

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഭരണകൂടത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്. തന്റെ പുതിയ ചിത്രമായ 'ജനനായകന്‍' റിലീസ് വൈകുന്നതിലും കരൂര്‍ റാലിയിലുണ്ടായ ദുരന്തത്തിനും പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് വിജയ് ആരോപിച്ചു. തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു വിജയ്.
കരൂരിലെ രാഷ്ട്രീയ റാലിയിലുണ്ടായ അപകടത്തില്‍ 41 പേര്‍ മരിക്കാനിടയായ സംഭവം ഗൂഢാലോചനയുടെ ഫലമാണെന്ന് വിജയ് ആരോപിച്ചു. 'നിങ്ങള്‍ക്കായി നീതി ചോദിക്കാന്‍ വന്ന എനിക്കും നീതി വേണം' എന്നു പറഞ്ഞ അദ്ദേഹം, എച്ച്. വിനോദ് സംവിധാനം ചെയ്ത തന്റെ സിനിമ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞുവച്ചിരിക്കുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്കും ഡിഎംകെക്കുമെതിരെ ശക്തമായി നിലകൊള്ളണമെന്നും തനിക്ക് വോട്ട് നല്‍കണമെന്നും താരം അഭ്യര്‍ഥിച്ചു. പാര്‍ട്ടിയുടെ ചിഹ്നമായ 'വിസില്‍' ജനങ്ങള്‍ക്കിടയില്‍ മുഴങ്ങട്ടെയെന്നും വിജയ് പറഞ്ഞു.
തമിഴ്‌നാട്ടിലെ ക്രമസമാധാന നില ഉറപ്പാക്കുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് വിജയ് വിമര്‍ശിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും പരാജയപ്പെട്ട ഭരണകൂടത്തെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, രാജ്യത്തെ എല്‍പിജി ക്ഷാമത്തിന് പിന്നില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആസൂത്രണമില്ലായ്മയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2021-ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്തവര്‍ ഇപ്പോള്‍ പുതിയ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്നും വിജയ് പരിഹസിച്ചു.
തിരുച്ചിറപ്പള്ളി ഈസ്റ്റിന് പുറമെ പെരമ്പൂര്‍ മണ്ഡലത്തില്‍ നിന്നും വിജയ് ജനവിധി തേടുന്നുണ്ട്. രാഷ്ട്രീയത്തിലേക്ക് പൂര്‍ണമായ പ്രവേശിച്ച വിജയ്‌യുടെ അവസാന ചിത്രമാണ് 'ജനനായകന്‍'. സെന്‍സര്‍ ബോര്‍ഡുമായുള്ള നിയമതര്‍ക്കങ്ങള്‍ പരിഹരിച്ച് കെവിഎന്‍ പ്രൊഡക്ഷന്‍സ് ഹര്‍ജി പിന്‍വലിച്ചതോടെ, ചിത്രം ഏപ്രില്‍ അവസാന വാരത്തില്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.