

മമ്മൂട്ടിയും മുരളിയും അശോകനും, കെ.പി.എ.സി ലളിതയും മാതുവുമെല്ലാം മത്സരിച്ചഭിനയിച്ച ചിത്രമാണ് 'അമരം'. മമ്മൂട്ടിയെന്ന നടന വിസ്മയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പത്തുകഥാപാത്രങ്ങളില്‍ ഒന്നാണ് 'അമര'ത്തിലെ അച്ചൂട്ടി. 33 വര്‍ഷങ്ങള്‍ക്കു ശേഷം അച്ചൂട്ടിയും അച്ചൂട്ടിയുടെ മുത്തും വീണ്ടും തീയേറ്ററുകളില്‍ എത്തുകയാണ്; 4 കെ മികവില്‍ മികച്ച ദൃശ്യ വിരുന്നോടെ. നവംബർ 7 മുതൽ 'അമരം' വീണ്ടും തിയേറ്ററുകളിൽ കാണാം.
'അമരം' റീ റിലീസ് ചെയ്യുമ്പോൾ കേരളത്തിൽ പ്രദർശനമുണ്ടാകില്ലെന്ന അഭ്യൂഹത്തിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. നവംബര്‍ 7 ന് തന്നെ കേരളത്തിലെ തീയേറ്ററുകളില്‍ ചിത്രം എത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ ഉറപ്പ്. തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് ആണ് സിനിമ കേരളത്തിൽ റീ റിലീസ് ചെയ്യുന്നത്. ഓവർസീസിൽ വിതരണം ഏറ്റെടുത്തിരിക്കുന്നത് സൈബർ സിസ്റ്റംസ് ആണ്. മഞ്ജു ഗോപിനാഥ് ആണ് പിആർഒ.
ലോഹിതദാസിന്റെ തിരക്കഥയില്‍ ഭരതന്‍ ഒരുക്കിയ ചിത്രമാണ് 'അമരം'. വിഖ്യാത ഛായാഗ്രാഹകന്‍ മധു അമ്പാട്ടിന്റെ ക്യാമറക്കണ്ണിലൂടെ മലയാളികള്‍ കണ്ട ദൃശ്യകാവ്യം. ബാബു തിരുവല്ലയാണ് മലയാളികൾക്ക് എക്കാലവും ഓർമ്മിക്കാവുന്ന ഈ ക്ലാസിക്ക് ചിത്രത്തിൻ്റെ നിർമാതാവ്.
മലയാളികളുടെ അഭിമാനമായ സാബു സിറിൾ എന്ന പ്രതിഭാശാലിയായ പ്രൊഡക്ഷൻ ഡിസൈനറുടെ കരവിരുതും കൈയൊപ്പും നമുക്ക് കണ്ടറിയാനാകും 'അമരം' എന്ന ചിത്രത്തിലെ ദൃശ്യങ്ങളിലുടനീളം.
രവീന്ദ്ര സംഗീതത്തിൻ്റെ മാസ്മര ഭാവങ്ങളാണ് ചിത്രത്തിലെ ഗാനങ്ങളിൽ നിറയുന്നതെങ്കിൽ ജോൺസണിന്റെ പശ്ചാത്തല സംഗീതവും കൈതപ്രത്തിന്റെ വരികളും 'അമരം' വെൺനുരകൾ പോലെ വന്നുതലോടും.