'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് പിന്തുണയറിയിച്ച് സിനിമാനിർമാതാവ് മുരളി കുന്നുംപുറത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സന്ദർശിച്ചപ്പോൾ ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Malayalam

'ജീവിതമാണ് ലഹരി': ഓപ്പറേഷൻതൂഫാനൊപ്പം 'വെള്ളം' നിർമാതാവ് മുരളി കുന്നുംപുറത്ത്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ലഹരിമരുന്നിനെതിരായി ആഭ്യന്തരവകുപ്പ് ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് പിന്തുണയുമായി സിനിമാമേഖലയിൽ നിന്ന് ഒരാൾ കൂടി. ഉണ്ണി മുകുന്ദനു പിന്നാലെ പദ്ധതിക്ക് പിന്തുണയറയിച്ച് രം​ഗത്തെത്തിയത് ജയസൂര്യ നായകനായ 'വെള്ളം' എന്ന സിനിമയുടെ നിർമാതാവ് മുരളി കുന്നുംപുറത്താണ്.

ലഹരിയുടെ പിടിയിലമർന്ന ജീവിതത്തിൽ നിന്ന് വലിയൊരു ബിസിനസുകാരനിലേക്കുള്ള മുരളിയുടെ വളർച്ചയാണ് 'വെള്ളം' പറഞ്ഞത്. ലഹരി എന്നത് നമുക്ക് നമ്മളെത്തന്നെ കൈവിട്ടുപോകുന്ന അതിമാരകമായ വിപത്താണ് എന്ന് സ്വന്തം ജീവിതത്തിലൂടെ തിരിച്ചറിഞ്ഞ ആളാണ് താൻ എന്നും ലഹരിമരുന്നുപയോ​ഗിക്കുന്നവർ അതിൽ നിന്ന് പിന്തിരിയണമെന്നും മുരളി കുന്നുംപുറത്ത് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

മുരളിയുടെ കുറിപ്പിന്റെ പൂർണരൂപം:

ബഹുമാന്യനായ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുമായി ഇന്ന് തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്താൻ സാധിച്ചു. ലഹരി എന്ന മാരകവിപത്തിനെതിരെ ആഭ്യന്തരവകുപ്പ് അതീവ ജാഗ്രതയോടെ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് എല്ലാവിധ പിന്തുണയും നേരിട്ടറിയിച്ചു.

​ ലഹരിയുടെ കറുത്ത കയങ്ങളിൽ അകപ്പെട്ടുപോയ ഒരു ഭൂതകാലം എനിക്കുണ്ടായിരുന്നു. അവിടെനിന്ന് അതിശക്തമായി ജീവിതത്തിലേക്ക് തിരികെ നടന്നുകയറിയ ആ നാളുകളുടെ ഓർമ്മകൾ ഞാൻ അദ്ദേഹവുമായി പങ്കുവെച്ചു.

മുരളി കുന്നുംപുറത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കൊപ്പം

ലഹരിയുടെ പിടിയിൽപ്പെട്ട എത്രയോ മനുഷ്യരെ ഡി-അഡിക്ഷൻ സെന്ററുകളിലേക്ക് എത്തിക്കാനും, ജീവിതത്തിന്റെ യഥാർത്ഥ ലഹരി എന്തെന്ന് അവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനും കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യം ചെറുതല്ല. 'വെള്ളം' സിനിമ ഇപ്പോഴും ഡി-അഡിക്ഷൻ സെന്ററുകളിൽ ആളുകൾക്ക് പ്രചോദനമായി പ്രദർശിപ്പിക്കുന്ന കാര്യവും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.

'വെള്ളം' പോസ്റ്റർ

വളരെ പോസിറ്റീവായ പ്രതികരണമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. 'ഓപ്പറേഷൻ തൂഫാൻ' കൂടുതൽ സജീവമായി മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ഈ പോരാട്ടത്തിന് പിന്തുണ അറിയിച്ചതിലുള്ള അഭിനന്ദനങ്ങളും അദ്ദേഹം പങ്കുവെച്ചു.

​എന്നെ വായിക്കുന്ന പ്രിയപ്പെട്ടവരോട് ഒരു കാര്യം...

മുരളി കുന്നുംപുറത്ത്

ലഹരി എന്നത് നമുക്ക് നമ്മളെത്തന്നെ കൈവിട്ടുപോകുന്ന അതിമാരകമായ വിപത്താണ് എന്ന് സ്വന്തം ജീവിതത്തിലൂടെ തിരിച്ചറിഞ്ഞ ആളാണ് ഞാൻ. അതുകൊണ്ട്, എന്റെ പ്രിയപ്പെട്ട സഹോദരങ്ങളിൽ ആരെങ്കിലും അതിന്റെ ഹീനമായ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടിട്ടുണ്ടെങ്കിൽ, ദയവായി അതിൽ നിന്നും പിന്തിരിയണം. തിരിച്ചുവരാൻ മടിക്കരുത്, ജീവിതം സുന്ദരമാണ്.

​ലഹരിമുക്ത കേരളത്തിനായുള്ള സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവിധ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു.