'ജനനായകൻ' ഓഡിയോ ലോഞ്ചിന് മുന്നോടിയായി പുറത്തിറക്കിയ വീഡിയോയിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Tamil

തിരഞ്ഞെടുപ്പ് തരംഗത്തിനു പിന്നാലെ വിജയ്‌യുടെ 'ജനനായകന്‍' റിലീസിനൊരുങ്ങുന്നു

പപ്പപ്പ റിപ്പോര്‍ട്ടര്‍

വിജയ്‌യുടെ തമിഴക വെട്രി കഴകം തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതോടെ, റിലീസ് പ്രതിസന്ധിയിലായ 'ജനനായക'ന് പുതുജീവന്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍. എച്ച്. വിനോദ് സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രം സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കങ്ങളും നിയമപ്രശ്‌നങ്ങളും കാരണം മാസങ്ങളായി റിലീസ് ചെയ്യാന്‍ കഴിയാതെ പെട്ടിയിലാണ്.

പൊങ്കല്‍ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കും വിധേയമായിരുന്നു. കൂടാതെ സിനിമയുടെ ഭാഗങ്ങള്‍ ചോര്‍ന്നതും, പ്രൈം വീഡിയോ ഒടിടി കരാറില്‍നിന്നു പിന്മാറിയതും നിര്‍മാതാക്കള്‍ക്ക് ഏകദേശം 70 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 23-ന് നടന്ന വോട്ടെടുപ്പിനു ശേഷം വിജയ്‌യുടെ പാര്‍ട്ടി നൂറിലധികം സീറ്റുകള്‍ നേടി മുന്നേറുന്നതോടെ ചിത്രത്തിന്റെ റിലീസിന് വഴിതെളിയുമെന്നാണ് കോളിവുഡിലെ സംസാരം.

'ജനനായകൻ' പോസ്റ്റർ

ജനവിധി അനുകൂലമായതോടെ തിയേറ്റര്‍ ഉടമകളും വിതരണക്കാരും വലിയ പ്രതീക്ഷയിലാണ്. ചിത്രം റിലീസ് ചെയ്യുമ്പോള്‍ റെക്കോഡ് ഓപ്പണിങ് ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് സ്‌പെഷ്യല്‍ ഷോകള്‍ക്കായി സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

'ജനനായകൻ' പോസ്റ്റർ

പ്രകാശ് രാജ്, പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, മമിത ബൈജു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പുള്ള അവസാന ചിത്രമെന്ന നിലയില്‍ 'ജനനായകന്‍' ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രം കുറിക്കുമെന്നാണ് തമിഴകത്തില്‍നിന്നുള്ള റിപ്പോര്‍ട്ട്.