അഭിനേതാവ്, തിരക്കഥാകൃത്ത്, ഇന്റീരിയര്‍ ഡിസൈനര്‍, ചലച്ചിത്ര ഗവേഷകന്‍, ആക്ടിങ് കോച്ച്, സാമൂഹിക പ്രവര്‍ത്തകന്‍... വിശേഷണങ്ങളുടെ അതിര്‍വരമ്പുകള്‍ക്ക് അപ്പുറത്താണ് രവീന്ദ്രന്‍ എന്ന മനുഷ്യന്റെ ജീവിതം. 1980ല്‍ പുറത്തിറങ്ങിയ 'ഒരു തലൈ രാഗം' എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത നടന്‍, പതിറ്റാണ്ടുകള്‍ക്കിപ്പുറം 'വാഴ 2' എന്ന ചിത്രത്തിലെ ബെന്നി ബ്രോയിലൂടെ പുതിയ തലമുറയുടെയും പ്രിയങ്കരനായി മാറിയിരിക്കുന്നു. സിനിമയും ബിസിനസും ആത്മീയതയും സാമൂഹിക മാറ്റങ്ങളുമെല്ലാം കടന്നുവരുന്ന തന്റെ സംഭവബഹുലമായ ജീവിതയാത്രയെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം സംസാരിച്ചു.
അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കാലത്താണ് പ്രശസ്ത നിര്‍മാതാവ് പി. ഭാനുമതിയിലൂടെ രവീന്ദ്രന് സിനിമയിലേക്കു വഴിതുറക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങിയ 'ഒരു തലൈ രാഗം' എന്ന ചിത്രത്തില്‍ അഭിനയിച്ചു. റിലീസ് ദിവസമുണ്ടായ ആശങ്കകളെക്കുറിച്ചും പിന്നീടുണ്ടായ വലിയ തരംഗത്തെക്കുറിച്ചും രവീന്ദ്രന്‍ ഓര്‍ക്കുന്നു.
റിലീസ് ദിവസം വൈകുന്നേരത്തോടെ തിയേറ്ററുകളില്‍ വലിയൊരു വിപ്ലവമാണ് സിനിമ സൃഷ്ടിച്ചത്. ഒരു വര്‍ഷത്തോളം തിയേറ്ററുകളില്‍ ഓടിയ ചിത്രം ചരിത്രമായി മാറി. ഇന്നത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 'ഒരു തലൈ രാഗം' ഉണ്ടാക്കിയ സ്വാധീനം നൂറു മടങ്ങ് വലുതായിരുന്നു. ആളുകള്‍ സിനിമ കണ്ടോ എന്നല്ല, എത്ര തവണ കണ്ടു എന്നാണ് അന്ന് പരസ്പരം ചോദിച്ചിരുന്നത്. ആ സിനിമ 220 തവണ കണ്ട ഒരാളെ വരെ താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന് രവീന്ദ്രന്‍ പറഞ്ഞു.
സിനിമ വന്‍ വിജയമായതോടെ ഒറ്റരാത്രികൊണ്ടാണ് രവീന്ദ്രന്‍ എന്ന നടന്‍ വലിയൊരു സ്റ്റാറായി മാറിയത്. രജനീകാന്തിനും കമല്‍ഹാസനും ഒപ്പമാണ് അന്ന് തമിഴകം അദ്ദേഹത്തെ പ്രതിഷ്ഠിച്ചത്. കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ രവീന്ദ്രന്റെ നൃത്തവും സ്‌റ്റൈലും പുസ്തകം പിടിക്കുന്ന രീതി വരെ തരംഗമായി മാറി. വഴിയരികില്‍ അദ്ദേഹത്തെ ഒന്ന് കാണാന്‍ വേണ്ടി മാത്രം വിദ്യാര്‍ഥികള്‍ സൈക്കിളുകളുമായി റോഡുകള്‍ ഉപരോധിക്കുന്ന അവസ്ഥ പോലുമുണ്ടായി.
കേരളത്തിലേക്കു മടങ്ങിയെത്തിയപ്പോഴും വലിയ സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍, ഇന്‍ഡസ്ട്രിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വലിയ ധാരണയില്ലാത്തതിനാല്‍ കരിയറിന്റെ തുടക്കത്തില്‍ പ്രതിഫലം ചോദിക്കുന്നതിലടക്കം പല തെറ്റുകളും സംഭവിച്ചു. പടവുകള്‍ ഓരോന്നായി കയറിയല്ല താന്‍ മുകളിലെത്തിയത് എന്നും, ഒറ്റയടിക്ക് മുകളിലേക്ക് എത്തിക്കപ്പെടുകയായിരുന്നു എന്നും അദ്ദേഹം തുറന്നുപറയുന്നു.
പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം രവീന്ദ്രന്‍ പെട്ടെന്നാണ് സിനിമയില്‍നിന്ന് വിട്ടുനിന്ന് കുടുംബത്തിന്റെ സിമന്റ് ബിസിനസിലേക്ക് ശ്രദ്ധ തിരിക്കുന്നത്. സിനിമയും സിമന്റും തമ്മിലുള്ള ബന്ധം ചോദിച്ചവരോട് രണ്ടും സി എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത് എന്ന് തമാശയായി പറഞ്ഞെങ്കിലും, ബിസിനസും മാര്‍ക്കറ്റിങ്ങും പഠിക്കാനുള്ള കൗതുകമാണ് തന്നെ അതിലേക്ക് നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒരു മേഖലയില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
സിനിമയെ ഗൗരവമായി പഠിക്കാനും അദ്ദേഹം സമയം കണ്ടെത്തി. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോഴ്‌സും അന്താരാഷ്ട്ര ചലച്ചിത്ര മേളകളും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. പ്രശസ്ത ചലച്ചിത്രകാരന്‍ സത്യജിത് റേയുടെ ഛായാഗ്രാഹകനായിരുന്ന സൗമേന്ദു റോയിയുടെ സഹായിയായി പ്രവര്‍ത്തിക്കാനും അദ്ദേഹം തയാറായി. കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചതും വരുംതലമുറയില്‍ ചലച്ചിത്ര സാക്ഷരത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
അന്ന്, ഒരു 'തലൈ രാഗ'ത്തില്‍ ക്യാമ്പസുകള്‍ രവീന്ദ്രനെ എങ്ങനെ ഏറ്റെടുത്തോ, അതിന് സമാനമായാണ് 'വാഴ 2' എന്ന ചിത്രത്തിലെ ബെന്നി ബ്രോയെ ഇന്നത്തെ തലമുറ ഏറ്റെടുത്തിരിക്കുന്നത്. സിനിമയിലെ വെറും സ്‌ക്രീന്‍ ടൈമിനേക്കാള്‍ ഉപരി പുതിയ തലമുറയുമായി സംവദിക്കാനാണ് അദ്ദേഹം താത്പര്യപ്പെടുന്നത്.
രവീന്ദ്രൻസിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, ഇത് സിനിമയില്‍ മാത്രമല്ല സമൂഹത്തില്‍ ഉടനീളമുള്ള പ്രശ്‌നമാണെന്നാണ് രവീന്ദ്രന്റെ മറുപടി. സിനിമയ്ക്ക് പുറത്താണ് ഇത് കൂടുതല്‍ വ്യാപകമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇന്നത്തെ മുന്‍നിര താരങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരെല്ലാം തങ്ങളുടെ ആരോഗ്യത്തിലും പ്രൊഫഷണലിസത്തിലും അതീവ ശ്രദ്ധാലുക്കളാണ്. മോഹന്‍ലാലും മമ്മൂട്ടിയും പതിറ്റാണ്ടുകളായി തങ്ങളുടെ ഊര്‍ജവും അച്ചടക്കവും നിലനിര്‍ത്തുന്നത് ഇതിന് ഉദാഹരണമാണ്. 2014ല്‍ തന്നെ വലിയൊരു ആന്റി ഡ്രഗ് ബൈക്ക് റാലി നടത്തിക്കൊണ്ട് ഈ വിപത്തിനെതിരെ തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.
'ഇടുക്കി ഗോള്‍ഡ്' മുതല്‍ 'വാഴ 2' വരെയുള്ള ചിത്രങ്ങളിലൂടെ വിവിധ തലമുറകളുമായി ബന്ധപ്പെടാന്‍ രവീന്ദ്രനു കഴിഞ്ഞിട്ടുണ്ട്. ഇതൊരു മാരത്തണ്‍ ഓട്ടമായിരുന്നു, ഒരു സ്പ്രിന്റ് ആയിരുന്നില്ല എന്ന് പറഞ്ഞാണ് രവീന്ദ്രന്‍ തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.