
സൂപ്പര്‍ താരം രജനികാന്തും ഇതിഹാസ സംഗീത സംവിധായകന്‍ ഇളയരാജയും തമ്മിലുള്ള ആത്മബന്ധം ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് അറിയാം. ആത്മമിത്രങ്ങള്‍ മാത്രമല്ല, ഇവരുവരുടെയും കുടുംബാംഗങ്ങളും ഹൃദയബന്ധം സൂക്ഷിക്കുന്നവരാണ്. കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്ന ഇളയരാജയുടെ ചലച്ചിത്രജീവിതത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷവേളയില്‍ രജനികാന്ത് ഇരുവരുടെയും യൗവനകാലത്തെ രസകരമായ ചില ഓര്‍മകള്‍ പങ്കുവച്ചത് ആരാധകര്‍ക്ക് അദ്ഭുതമായി. ഇളയരാജയുടെ അഞ്ചു പതിറ്റാണ്ടുകള്‍ സിനിമയില്‍ അടയാളപ്പെടുത്തിയ ആഘോഷവേള, പഴയ ഓര്‍മകളാല്‍ ഇമ്പമാർന്ന ചടങ്ങായി മാറി.
രജനികാന്ത് പരിപാടിക്കു രണ്ടു ദിവസം മുമ്പ് തന്നെ വിളിച്ചിരുന്നുവെന്നും ആര്‍ക്കുമറിയാത്ത ചില സംഭവങ്ങള്‍ വെളിപ്പെടുത്തുമെന്നു ഓര്‍മിപ്പിച്ചുവെന്നും ഇളയരാജ വേദിയിൽ പറഞ്ഞു. 'നമ്മള്‍ ഒരുമിച്ച്, ഒരു രാത്രയില്‍ മദ്യപിച്ചതും ലഹരിയില്‍ താന്‍ ഒരു കലാകാരനെപ്പോലെ നൃത്തം ചെയ്തതും ഓര്‍മയുണ്ടോ' എന്നാണ് രജനികാന്ത് ആ സംഭാഷണത്തിൽ ചോദിച്ചത്. ഇളയരാജ സംസാരം തുടരുമ്പോള്‍ രജനികാന്ത് വേദിയിലെത്തി ആ കഥ പറഞ്ഞു.
'ജോണി എന്ന സിനിമയുടെ ചിത്രീകരണ സമയത്ത്, ഒരു രാത്രിയില്‍ ഞാനും സംവിധായകന്‍ മഹേന്ദ്രനും മദ്യപിച്ചു. ഇളയരാജയെയും കമ്പനിക്കായി ക്ഷണിച്ചു. അദ്ദേഹം വന്നു, അരക്കുപ്പി ബിയര്‍ കുടിച്ചതിനു ശേഷം അദ്ദേഹം നടത്തിയ പ്രകടനം ഒരിക്കലും മറക്കില്ല. പുലര്‍ച്ചെ മൂന്നു മണി വരെ അദ്ദേഹം നൃത്തം ചെയ്തു, കലാകാരനെപ്പോലെ...'-രജനികാന്ത് പറഞ്ഞു. സ്റ്റൈൽമന്നന്റെ വാക്കുകൾ സദസ് പൊട്ടിച്ചിരിച്ചു.
ചടങ്ങില്‍, രജനികാന്ത് ഇളയരാജയുമായുള്ള ദീര്‍ഘകാല ബന്ധത്തെക്കുറിച്ച് സംസാരിച്ചു: 'ഞാന്‍ എപ്പോഴും ഇളയരാജയെ 'സ്വാമി' എന്നാണു വിളിക്കുന്നത്. അദ്ദേഹം സംഗീതരംഗത്തെ അദ്ഭുതമാണ്. അസാധാരണ വ്യക്തിത്വമാണ്. 70കളിലും 80കളിലും 90കളിലും അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ എവര്‍ഗ്രീന്‍ ആണ്. 50 വര്‍ഷത്തിനിടെ അദ്ദേഹത്തോടൊപ്പം എനിക്കു നിരവധി തവണ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്' -രജനി ഓർമിച്ചു.