'ജനനായകൻ' ട്രയിലറിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Tamil

ജനനായകന്‍ V/S സെന്‍സര്‍ ബോര്‍ഡ്: വിജയ്‌യുടെ വിധി ജനുവരി 27ന് അറിയാം

പപ്പപ്പ റിപ്പോര്‍ട്ടര്‍

ദളപതി വിജയ് യുടെ കരിയറിലെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന 'ജനനായകന്‍' നേരിടുന്ന പ്രതിസന്ധികളില്‍ അന്തിമവിധി ഉടന്‍. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ നടക്കുന്ന നിയമപോരാട്ടത്തിന്റെ വിധി ജനുവരി 27ന് പുറപ്പെടുവിക്കും. ജനുവരി 20ന് വിശദമായ വാദം കേട്ട കോടതി ഉത്തരവ് പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.

എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം പൊങ്കല്‍ റിലീസ് ആയി ജനുവരി 9ന് തിയറ്ററുകളില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ചിത്രത്തിലെ രാഷ്ട്രീയ ഉള്ളടക്കം ചൂണ്ടിക്കാട്ടി, സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയയ്ക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനു പശ്ചാത്തലമൊരുക്കുന്ന ചിത്രമായതിനാല്‍ അതീവ പ്രാധാന്യത്തോടെയാണ് ആരാധകരും രാഷ്ട്രീയ ലോകവും ഇതിനെ നോക്കിക്കാണുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.

'ജനനായകൻ' ട്രെയിലറിൽ വിജയ്

സിനിമയ്ക്ക് ഉടന്‍ തന്നെ 'U/A 16+' സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ ഉത്തരവിനെതിരെ സെന്‍സര്‍ ബോര്‍ഡ് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും സിംഗിള്‍ ബെഞ്ച് ഉത്തരവ് കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. ഹൈക്കോടതി സ്റ്റേ പിന്‍വലിക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വിഷയം വേഗത്തില്‍ തീര്‍പ്പാക്കാന്‍ മദ്രാസ് ഹൈക്കോടതിയോട് ആവശ്യപ്പെടുകയാണ് ഉന്നത നീതിപീഠം ചെയ്തത്.

പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, നരേന്‍ തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നല്‍കുന്നത്. സിനിമയുടെ റിലീസ് വൈകുന്നത് ആരാധകരില്‍ വലിയ നിരാശയുണ്ടാക്കിയിട്ടുണ്ടെങ്കിലും ജനുവരി 27ലെ വിധി ചിത്രത്തിന് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.