

മമ്മൂട്ടി ചിത്രം കസബയെക്കുറിച്ചുണ്ടായ പഴയ വിവാദങ്ങളിൽ വീണ്ടും നിലപാട് വ്യക്തമാക്കി നടി പാർവതി തിരുവോത്ത്. വർഷങ്ങൾക്കിപ്പുറവും അന്നത്തെ പരാമർശങ്ങളിൽ താൻ ഉറച്ചുനിൽക്കുന്നതായി പാർവതി വ്യക്തമാക്കി. യാഷ് നായകനാകുന്ന ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രം 'ടോക്സിക്കു'മായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമാകുന്നതിനിടയിലാണ് പാർവതിയുടെ ഈ പ്രതികരണം.
2016-ൽ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ വെച്ചാണ് 'കസബ'യിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് പാർവതി തുറന്നടിച്ചത്. അന്ന് ചിത്രത്തിന്റെ പേരുപറയാൻ മടിച്ച പാർവതിയോട് 'സേ ഇറ്റ്..സേ ഇറ്റ്..' എന്നു പറഞ്ഞ് നിർബന്ധിച്ച് കസബയെന്ന് പറയിച്ചത് ഗീതുവായിരുന്നു. 'ടോക്സിക്' പുറത്തുവന്നതോടെ അതിൽ സ്ത്രീകളെ ചിത്രീകരിച്ച രീതി ചൂണ്ടിക്കാട്ടി കടുത്ത വിമർശനമാണ് ഗീതുവിനെ നേരെ ഉയർന്നത്. ഗീതു നിർബന്ധിച്ച് മമ്മൂട്ടിച്ചിത്രത്തിന്റെ പേരു പറയിച്ചതിനെത്തുടർന്ന് പാർവതിക്ക് കരിയറിൽ വലിയ നഷ്ടങ്ങളുണ്ടായെന്നും അതേ ഗീതു തന്നെ സ്വന്തം സിനിമയിൽ സ്ത്രീകളെ ഉപഭോഗവസ്തുക്കളെപ്പോലെ ചിത്രീകരിച്ചുവെന്നുമാണ് വിമർശകരുടെ വാദം.
'കസബ'യെ വിമർശിച്ചതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് പാർവതിക്ക് നേരിടേണ്ടി വന്നത്. എന്നാൽ ആ സംഭവത്തിന് ശേഷമുണ്ടായ നഷ്ടങ്ങൾ യഥാർഥത്തിൽ നഷ്ടങ്ങളല്ലെന്നും, അത് വ്യക്തികളെ തിരിച്ചറിയാൻ സഹായിച്ചുവെന്നുമാണ് പാർവതി പുതിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. അന്ന് പറഞ്ഞത് തന്നെയാണ് ഇന്നും പറയാനുള്ളതെന്നും, മറ്റാര് എന്ത് പറഞ്ഞാലും സത്യം സത്യമായി തന്നെ നിലനിൽക്കുമെന്നും താരം കൂട്ടിച്ചേർത്തു.
ഗീതു മോഹൻദാസുമായി ബന്ധപ്പെടുത്തി ഉയർന്നുവരുന്ന വിമർശനങ്ങൾക്കും പാർവതി മറുപടി നൽകി. അന്ന് ആ വേദിയിൽ ഗീതു കൂടെയുണ്ടായിരുന്നു എന്നതുകൊണ്ട് അവരുടെ സിനിമകൾ താൻ പറഞ്ഞ നിലപാടുകൾക്ക് അനുസരിച്ചായിരിക്കണം എന്ന് നിർബന്ധമില്ലെന്ന് പാർവതി പറഞ്ഞു. ഗീതുവിന് തന്റേതായ സർഗാത്മക സ്വാതന്ത്ര്യമുണ്ടെന്നും അവർക്ക് ഇഷ്ടമുള്ള സിനിമകൾ ചെയ്യാനുള്ള അവകാശമുണ്ടെന്നും നടി വ്യക്തമാക്കി. ഒരു സ്ത്രീ തന്നെയാണ് മറ്റൊരു സ്ത്രീയുടെ ഏറ്റവും വലിയ ശത്രു എന്ന രീതിയിലുള്ള ചിന്താഗതികൾ വച്ച് പുലർത്താൻ താൻ തയാറല്ലെന്നും പാർവതി കൂട്ടിച്ചേർത്തു. താൻ 'കസബ'യെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പു തന്നെ സംസ്ഥാന വനിതാ കമ്മീഷൻ ചിത്രത്തിനെതിരെ സ്വമേധയാ കേസെടുത്തിരുന്നുവെന്നും നടി ഓർമിപ്പിച്ചു.