കേരളത്തിന് നന്ദി പറഞ്ഞുള്ള കുറിപ്പിനൊപ്പം പവൻകല്യാൺ പങ്കുവെച്ച ചിത്രം കടപ്പാട്-ഫേസ്ബുക്ക്
Padam Feed

'ഞാൻ അനു​ഗൃഹീതൻ,നന്ദി കേരളം..': വൈകാരികമായ കുറിപ്പുമായി പവൻകല്യാൺ

പപ്പപ്പ ഡസ്‌ക്‌

കേരളത്തെയും ഇവിടത്തെ ജനങ്ങളുടെ സ്നേഹത്തെയും പ്രശംസിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാൺ. ആയുർവേദ ചികിത്സയ്ക്കായാണ് അദ്ദേഹം കേരളത്തിലെത്തിയത്. തൃശ്ശൂരിലെ തളിക്കുളത്തുള്ള ഡോ. സീതാറാം ആയുർവേദിക് റിട്രീറ്റിലായിരുന്നു പവൻ കല്യാണിന്റെ സുഖചികിത്സ. എന്നാൽ അദ്ദേഹത്തിന്റെ സന്ദർശനവിവരം അധികമാരും അറിഞ്ഞില്ല.

കേരളത്തിലെ താമസത്തിനിടെ ​ഗുരുവായൂരും ചെട്ടികുളങ്ങരയും ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലും പവൻകല്യാൺ ദർശനം നടത്തി. കേരളത്തിലെ ക്ഷേത്രങ്ങളെ പുരാതന നാഗരിക പൈതൃകത്തിന്റെ ജീവിക്കുന്ന പ്രതീകങ്ങളെന്നാണ് അദ്ദേഹം വിളിക്കുന്നത്. കേരളത്തിന് നന്ദി പറഞ്ഞുകൊണ്ട് ദീർഘമായ കുറിപ്പ് പവൻകല്യാൺ ഫേസ്ബുക്കിൽ പങ്കുവച്ചു. തൊഴുതുനില്കുന്ന ചിത്രത്തിനൊപ്പമാണ് കുറിപ്പ്.

കുറിപ്പിന്റെ പൂർണരൂപം:

കഴിഞ്ഞ ഏതാനും ആഴ്ചകളായി ചികിത്സയ്ക്കായി കേരളത്തിലായിരുന്നു ഞാൻ. ഈ കാലയളവിൽ കേരളീയരുടെ പ്രസിദ്ധമായ ആതിഥ്യ മര്യാദയും സ്നേഹവും കരുതലും നേരിട്ട് അനുഭവിക്കാൻ എനിക്ക് അവസരം ലഭിച്ചു. കേരളത്തിലെ എന്റെ താമസം രോഗശാന്തിയുടെയും സമാധാനത്തിന്റെയും ഒട്ടേറെ മറക്കാനാവാത്ത അനുഭവങ്ങളുടെയും കാലമായിരുന്നു.

ചികിത്സയിലുടനീളം അർപ്പണബോധത്തോടെയും പ്രൊഫഷണൽ മികവോടെയും വ്യക്തിപരമായ ശ്രദ്ധയോടെയും പരിചരണം നൽകിയ ഡോ. സീതാറാം ആയുർവേദിക് റിട്രീറ്റിലെ ഡോക്ടർമാർക്കും മാനേജ്‌മെന്റിനും മുഴുവൻ ജീവനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഈ കാലയളവിൽ എനിക്ക് നൽകിയ പരിചരണത്തിനും പിന്തുണയ്ക്കും ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു.

