
'മാർക്കോ'യുടെ വമ്പൻ വിജയത്തിനു ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോൾ വർഗീസ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' എന്ന ചിത്രത്തിന് ആഗസ്റ്റ് ഇരുപത്തിരണ്ടിന് തിരിതെളിയും. കൊച്ചിയിൽ പൂജാ ചടങ്ങോടെയാണ് ചിത്രത്തിന് ആരംഭം.
'മാർക്കോ' നല്കിയ കൗതുകം പോലെ 'കാട്ടാള'നിലും നിരവധി ആകർഷക ഘടകങ്ങൾ ചേർത്തു വക്കുന്നുണ്ട് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്. പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം നാൽപ്പത്തിയഞ്ചു കോടിയോളം രൂപയുടെ ബജറ്റിൽ ബ്രഹ്മാണ്ഡ കാൻവാസിലാണ് ഒരുങ്ങുന്നത്.
'മാർക്കോ'യിൽ രവി ബസ്രൂർ എന്ന മാന്ത്രിക സംഗീത സംവിധായകനെ അവതരിപ്പിച്ച ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് ഇക്കുറി പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്നാഥിനേയാണ് അവതരിപ്പിക്കുന്നത്. കാന്താര ചാപ്റ്റർ 2 വിനു ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
പൊന്നിയൻ സെൽവൻ ഒന്നാം ഭാഗം, ബാഹുബലി - 2, കൺ ക്ലൂഷൻ, ജവാൻ, ബാഗി - 2 തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ആക്ഷൻ ഒരുക്കിയ ആക്ഷൻ കോറിയോഗ്രാഫർ ലോകപ്രശസ്തനായ കെച്ച കെംപഗ്ഡിയാണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ കൈകാര്യം ചെയ്യുന്നുന്നത്.
ആന്റണി വർഗീസാണ് ഈ ചിത്രത്തിലെ നായകൻ. അതേ പേരു തന്നെയാണ് ഈ ചിത്രത്തിലെ കഥാപാത്രത്തിനും നല്കിയിരിക്കുന്നത്.
മാർക്കോ പോലെ തന്നെ പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് കാട്ടാളൻ്റെ അവതരണം. രജീഷാ വിജയനാണ് നായിക. ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തെലുങ്കിലെ പ്രശസ്ത താരം സുനിൽ( പുഷ്പ ഫെയിം), മാർക്കോയിലൂടെ മലയാളത്തിലെത്തി ഏറെ പ്രശസ്തിയാർജ്ജിച്ച കബീർദുഹാൻ സിംഗ്, കേരളത്തിൽ വലിയ തരംഗമായി മാറിയ വ്ളോഗറും സിങ്ങറുമായ ഹനാൻഷാ റാപ്പർ ബേബി ജീൻ, തെലുങ്കു താരം രാജ് തിരാണ്ടുസു എന്നിവരും മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഉണ്ണി ആർ. ആണ് ഈ ചിത്രത്തിൻ്റെ സംഭാഷണം രചിക്കുന്നത്. എഡിറ്റിങ് -ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ. മറ്റ്അഭിനേതാക്കളുടേയും, അണിയറ പ്രവർത്തകരുടേയും പേരുകൾ പൂജാവേളയിൽ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഇന്ത്യയുടെ വിവിധഭാഗങ്ങളിലും വിദേശങ്ങളിലുമായാണ് ചിത്രീകരണം.