

ക്ലാസ് കട്ടിങ്ങും, പാട്ടും, പ്രണയവും, അടിപിടിയുമായി ക്യാമ്പസ് കാലം സമ്മാനിച്ച ആ മാജിക് ഓർമ്മയില്ലേ? ആ യുവത്വത്തിന്റെ ഊർജവും ആവേശവും നൊസ്റ്റാൾജിയയും ചില സർപ്രൈസ് ട്വിസ്റ്റുകളോടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് പുതിയ മലയാള ചിത്രം ‘അതിരടി’. ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ചിത്രം ഇതാ ഒടിടിയിലേക്ക്.
ജൂൺ 19 മുതൽ സോണി ലിവിൽ ആണ് ബേസിൽ ജോസഫ്-ടൊവിനോ തോമസ് കോംബോയിലൂടെ കൈയടി നേടിയ ചിത്രത്തിന്റെ സ്ട്രീമിങ്. ബേസിൽ ജോസഫും ഡോ. അനന്തു എസും ചേർന്ന് നിർമ്മിച്ച ‘അതിരടി’ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ സോണി ലിവിൽ കാണാം.
ഒരു എൻജിനീയറിങ് കോളേജിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ബിസിഇടി കോളേജിന്റെ ആർട്സ് ഫെസ്റ്റായ ‘ആരോഹൺ’ ഫെസ്റ്റ് വീണ്ടും നടത്താൻ സാംകുട്ടി (ബേസിൽ ജോസഫ്) എന്ന വിദ്യാർഥി ഇറങ്ങിത്തിരിക്കുന്നു. എന്നാൽ, ലോക്കൽ ഗുണ്ടയും ഒപ്പം ഒരു പാട്ടുകാരനുമായ ശ്രീക്കുട്ടൻ വെള്ളായണി (ടൊവിനോ തോമസ്) സാംകുട്ടിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ കഥയാകെ മാറുന്നു.
ഫെസ്റ്റിന്റെ കൗണ്ട്‌ഡൗൺ ആരംഭിക്കുമ്പോൾ സൗഹൃദങ്ങൾ പരീക്ഷിക്കപ്പെടുന്നു, ക്യാമ്പസ് രാഷ്ട്രീയം ചൂടുപിടിക്കുന്നു, ഒപ്പം ഒരു വമ്പൻ ഈഗോ ക്ലാഷും! ഹാസ്യവും ആക്ഷനും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും നിറഞ്ഞ ഒരു കംപ്ലീറ്റ് പാക്കേജാണ് 'അതിരടി'. കോളേജ് ജീവിതത്തിന്റെ എല്ലാ മനോഹര നിമിഷങ്ങളുടെയും ഒരു ആഘോഷമാണ് ഈ ചിത്രം.
‘മിന്നൽ മുരളി’യുടെ തിരക്കഥാകൃത്തായി ശ്രദ്ധേയനായ അരുണ്‍ അനിരുദ്ധൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദർശന രാജേന്ദ്രൻ, റിയ ഷിബു, സറിൻ ഷിഹാബ്, ജിയോ ബേബി, വിഷ്ണു, ഷെൽവിൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ വിനീത് ശ്രീനിവാസനും സംഗീതസംവിധായകൻ ഷാൻ റഹ്മാനും പ്രത്യേക വേഷങ്ങളിൽ എത്തുന്നുണ്ട്.
'ഞങ്ങളുടെ ഏറ്റവും മനോഹരമായ സിനിമ ജീവിതത്തിലെ പലതിന്റെയും ഭാഗമായിരുന്ന പ്ലാറ്റ്ഫോമാണ് സോണി ലിവ്. അതുകൊണ്ടുതന്നെ ‘അതിരടി’യെ ഈ പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ഏറെ സന്തോഷകരമാണ്. സൗഹൃദങ്ങളും ആഘോഷങ്ങളും തമാശകളും വികാരങ്ങളും നിറഞ്ഞ കോളേജ് ജീവിതത്തിന്റെ ആഘോഷമാണ് ഈ ചിത്രം. ഇത് ഞങ്ങൾ ഏറെ ആസ്വദിച്ച് ചെയ്ത കാര്യമാണ്. ജൂൺ 19 മുതൽ സോണി ലിവിൽ പ്രീമിയർ ചെയ്യുന്ന ചിത്രം രാജ്യത്തുടനീളമുള്ള പ്രേക്ഷകർ ആസ്വദിക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ-ചിത്രത്തിന്റെ ഡിജിറ്റൽ പ്രീമിയറിനെ കുറിച്ച് ബേസിൽ ജോസഫ് പറഞ്ഞു.
'എനിക്ക് അവതരിപ്പിക്കാൻ അവസരം ലഭിച്ച ഏറ്റവും രസകരമായ കഥാപാത്രങ്ങളിലൊന്നാണ് ശ്രീക്കുട്ടൻ. ഹാസ്യവും ആവേശവും ആക്ഷനും നിറഞ്ഞ ചിത്രമാണിത്. സോണി ലിവിലൂടെ ചിത്രം വീണ്ടും കാണാനോ ആദ്യമായി കാണാനോ പോകുന്ന പ്രേക്ഷകർക്ക് അത് പൂർണമായി ആസ്വദിക്കാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു'-ടൊവിനോയുടെ വാക്കുകൾ.