

തമിഴ് സൂപ്പർ താരം വിജയ്യും ഭാര്യ സംഗീതയും വേർപിരിയുന്ന വാർത്തകളാണ് തമിഴകത്ത് ചർച്ചയാകുന്നത്. തമിഴ്മക്കളുടെ പ്രിയപ്പെട്ട 'ഇളയദളപതി' വിജയ്യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന വാർത്തകൾ കേവലം ഗോസിപ്പുകൾക്കപ്പുറം കോടതി വരാന്തയിൽ എത്തിനിൽക്കുമ്പോൾ, യുദ്ധം നടക്കുന്നത് നടി തൃഷയുടെ ഇൻസ്റ്റഗ്രാം പേജിലാണ്.
ചെങ്കൽപ്പെട്ട് കുടുംബക്കോടതിയിൽ സംഗീത സമർപ്പിച്ച വിവാഹമോചന ഹർജിയിലെ പരാമർശങ്ങളാണ് ആരാധകരെയും സിനിമാലോകത്തെയും ഒരുപോലെ ഞെട്ടിച്ചത്. വെറുമൊരു വേർപിരിയൽ എന്നതിലുപരി വഞ്ചന, മാനസിക പീഡനം, വഴിവിട്ട ബന്ധങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് വിജയ്ക്കെതിരെ സംഗീത ഹർജിയിൽ ഉന്നയിച്ചത്. അഞ്ചുവർഷം മുമ്പുതന്നെ വിജയ്ക്ക് ഒരു പ്രമുഖ നടിയുമായി ബന്ധമുണ്ടെന്ന് താൻ തിരിച്ചറിഞ്ഞിരുന്നുവെന്നും, അന്ന് അത് തിരുത്താമെന്ന് വിജയ് ഉറപ്പുനൽകിയിരുന്നുവെന്നും സംഗീത ഹർജിയിൽ പറയുന്നു. എന്നാൽ ആ ബന്ധം ഇപ്പോഴും തുടരുന്നു എന്ന തിരിച്ചറിവാണ് നിയമപോരാട്ടത്തിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചതെന്നും സംഗീത വ്യക്തമാക്കി.
സംഗീതയുടെ ഹർജിയിൽ പറയുന്ന ആ 'പ്രമുഖ നടി' തൃഷയാണെന്ന നിഗമനത്തിൽ സോഷ്യൽ മീഡിയ എത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി. തൃഷയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് താഴെ ആക്രോശങ്ങളുമായി വിജയ്-സംഗീത ആരാധകർ നിറയുകയാണ്. 'കുടുംബം തകർത്തവൾ' എന്നുവിളിച്ചാണ് തൃഷയെ ആക്ഷേപിച്ചത്. സംഗീതയ്ക്ക് നീതി തേടിക്കൊണ്ടുള്ള ഹാഷ്ടാഗുകൾ തൃഷയുടെ കമന്റ് ബോക്സിൽ നിറയുന്നു. 'വലിയൊരു തിരമാല വരുന്നുണ്ട്, കമന്റ് ബോക്സ് പൂട്ടുകയാണ് നല്ലത്' തുടങ്ങിയ ഭീഷണികളുമുണ്ട്.
വിജയ്യും തൃഷയും തമ്മിൽ 'ലിയോ' സിനിമയുടെ ചിത്രീകരണ സമയത്തും അതിനുശേഷവും അടുത്ത ബന്ധമുണ്ടെന്ന തരത്തിൽ നേരത്തെയും വാർത്തകൾ വന്നിരുന്നു. എന്നാൽ അന്ന് അവയെല്ലാം സിനിമാ പ്രമോഷന്റെ ഭാഗമായുള്ള വെറും ഗോസിപ്പുകളായിട്ടാണ് ഏവരും കണ്ടിരുന്നത്. എന്നാൽ തൃഷയും വിജയ്യും അടുത്തബന്ധത്തിലായിരുന്നുവെന്ന് തമിഴ് ചലച്ചിത്രലോകത്തിന് അറിയാമായിരുന്നു. വിജയ്യുടെ കുടുംബത്തോട് അടുപ്പമുള്ളവർ ഇക്കാര്യങ്ങൾ സംഗീതയെ അറിയിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. 26 വർഷത്തെ ദാമ്പത്യത്തിനു ശേഷമാണ് മാതൃകാ ദമ്പതികളായി അറിയപ്പെട്ടിരുന്ന സംഗീതയും വിജയ്യും പിരിയാനൊരുങ്ങുന്നത്. അതേസമയം, വിജയ്യും തൃഷയും സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.