പവൻകല്യാൺ

കേരളത്തിലെ താമസത്തിനിടെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം, ചെട്ടികുളങ്ങര ശ്രീ ഭഗവതി അമ്മ ക്ഷേത്രം എന്നീ പുണ്യക്ഷേത്രങ്ങളിൽ ദർശനം നടത്താനും അനുഗ്രഹം തേടാനും എനിക്ക് ഭാഗ്യം ലഭിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങളിലും ആത്മീയ പൈതൃകത്തിലും വേരൂന്നിയ, പുരാതനവും പ്രസിദ്ധവുമായ ഈ ക്ഷേത്രങ്ങൾ എനിക്ക് ആഴത്തിലുള്ള ഭക്തിയുടെയും സമാധാനത്തിന്റെയും ആത്മവിചിന്തനത്തിന്റെയും നിമിഷങ്ങൾ സമ്മാനിച്ചു. അവിടുത്തെ കാലാതീതമായ ആചാരങ്ങളും പവിത്രമായ അന്തരീക്ഷവും അനുഭവിക്കാൻ കഴിഞ്ഞത് ദൈവികവും ഏറെ ആത്മസംതൃപ്തി നൽകുന്നതുമായ അനുഭവമായിരുന്നു.

പവൻകല്യാൺ

കേരളത്തിലെ ക്ഷേത്രങ്ങൾ നമ്മുടെ പുരാതന നാഗരിക പൈതൃകത്തിന്റെ ജീവിക്കുന്ന പ്രതീകങ്ങളാണ്. തലമുറകളിലൂടെ കൈമാറിവരുന്ന വിശുദ്ധ പാരമ്പര്യങ്ങളെയും വിശ്വാസത്തെയും ആത്മീയ ജ്ഞാനത്തെയും അവ നിലനിർത്തുന്നു. ഈ പുണ്യസ്ഥലങ്ങളിൽ ദർശനം നടത്താനും അനുഗ്രഹം തേടാനും കഴിഞ്ഞതിൽ ഞാൻ ഏറെ അനു​ഗൃഹീതനാണെന്ന് കരുതുന്നു.

കേരളത്തിലെ താമസത്തിനിടെ നൽകിയ സഹകരണത്തിന് കേരള സർക്കാരിനും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.ഡി.സതീശൻ ജിക്കും എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. ഈ കാലയളവിലുടനീളം ലഭിച്ച സൗഹൃദപരമായ സമീപനത്തെയും പരിഗണനയെയും ഞാൻ ഏറെ വിലമതിക്കുന്നു.

പവൻകല്യാൺ

കേരള ഡി.ജി.പി, കേരള പൊലീസ്, തൃശൂർ, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലെ പൊലീസ് സംഘങ്ങൾ, ബന്ധപ്പെട്ട ജില്ലാ ഭരണകൂടങ്ങൾ, സംസ്ഥാന പ്രോട്ടോക്കോൾ വകുപ്പ് എന്നിവർക്കും എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. എന്റെ താമസകാലയളവിൽ നൽകിയ സഹകരണത്തിനും ഒരുക്കങ്ങൾക്കും നന്ദി. എല്ലാം സുരക്ഷിതമായും സുഗമമായും മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പാക്കാൻ അവർ കാട്ടിയ പ്രൊഫഷണലിസത്തെയും കരുതലിനെയും ഞാൻ ഏറെ അഭിനന്ദിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനുമൊപ്പം പവൻകല്യാൺ

എല്ലാത്തിനുമുപരി, കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. അവർ നൽകിയ സ്നേഹത്തിനും സൗഹൃദത്തിനും ഉദാരമായ ആതിഥ്യമര്യാദയ്ക്കും ഞാൻ കടപ്പെട്ടിരിക്കുന്നു. അവരുടെ ഊഷ്മളമായ സമീപനവും ഇവിടെ ലഭിച്ച സമാധാനപരവും ആത്മീയവുമായ അനുഭവങ്ങളും എന്റെ കേരളത്തിലെ താമസത്തെ ഏറെ പ്രത്യേകതയുള്ളതാക്കി.

ആഴത്തിലുള്ള നന്ദിയോടും അളവറ്റ ആദരവോടും കേരളത്തിലെ ജനങ്ങളുടെയും കാലാതീതമായ ആത്മീയ പൈതൃകത്തിന്റെയും അസാധാരണമായ ആതിഥ്യമര്യാദയുടെയും വിലമതിക്കാനാവാത്ത ഓർമകളുമായാണ് ഞാൻ കേരളത്തോട് വിടപറയുന്നത്.

നന്ദി, കേരളം.