എട്ടു പതിറ്റാണ്ടിലേറെ നീണ്ട സംഗീതയാത്രയിൽ, ആശ ഭോസ്ലെ എന്ന അനുഗൃഹീത ഗായികയുടെ ജീവിതത്തിലെ അപൂർവമായ അധ്യായമാണ് 1995-ൽ പുറത്തിറങ്ങിയ 'സർഗം' എന്ന പാകിസ്ഥാനി ചിത്രം. അദ്നാൻ സാമി സംഗീത സംവിധാനം നിർവഹിക്കുകയും നായകനായി അരങ്ങേറ്റം കുറിക്കുകയും ചെയ്ത ചിത്രത്തിൽ ആശാ ഭോസ്ലെ രണ്ടു ഗാനങ്ങൾ ആലപിച്ചിരുന്നു. ഒരു പാകിസ്ഥാനി സിനിമയ്ക്ക് വേണ്ടി അവർ പാടിയ ഏക ചിത്രവും ഇതുതന്നെയാണ്. 'ക്യാ ഹേ, യേ ഉൽഝൻ ക്യാ ഹേ', 'സാരാ ധോൽക്കി ബജാവോ ഗോരി ഓ' എന്നീ ഗാനങ്ങൾ അദ്നാൻ സാമിയോടൊപ്പമാണ് അവർ പാടിയത്.
ഇന്ത്യൻ പോപ്പ് സംഗീത ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച 'കഭി തോ നസർ മിലാവോ' എന്ന ആൽബത്തിലൂടെയാണ് ആശാ ഭോസ്ലെയും അദ്നാൻ സാമിയും വീണ്ടും ഒന്നിച്ചത്. വെറും അഞ്ച് മിനിറ്റു കൊണ്ട് സാമി ഈണം നൽകിയ ഗാനം ഒന്നര വർഷത്തോളം ചാർട്ടുകളിൽ ഒന്നാം സ്ഥാനത്ത് തുടർന്നു. അന്നത്തെ കാലത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ഈ ആൽബം.
ആശയുടെ വിയോഗത്തിൽ വൈകാരികമായ കുറിപ്പാണ് അദ്നാൻ സാമി പങ്കുവച്ചത്. 'എന്റെ അമ്മ വിടവാങ്ങിയിരിക്കുന്നു... ആ ശബ്ദം ഇന്നു നിശബ്ദമാണ്, എങ്കിലും ഓരോ ഈണത്തിലും അവരുടെ കൈ എന്റെ ശിരസിലുള്ളതായി എനിക്ക് അനുഭവപ്പെടുന്നു. ചിലപ്പോൾ ഹൃദയത്തിന് വിട പറയാൻ കഴിയില്ല.'- സാമി കുറിച്ചു.
'ദം മാരോ ദം', 'ചുരാ ലിയാ ഹേ തുംനേ', 'ദിൽ ചീസ് ക്യാ ഹേ' തുടങ്ങി ആയിരക്കണക്കിന് അനശ്വര ഗാനങ്ങൾ സമ്മാനിച്ചാണ് ആശ ഭോസ്ലെ എന്ന ഇതിഹാസം മടങ്ങുന്നത്.