

ഇറാന്‍ ആക്രമണം ശക്തമാക്കിയതോടെ പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിൽ ജനജീവിതം സ്തംഭിച്ചു. വ്യോമപാതകള്‍ അടച്ചതുമൂലം നിരവധി യാത്രക്കാരാണ് ഗള്‍ഫിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയത്. ബോളിവുഡ് താരം സൊണാലി ചൗഹാന്‍ കുടുങ്ങിയതിനു പിന്നാലെ തമിഴക സൂപ്പര്‍താരം അജിത്കുമാറും ദുബായില്‍ കുടുങ്ങിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
റേസിങ് പരിശീലനവുമായി ബന്ധപ്പെട്ട് ദുബായിലെത്തിയ താരം, വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ചെന്നൈയിലേക്കുള്ള യാത്ര പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. താരം സുരക്ഷിതനാണെന്നും ആരാധകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അജിത്തിന്റെ മാനേജര്‍ ഔദ്യോഗികമായി അറിയിച്ചു: 'അജിത്ത് ഇന്നലെ മടങ്ങാനിരുന്നതാണ്. വിമാനത്താവളത്തില്‍ എത്തിയെങ്കിലും സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ യാത്ര ചെയ്യാനായില്ല. നിലവില്‍ അദ്ദേഹം ദുബായിയില്‍ സുരക്ഷിതനായി തുടരുന്നു. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ ചെന്നൈയിലേക്കു മടങ്ങും.'
സിനിമയില്‍നിന്ന് ഇടവേളയെടുത്ത് റേസിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അജിത്. റേസിങ് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി യുദ്ധം ഉണ്ടായത്. ദുബായിയില്‍ നിന്നുള്ള വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ അജിത്തിനെ കൂടാതെ നിരവധി ഇന്ത്യന്‍ യാത്രക്കാരും നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ചെന്നൈയില്‍ തിരിച്ചെത്തിയ ശേഷം ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ജോലികളിലേക്ക് അജിത് പ്രവേശിക്കും. കൂടാതെ എ.എല്‍. വിജയ് ഒരുക്കുന്ന അജിത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.