

ആരാധകർക്കിടയിലും ചലച്ചിത്രാസ്വാദകർക്കിടയിലും ആഘോഷമാകുന്ന ബിഗ് ബജറ്റ് ചിത്രം 'കറുപ്പി'ന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ സഹതാരം ഇന്ദ്രൻസിനെ പ്രശംസകൾ കൊണ്ട് മൂടി സൂര്യ. ഇന്ദ്രൻസിന്റെ സ്വഭാവത്തിനു തന്റെ മക്കളുടേതിനു സമാനമായ സവിശേഷതകളുണ്ടെന്നാണു താരം കൊച്ചിയിൽ നടന്ന ചടങ്ങിൽ വെളിപ്പെടുത്തിയത്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം.എസ്. ധോണിയെ ആദ്യമായി കണ്ടപ്പോൾ തന്റെ മക്കൾക്ക് അനുഭവപ്പെട്ട വിനയം നിറഞ്ഞ പെരുമാറ്റം ഇന്ദ്രൻസിലും താൻ കണ്ടുവെന്ന് സൂര്യ ഓർത്തെടുത്തു. കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കതയും അചഞ്ചലമായ ശാന്തതയുമാണ് അദ്ദേഹത്തിന്റെ പ്രത്യേകതയെന്നും സൂര്യ പറഞ്ഞു.
സെറ്റിലെ ഇന്ദ്രൻസിന്റെ ലളിതമായ ജീവിതരീതിയെക്കുറിച്ചും താരം വാചാലനായി:'മലയാള സിനിമയിലെ ലെജൻഡ് പദവിയുള്ള നടനായിരുന്നിട്ടും കാരവൻ വേണമെന്നോ കുട പിടിക്കാൻ ആളു വേണമെന്നോ, അദ്ദേഹം ആവശ്യപ്പെടാറില്ല ഭക്ഷണം എവിടെയാണെന്ന് അദ്ദേഹം അന്വേഷിക്കാറുമില്ല. സെറ്റിൽ എവിടെയാണ് ഇരിക്കുന്നത് എന്നതിനെക്കുറിച്ചുപോലും അദ്ദേഹം വ്യാകുലപ്പെടാറില്ല. എന്നാൽ ക്യാമറയ്ക്കു മുന്നിലെത്തിയാൽ ഇന്ദ്രൻസ് തികച്ചും വ്യത്യസ്തനായ ഒരാളാണ്. എത്ര ടേക്കുകൾ എടുത്താലും ഊർജസ്വലനായി അദ്ദേഹം അഭിനയിക്കും'-സൂര്യ പറഞ്ഞു.