

സലിംകുമാര്‍ എന്ന അഭിനേതാവിന്റെ തുടക്കം മിമിക്രിയില്‍ നിന്നാണ്. ഒരുപക്ഷേ ഈ കലാരൂപം മലയാളസിനിമയ്ക്ക് സംഭാവന ചെയ്ത നടന്മാരുടെ പട്ടികയില്‍ രാജപദവിയുണ്ട് സലിമിന്.
പറവൂര്‍ ഗവ.ബോയ്‌സ് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പാട്ടുമത്സരങ്ങളില്‍ സ്ഥിരമായി പങ്കെടുത്തിരുന്ന സലിംകുമാറിനോട് സുജാത എന്ന അധ്യാപികയാണ് പറഞ്ഞത് 'മുഖത്തുനോക്കി പാട്ടുപാടാന്‍ നിനക്ക് കഴിവില്ലെ'ന്ന്. പക്ഷേ ടീച്ചര്‍ മറ്റൊന്നു കൂടി പറഞ്ഞു:'നിന്റെ കഴിവ് ശബ്ദാനുകരണത്തിലാണ്. അതുമായി മുന്നോട്ടുപോകണം.' ആ ടീച്ചറുടെ സത്യസന്ധതയാണ് തന്നെ ഇവിടം വരെയെത്തിച്ചതെന്ന് നടനായി തിളങ്ങിയപ്പോള്‍ സലിംകുമാര്‍ ഓര്‍മിച്ചു.
പ്രകൃതിയിലെ ശബ്ദങ്ങള്‍ അനുകരിച്ച് സ്‌കൂളില്‍ മിമിക്രി കാണിച്ചിരുന്നവരില്‍ നിന്ന് വ്യത്യസ്തനായി സലിം സിനിമാനടന്മാരുടെ ശബ്ദവും ചലനവും അവതരിപ്പിച്ചു. അത് പക്ഷേ മിമിക്രി അല്ലെന്ന് പറഞ്ഞ് സമ്മാനം നിഷേധിക്കപ്പെട്ടു.
പക്ഷേ മാല്യങ്കര എസ്.എന്‍.എം കോളേജില്‍ എത്തിയപ്പോള്‍ സലിം മിമിക്രിക്കാരനായി അറിയപ്പെട്ടുതുടങ്ങിയിരുന്നു. എസ്.എഫ്.ഐ ഭരിച്ച കോളേജില്‍ പക്ഷേ കെ.എസ്.യുക്കാരനായിരുന്നത് സലിമിന് ഭാരമായി. കോളേജില്‍ മിമിക്രിയില്‍ വിജയിച്ചിട്ടും സര്‍വ്വകലാശാലാതലത്തിലേക്ക് പോകാനായില്ല.
മഹാരാജാസ് കോളേജ് ആണ് യഥാര്‍ഥത്തില്‍ ഈ കലാകാരനെ പുറം ലോകത്തിന് കാണിച്ചുകൊടുത്തത്. 1993-ല്‍ ആയിരുന്നു ഒന്നാംവര്‍ഷ ബി.എ.മലയാളം വിദ്യാര്‍ഥിയായിരുന്ന സലിമിന്റെ ആദ്യ സര്‍വ്വകലാശാലാ കലോത്സവം. പക്ഷേ അപ്പോഴേക്കും എല്ലാവരും സിനിമാതാരങ്ങളെ അനുകരിച്ചുതുടങ്ങിയിരുന്നു. അതോടെ കളം രാഷ്ട്രീയക്കാരിലേക്ക് മാറ്റിച്ചവിട്ടി. കേരളത്തിലാദ്യമായി രാഷ്ട്രീയനേതാക്കളെ മിമിക്രിവേദിയില്‍ അവതരിപ്പിച്ചത് താനാണെന്ന് എപ്പോഴും അഭിമാനത്തോടെ സലിംകുമാര്‍ പറഞ്ഞിരുന്നു.
കെ.കരുണാകരന്‍,ഇ.കെ.നായനാര്‍ തുടങ്ങി എം.വി.രാഘവനെ വരെ സലിം കലോത്സവവേദികളില്‍ അനുകരിച്ചു. ഗൗരിയമ്മയുടെ ശബ്ദം പഠിച്ചെടുക്കാന്‍വേണ്ടി അവരോടൊപ്പം ജാഥയില്‍ ഒപ്പം പലയിടങ്ങളില്‍ സഞ്ചരിക്കുകപോലും ചെയ്തു. 'ഗൗരിയമ്മയെ പാര്‍ട്ടി പുറത്താക്കിയതിനെത്തുടര്‍ന്ന് നടത്തിയ ജാഥയാണ്. ഗൗരിയമ്മയുടെ പ്രസംഗം കഴിഞ്ഞാല്‍ ഞാന്‍ ബസ് കയറി അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് പോകും. ഓരോ സ്ഥലത്തും ജാഥ എത്തുന്നതിനുമുമ്പ് ഞാന്‍ അവിടെ എത്തിയിരിക്കും. അങ്ങനെ കൂത്താട്ടുകുളംവരെ പോയി. മിമിക്രി പഠിക്കാന്‍വേണ്ടി പദയാത്രയ്ക്ക് പോയ ഏക മനുഷ്യന്‍ ഞാനായിരിക്കും.'-സലിംകുമാര്‍ ഇതേപ്പറ്റി പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്.
മൂന്നുവര്‍ഷം തുടര്‍ച്ചയായി എം.ജി.സര്‍വകലാശാല കലോത്സവത്തിലും മിമിക്രിയിലും മോണോആക്ടിലും വിജയിയായാണ് സലിംകുമാര്‍ കൊച്ചിന്‍ കലാഭവനിലേക്കും പിന്നീട് അബിയുടെ സാഗറിലേക്കും എത്തുന്നത്. കലാഭവനില്‍ ഒരു പ്രോഗ്രാമിന് 250 രൂപയായിരുന്നു പ്രതിഫലം. സിനിമയിലേക്കുള്ള കുറക്കുവഴിയായി മിമിക്രിയെ കണ്ടിരുന്നവരുടെ പ്രതിനിധിയായിരുന്നു അന്ന് സലിം.