ലഖ്നൗവിൽ നടക്കുന്ന സയിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റിൽ ആന്ധ്രപ്രദേശിനെ നേരിടുന്നതിന് തൊട്ടുതലേന്ന് കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സഞ്ജു സാംസണും സംഘവും പരിശീലനത്തിൽ നിന്ന് ഇടവേളയെടുത്ത് പോയത് 'കളങ്കാവൽ' കാണാൻ. മമ്മൂട്ടിയുടെ പ്രതിനായകൻ കളംനിറഞ്ഞാടുന്നത് കണ്ടതിന്റെ ആവേശത്തിലാകും സഞ്ജുവിന്റെ കേരളം ശനിയാഴ്ച ആന്ധ്രപ്രദേശിനെ നേരിടുക. ലഖ്നൗവിലെ പി.വി.ആറിലാണ് കേരള ക്രിക്കറ്റ് ടീം റിലീസ് ദിനത്തിൽ കളങ്കാവൽ കണ്ടത്.
'കളങ്കാവൽ' കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് സഞ്ജു തന്നെയാണ് മമ്മൂട്ടിയുടെ മാനേജർ എസ്.ജോർജിനെ ബന്ധപ്പെട്ടത്. സഞ്ജുവിന്റെ ആഗ്രഹം സന്തോഷത്തോടെ സ്വീകരിച്ച ജോർജ് ഉടൻതന്നെ ലഖ്നൗവിലെ പി.വി.ആറിൽ അതിനുള്ള സൗകര്യമൊരുക്കി. അങ്ങനെ അവിടെ ഉച്ചയ്ക്കുള്ള ഷോയിൽ സഞ്ജുവും ടീമംഗങ്ങളും കളങ്കാവൽ കണ്ടു. സഞ്ജുവും കേരള ടീമും തിയേറ്ററിലെത്തുന്നതിന്റെയും സിനിമ കാണുന്നതിന്റെയും ഫോട്ടോയും വീഡിയോകളും മമ്മൂട്ടി കമ്പനി ഒഫിഷ്യൽ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.
കടുത്ത മമ്മൂട്ടി ആരാധകനായ സഞ്ജു മത്സരങ്ങളുടെയും പരിശീലനത്തിന്റെയും തിരക്കിനിടയിലും അദ്ദേഹത്തിന്റെ എല്ലാ സിനിമകളും വിടാതെ കാണാറുണ്ട്. സഞ്ജുവിന്റെ ഭാര്യ ചാരുലതയും സിനിമാപ്രേമിയാണ്. തന്റെ ഫാൻ ബോയ് ആയ സഞ്ജുവിനെ ഐപിഎൽ മത്സരങ്ങൾക്കിടെ രജനികാന്ത് വീട്ടിലേക്ക് ക്ഷണിച്ചിരുന്നു.
ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നയിച്ച മുംബൈയെ അട്ടിമറിച്ചതിന്റെ ശക്തിയുമായാണ് കേരളം ആന്ധ്രയെ നേരിടുക. 15 റൺസിനാണ് കേരളം മുംബൈയെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 19.4 ഓവറിൽ 163 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
മമ്മൂട്ടി,വിനായകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'കളങ്കാവൽ' മെഗാഹിറ്റിലേക്ക് കുതിക്കുകയാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം റിലീസ് ദിവസം തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടി വൻ കളക്ഷനാണ് സ്വന്തമാക്കിയത്. മമ്മൂട്ടിയുടെ ഞെട്ടിക്കുന്ന പ്രകടനം തന്നെയാണ് 'കളങ്കാവലി'ന്റെ ഹൈലൈറ്റ്.
കേരളത്തിൽ വമ്പൻ റിലീസായി എത്തിയ ചിത്രം ഗൾഫിൽ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ റിലീസായാണ് തിയേറ്ററുകളിലെത്തിയത്. 144 ലൊക്കേഷനുകളിലാണ് ചിത്രം ഗൾഫിൽ റിലീസ് ചെയ്തത്. കേരളത്തിൽ ചിത്രത്തിന്റെ പ്രീ സെയിൽ 2 കോടിയിലേക്കെത്തിയിരുന്നു. റിലീസ് തലേന്ന് ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി കേരളത്തിൽ വിറ്റഴിഞ്ഞത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച 'കളങ്കാവൽ', മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ - വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ - എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ - ഡിക്സൻ പി ജോ, വിഎഫ്എക്സ് - വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് - സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.