

തുടർച്ചയായ വിജയങ്ങൾക്കു ശേഷം പ്രദീപ് രംഗനാഥൻ നായകനായെത്തിയ 'ലവ് ഇൻഷുറൻസ് കമ്പനി' ബോക്സ് ഓഫീസ് പരാജയത്തിലേക്ക്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത റൊമാന്റിക് ചിത്രം വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലെത്തിയത്. ലവ് ടുഡേ, ഡ്രാഗൺ, ഡ്യൂഡ് എന്നീ സിനിമകളിലൂടെ തുടർച്ചയായി മൂന്ന് 100 കോടി ക്ലബ് വിജയം നേടിയ പ്രദീപിന് ഈ ചിത്രം നിരാശയാണ് സമ്മാനിച്ചത്.
റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്കു കടക്കുമ്പോൾ പലയിടങ്ങളിലും ചിത്രം വാഷ്ഡ്ഔട്ടായിരിക്കുകയാണ്. 70 കോടിക്കു താഴെ മാത്രമാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വമ്പൻ ബജറ്റിൽ ഒരുങ്ങിയ ചിത്രം മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാനാവാതെ പ്രദീപിന്റെ കരിയറിലെ ആദ്യത്തെ ഫ്ലോപ്പ് എന്ന പേര് സമ്പാദിച്ചിരിക്കുകയാണ്.
വ്യത്യസ്തമായ പ്രമേയമാണ് വിഘ്നേഷ് ശിവൻ അവതരിപ്പിച്ചതെങ്കിലും തിരക്കഥയിലെ പാളിച്ചകളും ഇഴച്ചിലുമാണ് സിനിമയ്ക്ക് തിരിച്ചടിയായത്. ക്രിതി ഷെട്ടി, എസ്.ജെ. സൂര്യ, മിഷ്കിൻ, യോഗി ബാബു എന്നിവരടങ്ങുന്ന വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. നാം തമിഴർ കക്ഷി നേതാവ് സീമാൻ പ്രദീപിന്റെ അച്ഛനായി വേഷമിട്ടു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
റൗഡി പിക്ചേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നു നിർമിച്ച ചിത്രം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലാണു പുറത്തിറങ്ങിയത്. വിഘ്നേഷ് ശിവന്റെ നാനും റൗഡി താൻ, കാതുവാകുല രണ്ട് കാതൽ എന്നീ വിജയചിത്രങ്ങൾക്ക് ശേഷം എത്തിയ സിനിമയാണ് ബോക്സ്ഓഫീസിൽ വീഴുന്നത്.