

സന്ദീപ് റെഡ്ഡി വംഗയുടെ സംവിധാനത്തിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'സ്പിരിറ്റി'ല്‍നിന്ന് പ്രകാശ് രാജിനെ ഒഴിവാക്കിയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കു കടുത്ത ഭാഷയില്‍ മറുപടിയുമായി താരം തന്നെ രംഗത്തെത്തി. പ്രകാശ് രാജും സംവിധായകനും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ഇതിനു പിന്നിലെന്നായിരുന്നു പ്രധാന പ്രചാരണം. മലയാളത്തിലുൾപ്പെടെ പല പ്രധാനമാധ്യമങ്ങളും ഈ വാർത്ത നല്കുകയും ചെയ്തു.
തന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെയാണ് പ്രകാശ് രാജ് വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചത്. വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നവരെ 'ടോക്‌സിക് ഫേക്ക് ന്യൂസ് പെഡ്‌ലേഴ്‌സ്' എന്ന് വിളിച്ച അദ്ദേഹം, താന്‍ അഭിനയിക്കേണ്ട സീനുകളുടെ ചിത്രീകരണം പോലും ഇതുവരെ തുടങ്ങിയിട്ടില്ലെന്നും വെളിപ്പെടുത്തി. 'സ്പിരിറ്റ് എന്ന സിനിമയില്‍ എന്റെ സീനുകളുടെ ചിത്രീകരണം തുടങ്ങിയിട്ടുപോലുമില്ല. അപ്പോഴേക്കും വാട്‌സാപ്പ് ഫാക്ടറികള്‍ കഥകള്‍ മെനയുകയാണ്. കുറച്ചുകൂടി പക്വത കാണിക്കൂ, സ്വന്തമായി ഒരു ജീവിതമുണ്ടാക്കാന്‍ നോക്കൂ...' പ്രകാശ് രാജ് കുറിച്ചു.
പ്രഭാസ് നായകനാകുന്ന ആക്ഷന്‍ ഡ്രാമ പാന്‍-ഇന്ത്യന്‍ തലത്തില്‍ വലിയ ഹൈപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രഭാസിനൊപ്പം തൃപ്തി ദിമ്രി പ്രധാന വേഷത്തിലെത്തുന്നു. തെലുങ്ക്, ഹിന്ദി, തമിഴ് എന്നിവ കൂടാതെ ജാപ്പനീസ്, കൊറിയന്‍ തുടങ്ങിയ വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 2027 മാര്‍ച്ച് അഞ്ചിനാണ് അണിയറക്കാര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ, ജോലി സമയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ദീപിക പദുകോണ്‍ ചിത്രത്തില്‍ നിന്നു പിന്മാറിയതായി വാർത്തകളുണ്ടായിരുന്നു. തുടര്‍ന്നാണ് തൃപ്തി ദിമ്രി ഈ പ്രോജക്ടിലേക്ക് എത്തിയത്.