
അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, അംജദ് ഖാന്‍, ഹേമ മാലിനി, ജയ ബച്ചന്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായ രമേഷ് സിപ്പിയുടെ ക്ലാസിക് തിരവിസ്മയം 'ഷോലെ' ഓഗസ്റ്റ് 15ന് 50 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇന്ത്യന്‍ അഭ്രപാളിയിലെ എവര്‍ഗ്രീന്‍ ക്ലാസിക് 50 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സിനിമയെക്കുറിച്ച് നിരവധി ചരിത്രസംഭവങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ 'ഷോലെ'യുടെ യഥാര്‍ഥ ക്ലൈമാക്‌സിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ എല്ലാവരെയും ഞെട്ടിക്കുന്നതായി.
ഗബ്ബറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നതായിരുന്നില്ല യഥാര്‍ഥ ക്ലൈമാക്‌സ്. തിരക്കഥാകൃത്തുക്കളായ സലിം ഖാനും ജാവേദ് അക്തറും ആദ്യം എഴുതിയത് അങ്ങനെയായിരുന്നില്ല. അടിയന്തരാവസ്ഥ കാലഘട്ടത്തിലെ സമ്മര്‍ദ്ദം കാരണം യഥാര്‍ഥ ക്ലൈമാക്‌സ് മാറ്റുകയായിരുന്നു. ജാവേദ് അക്തറിന്റെ മകന്‍ ഫര്‍ഹാന്‍ അക്തര്‍ ആണ് 'ഷോലെ'യുടെ ക്ലൈമാക്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. തന്റെ പുതിയ ചിത്രമായ '120 ബഹാദൂറി'ന്റെ പ്രമോഷണല്‍ പരിപാടിയിലാണ് ഫര്‍ഹാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
യഥാര്‍ഥ ക്ലൈമാക്‌സില്‍, തന്റെ കുടുംബവും സര്‍വസ്വവും നഷ്ടപ്പെട്ടതിനു പ്രതികാരമായി സഞ്ജീവ് കുമാറിന്റെ ഠാക്കൂർ, അംജദ്ഖാൻ അവതരിപ്പിച്ച ഗബ്ബര്‍ സിങ്ങിനെ ചവിട്ടിക്കൊല്ലുന്നതായിരുന്നു. എന്നാല്‍ പിന്നീട് മാറി ചിന്തിക്കുകയായിരുന്നുവെന്ന് ഫര്‍ഹാന്‍ പറഞ്ഞു. ചിത്രത്തിന്റെ വൈകാരിക കാതല്‍ അതായിരുന്നു. എല്ലാം നഷ്ടപ്പെട്ട ഠാക്കൂറിന്റെ പ്രതികാരം.
ജയ് (അമിതാഭ് ബച്ചന്‍)-വീരു (ധര്‍മേന്ദ്ര) സൗഹൃദത്തില്‍ പ്രേക്ഷകര്‍ക്കു വഴിതെറ്റി. പക്ഷേ കഥയുടെ യഥാര്‍ഥ നട്ടെല്ല് തന്റെ ജീവിതം നശിപ്പിച്ച കൊള്ളക്കാരനെ പിന്തുടരുന്ന സത്യസന്ധനായ പോലീസുകാരന്റെ ജീവിതമായിരുന്നു. യഥാര്‍ഥത്തിലുള്ള കഥാന്ത്യം ഇപ്പോള്‍ ലഭ്യമാണെന്നും ഫര്‍ഹാന്‍ പറഞ്ഞു. തന്റെ പിതാവ് ജാവേദ് അക്തറിന്റെയും എഴുത്തുകാരനായ സലിം ഖാന്റെയും നിരാശ വിവരിച്ചുകൊണ്ടാണ് ഫര്‍ഹാന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
'ഷോലെ'യുടെ പുതിയ പതിപ്പിന്റെ പ്രദര്‍ശനം സെപ്റ്റംബര്‍ ആറിന് 50ാ-മത് ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (TIFF) നടക്കും. ടൊറന്റോയിലെ 1,800 പേര്‍ക്ക് ഇരിക്കാവുന്ന റോയ് തോംസണ്‍ ഹാളിലാണ് ഇന്ത്യന്‍ ഇതിഹാസ ചിത്രത്തിന്റെ പ്രദര്‍ശനം.