

രൺവീർ സിങ് നായകനായ ആക്ഷൻ ചിത്രം 'ധുരന്ധർ: ദി റിവഞ്ച്' തിയറ്ററുകളിൽ നാലാം ആഴ്ച പിന്നിടുമ്പോൾ റെക്കോഡ് കളക്ഷനുമായി മുന്നേറുന്നു. റിലീസ് ചെയ്ത് 28 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം ഇന്ത്യയിൽനിന്നുമാത്രം 1,099.72 കോടി രൂപയാണ് വാരിക്കൂട്ടിയത്. ആഗോളതലത്തിൽ ചിത്രം ഇതുവരെ 1,733.20 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയതായാണ് സിനിമാ ട്രാക്കറായ സാക്നിൽക്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായ അല്ലു അർജുന്റെ 'പുഷ്പ 2'-നെ മറികടക്കാൻ രൺവീർ ചിത്രത്തിന് ഇനി 135 കോടി രൂപ കൂടി വേണം. നിലവിൽ 1,234.10 കോടി രൂപയുമായി പുഷ്പ 2 ആണ് ഒന്നാമത്. ആദ്യ ആഴ്ച: 674.17 കോടി രൂപയാണ് ധുരന്ധർ 2 നേടിയത്. രണ്ടാം ആഴ്ച: 263.65 കോടി, മൂന്നാം ആഴ്ച 110.60 കോടി, നാലാം ബുധനാഴ്ച: 4.05 കോടി. മാർച്ച് 19-ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ 102.55 കോടി രൂപ നേടി കരുത്തറിയിച്ചിരുന്നു. മാർച്ച് 18-ന് നടന്ന പെയ്ഡ് പ്രിവ്യൂ ഷോകളിൽ നിന്ന് മാത്രം 43 കോടി രൂപ ചിത്രം സ്വന്തമാക്കി.
കളക്ഷനിൽ പുതിയ ചരിത്രമാണ് ധുരന്ധർ ഫ്രാഞ്ചൈസി കുറിച്ചിരിക്കുന്നത്. ആദ്യ ഭാഗവും രണ്ടാം ഭാഗവും ചേർത്ത് ആകെ കളക്ഷൻ 3,019.35 കോടി രൂപയിലെത്തി. ഇതോടെ 3,000 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യൻ സിനിമാ ഫ്രാഞ്ചൈസി എന്ന ബഹുമതി ധുരന്ധർ 2 സ്വന്തമാക്കി. ബാഹുബലി (2,438 കോടി), പുഷ്പ (2,092.20 കോടി) എന്നീ ഫ്രാഞ്ചൈസികളെയാണ് ധുരന്ധർ പിന്നിലാക്കിയത്. കൂടാതെ, ചൈനയിൽ നിന്നോ ഗൾഫ് രാജ്യങ്ങളിൽ നിന്നോ ഉള്ള വരുമാനം ഇല്ലാതെ തന്നെ ഇത്രയും വലിയ തുക നേടുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണിത്.
ഹിന്ദി ബെൽറ്റിൽ പുഷ്പ 2-ന് ഒപ്പമെത്താൻ ധുരന്ധറിന് സാധിച്ചെങ്കിലും തെക്കേ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ ഇടിഞ്ഞതാണ് പുഷ്പയെ മറികടക്കാൻ തടസമായത്. പുഷ്പ 2 ഹിന്ദിയിൽ നിന്ന് 945.75 കോടിയും ദക്ഷിണേന്ത്യയിൽ നിന്ന് 511.70 കോടിയും നേടിയിരുന്നു. എന്നാൽ ധുരന്ധറിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ സ്വാധീനം ചെലുത്താനായിട്ടില്ല.