എസ്.ജാനകി, ജാനകിക്ക് ആദരമൊരുക്കുന്ന ആൽബത്തിന്റെ പോസ്റ്റർ അറേഞ്ച്ഡ്
Beats

എസ്. ജാനകിയുടെ 88-ാം ജന്മദിനത്തില്‍ ആദരവുമായി ഗംഗൈ അമരനും ശ്വേത മോഹനും

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇതിഹാസ ഗായിക എസ്. ജാനകിയുടെ 88-ാം ജന്മദിനത്തില്‍ ആദരവുമായി ഗംഗൈ അമരനും ശ്വേത മോഹനും. ജാനകി തന്നെ വരികളെഴുതി ഈണമിട്ട ഹിന്ദി ഗാനങ്ങള്‍ തമിഴിലേക്കു പുനരാവിഷ്‌കരിക്കാനാണ് ഇരുവരും കൈകോര്‍ക്കുന്നത്. ജാനകിയമ്മയോടുള്ള ആദരസൂചകമായി ഒരുങ്ങുന്ന ആല്‍ബത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ തരംഗമാണ്. പുതുതലമുറയ്ക്കും ജാനകിയമ്മയുടെ ശബ്ദം പ്രിയപ്പെട്ടതാകുന്നു എന്നതിന്റെ തെളിവാണിത്.

ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിലൂടെ മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളില്‍ 48,000-ത്തിലധികം ഗാനങ്ങള്‍ ആലപിച്ച ജാനകിയമ്മയ്ക്കു പ്രത്യേക ആദരമൊരുക്കുകയാണു ലക്ഷ്യം. എസ്. ജാനകി തന്നെ വരികളെഴുതി സംഗീതം നല്‍കിയ നാലു ഹിന്ദി ഗാനങ്ങളാണ് ആല്‍ബത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഗാനങ്ങള്‍ക്ക് ഗംഗൈ അമരന്‍ തമിഴില്‍ വരികളെഴുതുമ്പോള്‍ ശ്വേത മോഹനാണ് ശബ്ദം നല്‍കുന്നത്. 'നമ്മുടെ പ്രിയപ്പെട്ട ജാനകിയമ്മ വരികളെഴുതി ഈണമിട്ട ഗാനങ്ങള്‍ പുതിയ തലമുറയിലെ ശ്വേത മോഹന്റെ ശബ്ദത്തിലൂടെ ഇനി നമുക്ക് ആസ്വദിക്കാം'എന്നാണ് ഔദ്യോഗിക പ്രഖ്യാപനത്തില്‍ പറയുന്നത്.

എസ്.ജാനകി(പഴയ ചിത്രം)

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ പുറത്തിറങ്ങിയ ആയിരക്കണക്കിന് ഹിറ്റ് ഗാനങ്ങളിലൂടെയാണ് ജാനകി ജനഹൃദയങ്ങളില്‍ ഇടം നേടിയത്. ഇംഗ്ലീഷ്, ജാപ്പനീസ്, ജര്‍മന്‍, സിംഹള തുടങ്ങിയ വിദേശ ഭാഷകളിലും അവര്‍ പാടിയിട്ടുണ്ട്. നാല് ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ എസ്. ജാനകി, 2013-ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു. അംഗീകാരങ്ങള്‍ വൈകിപ്പോയി എന്നതായിരുന്നു അന്ന് അവര്‍ ചൂണ്ടിക്കാട്ടിയ കാരണം. ജാനകിഅമ്മയുടെ അപൂര്‍വമായ സംഗീത സൃഷ്ടികള്‍ വീണ്ടും ആസ്വദിക്കാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണു ആരാധകര്‍.