തിയേറ്ററുകളില്‍ വന്‍ ജനപ്രീതിയും കളക്ഷനും നേടിയ 'മാര്‍ക്കോ' എന്ന ചിത്രത്തിന് സാറ്റലൈറ്റ് റൈറ്റ്‌സ് (ടെലിവിഷന്‍ സംപ്രേഷണാവകാശം) നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. സാറ്റലൈറ്റ് പ്രദര്‍ശനത്തിന് ആവശ്യമായ 'യു/എ' സര്‍ട്ടിഫിക്കറ്റിനായി ചിത്രത്തിലെ കടുത്ത വയലന്‍സ് രംഗങ്ങള്‍ വെട്ടിമാറ്റി വീണ്ടും അപേക്ഷ സമര്‍പ്പിച്ചിട്ടും ബോര്‍ഡ് അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് വെളിപ്പെടുത്തി. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്കായി വയലന്‍സ് രംഗങ്ങള്‍ പൂര്‍ണമായും കട്ട് ചെയ്തപ്പോള്‍ സിനിമയുടെ ദൈര്‍ഘ്യം ഒരു മണിക്കