമൂന്ന് പൗർണ്ണമിയിലാറ്റികുറുക്കിപ്പൊടിച്ചെങ്ങുമെന്നും തിളങ്ങുന്ന" ഒരൊറ്റ വർണം... അഭിനയത്തിൻ്റെ അടങ്ങാത്ത പശി ജ്വാലയായ് ശോഭിക്കുന്ന അഗ്നിവർണം..അതാണ് മമ്മൂട്ടി.
(ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്)