വൈരമുത്തു ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Tamil

വൈരമുത്തുവിന് ജ്ഞാനപീഠം;തമിഴ് സിനിമയ്ക്കും ചരിത്രനിമിഷം

പപ്പപ്പ റിപ്പോര്‍ട്ടര്‍

പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തുവിന് 2025-ലെ ജ്ഞാനപീഠ പുരസ്‌കാരം. തമിഴ് ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്‌കാരം അദ്ദേഹത്തിനു സമ്മാനിക്കുന്നത്. വൈരമുത്തുവിന്റെ കാവ്യശൈലിയും ദാര്‍ശനികമായ വരികളും തമിഴ് ജനതയുടെ സാംസ്‌കാരിക ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണെന്ന് പുരസ്‌കാരനിര്‍ണയ കമ്മിറ്റി വിലയിരുത്തി.

തമിഴ് സാഹിത്യത്തിലെ ആധുനിക ഇതിഹാസം എന്ന നിലയിലുള്ള വൈരമുത്തുവിന്റെ എഴുത്തുജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, നടന്‍ കമല്‍ഹാസന്‍ തുടങ്ങിയ പ്രമുഖര്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. ദ്രാവിഡഭാഷാ പാരമ്പര്യത്തിന് ലഭിച്ച വലിയ അംഗീകാരമാണിതെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

വൈരമുത്തു

ഏഴു തവണ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌കാരം നേടിയ അദ്ദേഹം, കവിതകളിലൂടെയും നോവലുകളിലൂടെയും തമിഴ് സാഹിത്യത്തെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കിയ സവിശേഷ എഴുത്തുകാരനാണ്. ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.