തമിഴ്‌നാടിന്റെ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് കന്നിപ്പോരാട്ടത്തിൽതന്നെ വിജയ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പടനയിച്ചുകയറുന്നതിനിടെ സിനിമാ ലോകത്തും വിജയ് ആണ് ഇപ്പോള്‍ വിജയനായകൻ. പൈറസി മൂലം പ്രതിസന്ധിയിലായ 'ജനനായകന്‍' സിനിമയുടെ നിര്‍മാതാവിനു വിജയ് തന്റെ പ്രതിഫലമായ 250 കോടി രൂപ തിരികെ നല്‍കിയെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ തമിഴ്‌സിനിമാ ലോകത്തു ചര്‍ച്ചയാകുന്നത്. വിജയ്‌യുടെ പ്രവൃത്തിയെ പ്രശംസിച്ച് മുതിര്‍ന്ന നടി അംബിക രംഗത്തെത്തിയതോടെ സംഭവം വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്.
'വിജയ് തന്റെ പ്രതിഫലം നിര്‍മാതാവിനു തിരികെ നല്‍കിയെന്നു കേട്ടു. വാര്‍ത്ത സത്യമാണെങ്കില്‍ അതൊരു മഹത്തായ കാര്യമാണ്...' എന്ന് അംബിക തന്റെ എക്‌സ് പേജില്‍ കുറിച്ചു. വിജയ്‌യുടെ പിതാവ് എസ്.എ. ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത 'നാന്‍ സിഗപ്പ് മനിതന്‍' എന്ന സിനിമയില്‍ അംബിക അഭിനയിച്ചിട്ടുണ്ട്. ആ സിനിമയില്‍ ഒരു ബാലതാരമായി വിജയ് പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും പിന്നീട് ഇരുവരും ഒരുമിച്ച് സ്‌ക്രീനില്‍ എത്തിയിട്ടില്ല.
ജനുവരിയില്‍ റിലീസ് ചെയ്യാനിരുന്ന 'ജനനായകന്‍', സെന്‍സര്‍ ബോര്‍ഡുമായുള്ള നിയമപോരാട്ടങ്ങള്‍ കാരണം വൈകുകയായിരുന്നു. ഇതിനിടയില്‍ ഏപ്രില്‍ 9-ന് സിനിമ ഓണ്‍ലൈനില്‍ ചോര്‍ന്നതു നിര്‍മാതാക്കള്‍ക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. പൈറസി കാരണം ഒടിടി വിതരണാവകാശ തുകയില്‍ വലിയ കുറവുണ്ടായ പശ്ചാത്തലത്തിലാണ് നിര്‍മാതാവിനെ സഹായിക്കാന്‍ വിജയ് മുന്നോട്ടുവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ തിയറ്റര്‍ റിലീസ് മേയ് പകുതിയോടെ ഉണ്ടാകുമെന്നാണു സൂചന.
അതേസമയം, സിനിമ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഒന്‍പതുപേരുടെ ജാമ്യാപേക്ഷ ചെന്നൈ സെഷന്‍സ് കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇതിനു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ പ്രവേശത്തിനു മുന്നോടിയായുള്ള വിജയ്‌യുടെ മാതൃകാപരമായ പ്രവര്‍ത്തനം ആരാധകര്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ ഒന്നുകൂടി വര്‍ധിപ്പിച്ചിരിക്കുകയാണ്.