ചില്ലുകൂടിനരികിൽ ആ പൂച്ച.. വരുമോ വീണ്ടും ആമിയും ഡെന്നിസും രവിശങ്കറും?
27 വര്‍ഷം പിന്നിടുമ്പോഴും മലയാളികളുടെ മനസില്‍ ആ ചോദ്യമുണ്ട്... ആ പൂച്ചയ്ക്ക് മണികെട്ടിയതാര്..? അതേ, ഒരിക്കലും രണ്ടാംഭാഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാത്ത ചിത്രം 'സമ്മര്‍ ഇന്‍ ബത്‌ലഹേമി'ന് തുടര്‍ച്ചയുണ്ടാകുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സിബി മലയില്‍ ചില സൂചനകളിലൂടെ പ്രഖ്യാപിക്കുന്നു.
'27 വര്‍ഷങ്ങള്‍ക്കുശേഷം' എന്ന് ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്ററാണ് സിബി മലയില്‍ ചിങ്ങം ഒന്നിന് പങ്കുവെച്ചത്. 'പൂച്ചയ്ക്ക് മണികെട്ടിയതാര്? എന്തോ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കൂ' എന്നാണ് കുറിപ്പ്. ഇതിനൊപ്പം സിനിമയുടെ പ്രഖ്യാപന പോസ്റ്ററുമുണ്ടായിരുന്നു. പ്രകൃതിരമണീയമായ പശ്ചാത്തലത്തില്‍ ഒരു ചില്ലുകൂടും അടുത്തായൊരു പൂച്ചയും അടങ്ങിയതാണ് പോസ്റ്റര്‍. 'സമ്മര്‍ ഇന്‍ ബത്‌ലഹേം' എന്ന ചിത്രത്തിൽ ഇതുപോലൊരു ചില്ലുകൂട് കാണാം. തീവണ്ടിയിൽ നിന്ന് പൂച്ചയെ പുറത്തേക്ക് നീട്ടുന്ന പെൺവിരലുകളിൽ സസ്പെൻസ് ഒളിപ്പിച്ചുവച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
'സമ്മര്‍ ഇന്‍ ബത്‌ലഹേമി'ന് തിരക്കഥയൊരുക്കിയത് രഞ്ജിത് ആയിരുന്നു. നിർമാണം സിയാദ് കോക്കറും. സിബിക്കൊപ്പം ഇവർ രണ്ടുപേരും പുതിയ ചിത്രത്തിൽ ഒന്നിക്കുന്നു. എന്നാൽ ഈ ചിത്രം 'സമ്മര്‍ ഇന്‍ ബത്‌ലേഹമി'ന്റെ രണ്ടാംഭാഗമാണോ എന്ന് സംവിധായകനോ നിർമാതാവോ വ്യക്തമാക്കിയിട്ടില്ല.
1998-ല്‍ ആണ് 'സമ്മര്‍ ഇന്‍ ബത്‌ലഹേം' റിലീസ് ചെയ്തത്. അക്കാലത്തെ വമ്പന്‍ ഹിറ്റുകളിലൊന്നായിരുന്നു ചിത്രം. ജയറാം (രവിശങ്കര്‍), സുരേഷ് ഗോപി (ഡെന്നിസ്), കലാഭവന്‍ മണി (മോനായി) കൂട്ടുകെട്ടിലൂടെ കഥ മുന്നോട്ടുപോകുമ്പോള്‍, ആമിയായി മഞ്ജുവാര്യരെത്തുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ രംഗങ്ങള്‍ക്കൊടുവിലെത്തുന്ന മോഹന്‍ലാലിന്റെ നിരഞ്ജന്‍ എന്ന കഥാപാത്രവും ഏവരെയും ഞെട്ടിക്കുന്നതായി.
ചിത്രത്തിന്റെ റിലീസിങ് പോസ്റ്ററുകളിലൊന്നും മോഹന്‍ലാലിന്റെ മുഖമുണ്ടായിരുന്നില്ല. എന്നാല്‍, ആദ്യ ഷോ കഴിഞ്ഞിറങ്ങിയ പ്രേക്ഷകര്‍ പറഞ്ഞു, 'സമ്മര്‍ ഇന്‍ ബത്‌ലഹേം' മോഹന്‍ലാല്‍ ചിത്രമാണെന്ന്. അക്ഷരാര്‍ഥത്തില്‍ അതു ശരിയായിരുന്നു. അതുവരെ വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന താരങ്ങളെല്ലാം മോഹന്‍ലാലിന്റെ വരവോടെ നിഷ്പ്രഭമാകുകയായിരുന്നു.
മായാമയൂരം, സമ്മര്‍ ഇന്‍ ബത്‌ലഹേം, ഉസ്താദ് എന്നീ ചിത്രങ്ങളിലാണ് രഞ്ജിത്തും സിബി മലയിലും ഒന്നിച്ചത്. ഇരുവരുടെയും കൂട്ടുകെട്ട് ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ രചിച്ചു.