

ചുണ്ടിന്റെ ഭംഗി വർധിപ്പിക്കാൻ 'ബഫലോപ്ലാസ്റ്റി' ശസ്ത്രക്രിയയ്ക്ക് വിധേയയായെന്ന ഗോസിപ്പ് പ്രചരിച്ചതോടെ മൗനം വെടിഞ്ഞ് ബോളിവുഡ് സൂപ്പർനായിക ജാൻവി കപുർ. 'ടൂ മച്ച് വിത്ത് കജോൾ ആൻഡ് ട്വിങ്കിൾ' എന്ന ടോക്ക് ഷോയിലാണ് ഇതുമായി ബന്ധപ്പെട്ടു താരം പ്രതികരണം നടത്തിയത്. തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥയെ ചോദ്യം ചെയ്ത ജാൻവി ഇത്തരമൊരു ശസ്ത്രക്രിയ താൻ നടത്തിയിട്ടില്ലെന്നും തുറന്നുപറഞ്ഞു. താൻ 'ബഫലോപ്ലാസ്റ്റി'ക്കു വിധേയയാകുന്നതു കാണിക്കുന്ന, 'സ്വയം പ്രഖ്യാപിത ഡോക്ടർമാർ' പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണെന്നും താരം പറഞ്ഞു.
സൗന്ദര്യവർധക ചികിത്സകളിൽ അവബോധം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയും ജാൻവി ചൂണ്ടിക്കാട്ടി. 'പെൺകുട്ടികൾ ഇതുപോലുള്ള വീഡിയോ കാണുകയും സുരക്ഷിതമല്ലാത്ത എന്തെങ്കിലും ചെയ്യാൻ തീരുമാനിക്കുകയും ചെയ്താൽ, അത് എക്കാലത്തെയും മോശമായ അനുഭവമായിരിക്കും...' ജാൻവി പറഞ്ഞു. ട്രെൻഡുകൾ, പ്രത്യേകിച്ച് മെഡിക്കൽ ട്രെൻഡുകൾ നിസാരമായി കാണരുതെന്നും താരം ഓർപ്പെടുത്തി.
എന്താണ് 'ബഫലോപ്ലാസ്റ്റി'?
മൂക്കിനും മേൽച്ചുണ്ടിനും ഇടയിലുള്ള അകലം (ഫിൽട്രം) കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള സൗന്ദര്യവർധക ശസ്ത്രക്രിയയാണ് 'ബഫലോപ്ലാസ്റ്റി'. ചിലപ്പോൾ 'ബുൾഹോൺ ലിപ് ലിഫ്റ്റ്' എന്നും ഈ ചികിത്സാരീതി അറിയപ്പെടുന്നു. മൂക്കിന് തൊട്ടുതാഴെയുള്ള നേർത്ത ചർമം നീക്കം ചെയ്ത ശേഷം മുകളിലെ ചുണ്ട് ചെറുതായി ഉയർത്തിയാണ് ഇതു ചെയ്യുന്നത്. മനോഹരമായ ചൊടികൾ 'ബഫലോപ്ലാസ്റ്റി'യിലൂടെ സാധ്യമാക്കാനാകും. സാധാരണയായി ലോക്കൽ അനസ്തേഷ്യ നൽകിയാണ് സർജറി നടത്തുന്നത്. സർജറിക്കുശേഷം രണ്ടാഴ്ച വരെ വിശ്രമവും മെഡിക്കൽ ശ്രദ്ധയും ആവശ്യമാണ്. കോസ്മെറ്റിക് സർജറിയിൽ ഇതൊരു മുഖ്യധാരാ പദമല്ലെങ്കിലും, വിവിധ രൂപത്തിലുള്ള 'ലിപ് ലിഫ്റ്റ്' സർജറികളിൽ ഇതും ഉൾപ്പെടുന്നു.