

ഡിസംബര്‍ 12 തമിഴ്‌സിനിമയിലെ ഒരു സാധാരണദിവസമല്ല, സിനിമാചരിത്രത്തിലെ വലിയ ദിനമാണ്! സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ജന്മദിനം! ഈ ഡിസംബര്‍ 12ന് ചലച്ചിത്രലോകം ആഘോഷിച്ചത് അദ്ദേഹത്തിന്റെ 75-ാം ജന്മദിനം മാത്രമല്ല, ഇന്ത്യന്‍ സിനിമയില്‍ രജനികാന്ത് തന്റെ അമ്പതാം വര്‍ഷം പൂര്‍ത്തിയാക്കുന്ന വര്‍ഷം കൂടിയാണ്. കെ ബാലചന്ദറിന്റെ സംവിധാനത്തിലൊരുങ്ങിയ 'അപൂര്‍വരാഗങ്ങള്‍' (1975) എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു ഗെയ്ക്‌വാദ് എന്ന രജനികാന്ത് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.
രജനികാന്തിന്റെ ജന്മദിനവും ചലച്ചിത്രജീവിതത്തിലെ അമ്പതാംവര്‍ഷം ആഘോഷിക്കുന്നതിനായി, 1999ലെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'പടയപ്പ' ഡിസംബര്‍ 12ന് തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്തു. ആരാധകര്‍ ആഘോഷത്തോടെയാണ് തങ്ങളുടെ 'പടയപ്പ'യെ എതിരേറ്റത്. അതേസമയം, നേരത്തെ 2010ല്‍ പുറത്തിറങ്ങിയ എന്തിരന്‍ എന്ന സിനിമയെക്കുറിച്ച് താരം മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. സൂപ്പര്‍ഹിറ്റ് സിനിമയായ 'എന്തിരന്റെ' ഡിജിറ്റല്‍/സാറ്റലൈറ്റ് അവകാശം ഇതുവരെ വിറ്റിട്ടില്ല. ഒന്നിലധികം ബിസിനസ് ഓഫറുകള്‍ വന്നെങ്കിലും ആര്‍ക്കും ഡിജിറ്റല്‍ അവകാശം നല്‍കിയില്ല. ബിഗ് സ്‌ക്രീനില്‍ മാത്രം ആളുകള്‍ അത് കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും താരം പറഞ്ഞു.
പടയപ്പ, രജനികാന്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലായിരുന്നെങ്കില്‍, അണ്ണാമലൈ (1992), വീര (1994), ബാബ (2002) എന്നീ ചിത്രങ്ങളും വാണിജ്യസിനിമയിലെ അദ്ഭുതമാണ്. ബാഷ എന്ന സിനിമ രജനികാന്തിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു. ഇനി ഇതുപോലൊരു ചിത്രം ഇന്ത്യന്‍ സിനിമയില്‍ സംഭവിക്കുമോ എന്ന അദ്ഭുതം ഇപ്പോഴും ബാഷ അവശേഷിപ്പിക്കുന്നു. ബാഷ വിജയകരവും ഐതിഹാസികവുമായ ചിത്രങ്ങളിലൊന്നായി മാറി. ഈ സിനിമ, ഒരു വാണിജ്യ-മാസ് സിനിമ എന്തായിരിക്കണമെന്ന് പുനര്‍നിര്‍വചിക്കുക മാത്രമല്ല, ഹീറോ സ്വഭാവസവിശേഷതയ്ക്കും സ്‌ക്രീന്‍ സാന്നിധ്യത്തിനും പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്തു. അതിലെ പഞ്ച് ഡയലോഗുകള്‍, ആഖ്യാന ഘടന എന്നിവ പിന്നീട് എണ്ണമറ്റ സിനിമകളെ സ്വാധീനിച്ചു. തമിഴ് മുഖ്യധാരാ സിനിമയില്‍ മാത്രമല്ല, ഇന്ത്യയിലും ഒരു പുതിയ യുഗം തന്നെ ഉയര്‍ന്നുവരാന്‍ ബാഷ നിമിത്തമായി.
'തമിഴ് സിനിമയിലെയും എന്റെ കരിയറിലെയും ഏറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് ബാഷ. ആ മഹത്തായ ഇതിഹാസത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒരു ചന്ദ്രന്‍ മാത്രമേ ഉള്ളൂ... ഒരു സൂര്യന്‍ മാത്രമേയുള്ളൂ... എന്നൊരു തമിഴ് ഗാനമുണ്ട്. അതുപോലെ, ഒരു ബാഷയും ഒരു രജനികാന്തും മാത്രമേയുള്ളൂ...' ബാഷയുടെ സംവിധായകന്‍ സുരേഷ് കൃഷ്ണ ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്.
പൊതുജനങ്ങളോടുള്ള സ്‌നേഹം, സമീപനം മറ്റുള്ള താരങ്ങളില്‍നിന്നും രജനികാന്തിനെ വ്യത്യസ്തനാക്കി. വാസ്തവത്തില്‍, ലാളിത്യം അദ്ദേഹത്തിന്റെ മുദ്രയായി മാറി. അനായാസമായ പെരുമാറ്റം, മൂര്‍ച്ചയുള്ള ഡയലോഗ്, ആരെയും പിടിച്ചിരുത്തുന്ന ശൈലി തുടങ്ങിയവ മറ്റൊരു നടനുമില്ലാത്ത വ്യക്തിത്വം സൃഷ്ടിച്ചു. ഇത് ഇന്നുവരെ സമാനതകളില്ലാത്തതായി തുടരുന്നു. സ്‌ക്രീനില്‍ സൂപ്പര്‍സ്റ്റാര്‍ ആണെങ്കിലും അദ്ദേഹത്തിന്റെ യഥാര്‍ഥ ജീവിതം വിനയവും ലാളിത്യവും അനുകമ്പയും നിറഞ്ഞതാണ്. അതുകൊണ്ടാണ് രജനികാന്ത് ആള്‍ക്കൂട്ടത്തിന്റെ താരമായി മാറിയത്.
ഇന്ത്യയില്‍ മാത്രമല്ല, വിദേശരാജ്യങ്ങളിലും രജനികാന്ത് സൂപ്പര്‍താരമാണ്. ഉദാഹരണത്തിന്, 1996 ല്‍ ജപ്പാനില്‍ മുത്തു ഒരു വലിയ വിജയമായി മാറി. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പോലും ചിത്രത്തിന്റെ വിജയത്തെക്കുറിച്ചും രജനികാന്തിനെക്കുറിച്ചും പ്രത്യേക പരാമര്‍ശം നടത്തി. രജനിക്ക് ജപ്പാനില്‍ ഇന്ന് വലിയ ആരാധസമൂഹംതന്നെ ഉണ്ട്. അഞ്ച് പതിറ്റാണ്ടിലേറെയായി; തുടര്‍ച്ചയായ വിജയം സമ്മാനിക്കുന്ന, ജനങ്ങളുടെ പ്രിയതാരമായി നിലനില്‍ക്കുന്ന രജനികാന്ത് ഒരു സാംസ്‌കാരിക പ്രതിഭാസമാണ്. തലമുറകളെ സ്വാധീനിക്കുകയും ആഗോളതലത്തില്‍ തമിഴ് സിനിമയുടെ വ്യാപ്തി വിപുലീകരിക്കുകയും ചെയ്ത വിസ്മയനടന്‍. ആ ശ്രേണിയില്‍ നമുക്ക് ഒരേയൊരാള്‍ മാത്രം, സക്ഷാല്‍ രജനികാന്ത്!
ഗോവയില്‍ നടന്ന 66-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ രജനികാന്തിന് ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരം സമ്മാനിച്ചു. അന്നു നടത്തിയ പ്രസംഗത്തില്‍ രജനികാന്ത് ഇങ്ങനെ പറഞ്ഞു: 'സിനിമയില്‍ അഭിനയിച്ച 50 വര്‍ഷം പത്തുപതിനഞ്ചു വര്‍ഷം പോലെ തോന്നുന്നു. എനിക്കു ലഭിച്ച എല്ലാ ബഹുമതികളും തമിഴ് സിനിമയ്ക്കും എന്റെ ദൈവങ്ങളായ തമിഴ്ജനതയ്ക്കും സമര്‍പ്പിക്കുന്നു...'