

ബി ടൗൺ താരങ്ങളെ വിടാതെ പിന്തുടർന്ന് ലോറൻസ് ബിഷ്ണോയി സംഘം. സൂപ്പർതാരം രൺവീർ സിങ്ങിനാണ് ക്രിമിനൽ സംഘത്തിന്റെ പുതിയ ഭീഷണി. പത്തു കോടി രൂപ ആവശ്യപ്പെട്ടാണ് രൺവീറിനു ഭീഷണിസന്ദേശം ലഭിച്ചത്. രൺവീറിന്റെ മാനേജരുടെ വാട്സാപ് നമ്പരിലേക്ക് അമേരിക്കൻ നമ്പറിൽനിന്നാണ് ഭീഷണി സന്ദേശം എത്തിയത്. സംഘത്തിലെ പ്രധാനിയായ ഹാരി ബോക്സറാണ് ഭീഷണിക്കു പിന്നിലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. അമേരിക്കൻ അന്വേഷണ ഏജൻസികളുമായി മുംബൈ പോലീസ് ബന്ധപ്പെട്ടു.
ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിനുനേരെ വെടിവച്ചതിനു പിന്നാലെയാണ് രൺവീർ സിങ്ങിനെതിരേ ഭീഷണി. എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിലും നടൻ സൽമാൻ ഖാന്റെ വീടിനുനേരെ നടന്ന വെടിവയ്പിലും പ്രതിയായ ശുഭം ലോങ്കറിന് രോഹിത് ഷെട്ടിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തിലും പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു.
ലോറൻസ് ബിഷ്ണോയി ഇപ്പോൾ ഗുജറാത്തിലെ അതീവ സുരക്ഷാ ജയിലിലാണുള്ളത്. അവിടെയിരുന്നാണ് ഇയാൾ തന്റെ സംഘത്തെ നിയന്ത്രിക്കുന്നതെന്നാണ് റിപ്പോർട്ട്. കൊലപാതകങ്ങൾക്കും ഭീഷണിപ്പെടുത്തലുകൾക്കും പുറമെ ലഹരിമരുന്ന്, ആയുധക്കടത്ത് എന്നിവയിലും ഈ സംഘത്തിനു പങ്കുണ്ട്. ബി ടൗൺ സൂപ്പർതാരം സൽമാൻ ഖാൻ ഉൾപ്പെടെയുള്ള പല താരങ്ങൾക്കും ബിഷ്ണോയി സംഘത്തിന്റെ ഭീഷണി ലഭിച്ചിട്ടുണ്ട്. സംഘത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സൽമാൻ ഖാൻ ആണ്.
1998-ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ടാണ് ബിഷ്ണോയ്ക്ക് സൽമാനോട് പകയുള്ളത്. കൃഷ്ണമൃഗത്തെ ബിഷ്ണോയി മതവിഭാഗം പരിപാവനമായാണു കാണുന്നത്. താരത്തിന്റെ ബാന്ദ്രയിലെ വീടിനുനേരെ വെടിയുതിർത്ത സംഭവങ്ങളും ഒന്നിലധികം വധഭീഷണികളും ഉണ്ടായിട്ടുണ്ട്. നിലവിൽ സൽമാന് കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സൽമാൻ ഖാന്റെ സഹോദരീഭർത്താവും നടനുമായ ആയുഷ് ശർമയ്ക്കും അടുത്തിടെ ഭീഷണി ലഭിച്ചിരുന്നു. സൽമാനുമായുള്ള ബന്ധമാണ് ഇദ്ദേഹത്തെയും ലക്ഷ്യംവയ്ക്കാൻ കാരണം.