

നിവിന്‍ പോളിയുടെ വെബ്‌സീരീസ് ഫാര്‍മ ജിയോ ഹോട്ട്‌സ്റ്റാറില്‍ പ്രേക്ഷകപ്രീതിയോടെ മുന്നേറുന്നു. നിവിന്‍ പോളിയുടെ ആദ്യ ഒടിടി പരമ്പരയാണ് ഫാര്‍മ. സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയമാണ് ഫാര്‍മ കൈകാര്യം ചെയ്യുന്നത്. മെഡിക്കല്‍ രംഗത്തെ പിന്നാമ്പുറക്കഥകളാണ് ഫാര്‍മയുടെ ഇതിവൃത്തം.
മലയാളത്തിൽ ആദ്യമായാണ് ഒരു മെഡിക്കല്‍ ത്രില്ലര്‍ പരമ്പര. പി.ആര്‍. അരുണ്‍ സംവിധാനം ചെയ്ത സീരീസിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മെഡിക്കല്‍ രംഗത്തു ജനങ്ങളര്‍പ്പിക്കുന്ന വിശ്വാസത്തെ ചൂഷണം ചെയ്യുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കെ.പി.വിനോദ് എന്ന മെഡിക്കൽ റെപ്രസന്റേറ്റീവ് ആയാണ് നിവിൻ അഭിനയിക്കുന്നത്.
ഫാർമയെക്കുറിച്ച് നിവിന്റെ വാക്കുകള്‍:
ഞാന്‍ മുമ്പ് വെബ്‌സീരീസ് ചെയ്തിട്ടില്ല. നിരവധി കഥകള്‍ കേട്ടിരുന്നു. ഫാര്‍മ എന്ന പ്രോജക്ട് വന്നപ്പോള്‍ എനിക്കു വ്യത്യസ്തമായി തോന്നി. ഇതുവരെ പറയാത്ത കഥ. കുട്ടികളുമായി ബന്ധപ്പെട്ടിരിക്കുന്ന കഥയാണ് ഫാര്‍മ കൈകാര്യം ചെയ്യുന്നത്. കഥ കേട്ടപ്പോള്‍, എന്റെ കുട്ടികള്‍ക്ക് ഇത് സംഭവിച്ചാലോ എന്നു തോന്നി. ഇതു വെറുമൊരു പരമ്പരയോ വിനോദമോ അല്ല, മറിച്ച് വലിയ സത്യങ്ങളുടെ തുറന്നുകാട്ടലാണ്.
എല്ലാ ക്രെഡിറ്റും സംവിധായകന്‍ പി.ആര്‍. അരുണിനാണ്. കാരണം ഫാര്‍മ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. അദ്ദേഹം മുമ്പ് മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന് പറയാന്‍ ഒരുപാട് കഥകള്‍ ഉണ്ടായിരുന്നു, പക്ഷേ ചില സത്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ആഗ്രഹിച്ചതിനാലാണ് അദ്ദേഹം ഈ കഥ തെരഞ്ഞെടുത്തത്.
ഡയറക്ടർ പറഞ്ഞത് കേട്ടപ്പോൾ, എന്റെ അമ്മ, ഞാന്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ എന്നോട് പറഞ്ഞത് എനിക്ക് ഓര്‍മ വന്നു. മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നും ചെറിയ കാര്യങ്ങള്‍ക്ക് പോലും ഗുളികകള്‍ കഴിക്കരുതെന്നും എന്നോട് പറയുമായിരുന്നു. ഉദാഹരണത്തിന്, ജലദോഷമോ തലവേദനയോ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് പ്രകൃതിദത്ത പരിഹാരങ്ങള്‍ സ്വീകരിക്കാം.
കോവിഡ് മഹാമാരിയുമായുള്ള ഏറ്റുമുട്ടലിനുശേഷം, മെഡിക്കല്‍ ത്രില്ലര്‍ പ്രേക്ഷകരുമായി സംവദിക്കാന്‍ എളുപ്പമാണ്. മാധ്യമങ്ങളില്‍ കാണുന്നതുപോലെ കോവിഡ് വാക്‌സിനുകളുടെ അനന്തരഫലങ്ങളെക്കുറിച്ച് ഒരു വലിയ ചര്‍ച്ച നടക്കുന്നുണ്ട്. ചിലര്‍ വാക്‌സിന്‍ എടുക്കേണ്ടിയിരുന്നില്ല എന്നും നമ്മള്‍ സ്വയം നന്നായി ശ്രദ്ധിച്ചാല്‍ മതിയായിരുന്നെന്നും പറയുന്നു. ഇതിനെക്കുറിച്ച് നിരവധി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അതിനാല്‍, ഫാര്‍മ ശരിയായ സമയത്താണ് വന്നതെന്ന് ഞാന്‍ കരുതുന്നു- നിവിന്‍ പറഞ്ഞു.
നിവിന്‍ പോളിയോടൊപ്പം രജിത് കപുര്‍,നരെയ്ന്‍, വീണ നന്ദകുമാര്‍, ശ്രുതി രാമചന്ദ്രന്‍, മുത്തുമണി, ആലേഖ് കപുര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ഫാര്‍മയില്‍ കഥാപാത്രങ്ങളാകുന്നു. പി.ആര്‍. അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം ജേക്‌സ് ബിജോയ്.
'സര്‍വം മായ'യാണ് നിവിന്റെ അടുത്ത റിലീസ്. അഖില്‍ സത്യൻ സംവിധാനം ചെയ്ത ഈ സിനിമ ക്രിസ്മസ് റിലീസായി 25ന് പ്രദര്‍ശനത്തിനെത്തും. ഹൊറര്‍ കോമഡിയായാണിത്. 'സര്‍വം മായ' ഒരു പുതിയ ശ്രമമാണെന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്നും നിവിന്‍ പറഞ്ഞു. ഈ വര്‍ഷത്തെ നിവിന്റെ ഏക ചിത്രമാണ് 'സര്‍വം മായ'. 2026ല്‍ നിവിന്‍ പോളിക്ക് ആറു സിനിമകളാണുള്ളത്.