

ഉലകനായകൻ കമൽഹാസന്റെ മകളെന്ന ലേബലിൽ മാത്രമല്ല, സ്വന്തം കഴിവ് കൊണ്ട് തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ശ്രുതി ഹാസൻ. സോഷ്യൽ മീഡിയയിലും അഭിമുഖങ്ങളിലും എപ്പോഴും തുറന്നുപറച്ചിലുകൾ നടത്താറുള്ള ശ്രുതി, തന്റെ 19-ാം വയസിൽ എടുത്ത ഒരു തീരുമാനത്തെ തുടർന്ന് അച്ഛൻ കമൽഹാസന് ഉണ്ടായ കടുത്ത ദേഷ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയതാണ് ആരാധകർക്കിടയിൽ ചർച്ചയായത്.
പത്തൊമ്പതാം വയസിൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോഴാണ് അച്ഛൻ കരിയറിലുടനീളം കണ്ടിട്ടില്ലാത്ത വിധം തന്നോട് ദേഷ്യപ്പെട്ടതെന്ന് ശ്രുതി ഹാസൻ വെളിപ്പെടുത്തി. യുഎസിലെ മ്യൂസിക് കോളേജ് പഠനം നിർത്തി താൻ ഇന്ത്യയിലേക്ക് മടങ്ങാൻ ഒരുങ്ങിയത് അപ്പായ്ക്ക് ഒട്ടും സ്വീകാര്യമായിരുന്നില്ല. സിനിമയിലായാലും ജീവിതത്തിലായാലും അച്ചടക്കത്തിന് ഏറെ പ്രാധാന്യം നൽകുന്ന കമൽഹാസനെ സംബന്ധിച്ച് മകളുടെ ഈ തീരുമാനം വലിയ നിരാശയാണ് ഉണ്ടാക്കിയത്.
'ആ സമയത്ത് അപ്പ എന്നോട് കടുത്ത ദേഷ്യത്തിലായിരുന്നു. പഠനം പൂർത്തിയാക്കാതെ മടങ്ങുന്നത് ശരിയായ തീരുമാനമല്ലെന്ന് അദ്ദേഹം വിശ്വസിച്ചു. വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കുന്നതിനോട് അദ്ദേഹത്തിന് ഒട്ടും യോജിക്കാൻ കഴിയുമായിരുന്നില്ല'-ശ്രുതി പറഞ്ഞു.
എങ്കിലും മകളുടെ സംഗീതത്തോടുള്ള അഭിനിവേശത്തെ പിന്നീട് അദ്ദേഹം പിന്തുണയ്ക്കുകയാണുണ്ടായത്. കമൽഹാസൻ തന്നെ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത 'ഹേ റാം' എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് ശ്രുതി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.