'മായൻ' പൂജാചടങ്ങിന്റെ വീഡിയോയിൽ സംവിധായകൻ ജിതിൻ കെ.ജോസും നിർമാതാവ് രാജീവ് ​ഗോവിന്ദനും സ്ക്രീൻ​ഗ്രാബ്
Malayalam

'കേരളത്തിലെ കറുത്ത രാത്രികളിലേക്ക് സ്വാഗതം'; 'മായന്‍' തുടങ്ങി

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാള സിനിമയില്‍ ഇതുവരെ ചര്‍ച്ച ചെയ്യപ്പെടാത്ത കേരളത്തിന്റെ ഇരുണ്ട വശങ്ങളിലേക്കും 'വിപരീത ആരാധന' എന്ന വിചിത്ര ആചാരത്തിലേക്കും വെളിച്ചം വീശാന്‍ ജയസൂര്യ ചിത്രം 'മായന്‍ - ചാപ്റ്റര്‍ 1' വരുന്നു. മമ്മൂട്ടിയും വിനായകനും തകര്‍ത്തഭിനയിച്ച 'കളങ്കാവല്‍' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമയുടെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുന്നു.

ചിത്രത്തിന്റെ പൂജാചടങ്ങുകള്‍ക്കിടെ നിര്‍മാതാവ് രാജീവ് ഗോവിന്ദനും സംവിധായകന്‍ ജിതിനും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്. 'നമ്മുടെ സമൂഹത്തില്‍ പലര്‍ക്കും അറിയാത്ത രീതിയില്‍ വിപരീത ആരാധനകള്‍ നടക്കുന്നുണ്ട്. ലോകമെമ്പാടും ഉള്ള ഇതിന്റെ ഒരു അംശം കേരളത്തിലും നടക്കുന്നുണ്ടെന്ന് അറിയുന്നത് കൗതുകമാണ്'എന്ന് നിര്‍മാതാവ് പറയുന്നു. കേരളത്തില്‍ നൂറ്റാണ്ടുകളായി ഇത്തരം ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ജിതിന്‍ കെ. ജോസും സാക്ഷ്യപ്പെടുത്തുന്നു.

'മായൻ' പൂജാചടങ്ങിൽ നിന്ന്

ജിതിൻ തിരക്കഥയെഴുതിയ ദുല്‍ഖര്‍ ചിത്രം 'കുറുപ്പ്', 'കളങ്കാവല്‍' എന്നിവയില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഴോണറിലാണ് മായന്‍ ഒരുങ്ങുന്നത്. 'തത്പരകക്ഷികള്‍ക്ക്, കറുത്ത രാത്രികളിലെ ഊട്ടുനേര്‍ച്ചയിലേക്ക് സ്വാഗതം' എന്ന ജിതിന്റെ നിഗൂഢമായ വാക്കുകളോടെയാണ് പൂജയുടെ വീഡിയോ അവസാനിക്കുന്നത്. കേരളത്തിലെ മന്ത്രവാദവും നിഗൂഢമായ അനുഷ്ഠാനങ്ങളുമാകും ചിത്രത്തിന്റെ പ്രമേയമെന്ന സൂചനകളാണ് ഇത് നല്‍കുന്നത്.

ജയസൂര്യയ്‌ക്കൊപ്പം നൈല ഉഷ, വിജയ് ബാബു, നിരഞ്ജന അനൂപ്, ജിബിന്‍ ഗോപിനാഥ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജിതിന്‍ കെ. ജോസും പ്രശസ്ത സംവിധായകന്‍ റാഫിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

ഫൈസല്‍ അലി (ഛായാഗ്രഹണം), മുജീബ് മജീദ് (സംഗീതം), പ്രവീണ്‍ പ്രഭാകര്‍ (എഡിറ്റിങ്) എന്നിങ്ങനെ 'കളങ്കാവലി'ന്റെ സാങ്കേതിക സംഘം തന്നെയാണ് മായനു പിന്നിലും അണിനിരക്കുന്നത്. കേരളത്തിലെ 'അദൃശ്യ' ലോകത്തെ വെള്ളിത്തിരയില്‍ എത്തിക്കുന്ന ചിത്രം ജയസൂര്യയുടെ കരിയറിലെ വലിയ പ്രോജക്ടുകളിലൊന്നാണ്.