

ചലച്ചിത്ര നടൻ കൂട്ടിക്കൽ ജയചന്ദ്രൻ തന്റെ ജീവിതകഥ സിനിമയാക്കാൻ ഒരുങ്ങുന്നു. താൻ നേരിട്ട കഠിനമായ ജീവിതാനുഭവങ്ങളും ആരോപണങ്ങളും കോർത്തിണക്കി ഒരു പുസ്തകവും, അതിനെ ആസ്പദമാക്കി ഒരു സിനിമയുമാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകനായിരിക്കും ചിത്രമൊരുക്കുന്നത്.
മലയാളത്തിലെ ഒരു മഹാനടൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമെന്നാണ് ജയചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഇതിന്റെ ആദ്യചർച്ച കഴിഞ്ഞു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പുതുമുഖങ്ങളെയാണ് തേടുന്നത്. ഇതിനായി വിപുലമായ ഓഡിഷൻ നടപടികൾ ഉടൻ ആരംഭിക്കും. ഒരു വർഷത്തോളം നീളുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാകും അഭിനേതാക്കളെ കണ്ടെത്തുക.
സിനിമയ്ക്ക് മുൻപായി ജയചന്ദ്രന്റെ അനുഭവങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകം പുറത്തിറങ്ങും. ഇതിനെ ആസ്പദമാക്കിയാകും തിരക്കഥ ഒരുങ്ങുന്നത്. മിമിക്രിയിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരനായ താരം, കഴിഞ്ഞ കുറച്ചു കാലമായി വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഗുരുതരമായ നിയമനടപടികളും സോഷ്യൽ മീഡിയ വഴിയുള്ള സൈബർ ആക്രമണങ്ങളും അദ്ദേഹത്തിനും കുടുംബത്തിനും നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് തന്റെ ജീവിതം ജയചന്ദ്രൻ വെള്ളിത്തിരയിലെത്തിക്കുന്നത്. ജയചന്ദ്രൻ നേരിട്ട വെല്ലുവിളികളുടെ മറുപടി ചിത്രത്തിലുണ്ടാകുമോ എന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
താൻ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ സത്യസന്ധമായി ലോകത്തെ അറിയിക്കുക എന്നതാണ് സിനിമയുടെ ലക്ഷ്യമെന്ന് ജയചന്ദ്രൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. 'ആയിരം സിനിമ എടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല! സത്യമുള്ള ഒരേയൊരു സിനിമ ഇത് കേവലം ഒരു സിനിമയല്ല, എന്റെ ജീവിതത്തിലെ പൊള്ളുന്ന യാഥാർഥ്യങ്ങളാണ്'- ജയചന്ദ്രൻ കൂട്ടിച്ചേർത്തു.