

മലയാളികളുടെ മനസ്സിൽ ഇന്നും തോരാത്ത ഹൃദ്യതയോടെ നിൽക്കുന്ന സിനിമയാണ് പത്മരാജന്റെ തൂവാനത്തുമ്പികൾ. ഇതിൽ മോഹൻലാൽ അവതരിപ്പിച്ച മണ്ണാറത്തൊടി ജയകൃഷ്ണൻ എന്ന നായക കഥാപാത്രം തൃശ്ശൂർ പൂത്തോളിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനാണ്-കാരിക്കത്ത് ഉണ്ണിമേനോൻ. തന്റെ ആത്മസുഹൃത്തായിരുന്ന ഉണ്ണിമേനോന്റെ ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത അംശങ്ങളുപയോഗിച്ചാണ് പത്മരാജൻ ജയകൃഷ്ണനെ മെനഞ്ഞത്.
ആ മനുഷ്യനും മോഹൻലാലും തമ്മിൽ ആദ്യമായി കണ്ടു. അത്യപൂർവ്വമായൊരു കൂടിക്കാഴ്ച. പപ്പപ്പ യൂട്യൂബ് ചാനലിനുവേണ്ടിയാണ് വെള്ളിത്തിരയിലെ ജയകൃഷ്ണനും ജീവിതത്തിലെ ജയകൃഷ്ണനും ആദ്യമായി നേരിൽക്കണ്ടത്. കഥയാത്ര എന്നുപേരിട്ട ഡോക്യുഫിക്ഷനിൽ മോഹൻലാൽ തന്നെ പറയുംപോലെ റിയലും റീലുമായ ഒരനുഭവം.
മാധ്യമപ്രവർത്തകനും പപ്പപ്പ എഡിറ്റർ ഇൻ ചീഫുമായ ശരത്കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച കഥയാത്ര മോഹൻലാലിലേക്കുള്ള ഉണ്ണിമേനോന്റെയും ഉണ്ണിമേനോനിലേക്കുള്ള മോഹൻലാലിന്റെയും യാത്രയാണ്. അരമണിക്കൂർ ദൈർഘ്യമുള്ള ഇതിന്റെ പ്രധാനഭാഗം ഇരുവരും തമ്മിലുള്ള സംഭാഷണമാണ്.
'ആരാണ് ഈ ക്ലാര..!' എന്ന് മോഹൻലാൽ കുസൃതിയോടെ ഉണ്ണിമേനോനോട് ചോദിക്കുമ്പോൾ ആ മുഖത്ത് വിരിയുന്നൊരു ചിരിയുണ്ട്. അതുപോലെ ഒട്ടനേകം ഹൃദയസ്പർശിയായ മുഹൂർത്തങ്ങളാണ് കഥയാത്രയുടെ ഭംഗി. ജിജോ ജോസഫ്(ക്രിയേറ്റീവ് ഡയറക്ടർ), മിൽട്ടൺ പി.ടി. (ഛായാഗ്രഹണം), ജോൺകുട്ടി(എഡിറ്റിങ്),സൂരജ് എസ്.കുറുപ്പ്(സംഗീതം) തുടങ്ങി ദൃശ്യമാധ്യരംഗത്തെയും സിനിമാമേഖലയിലെയും പ്രമുഖരാണ് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചത്.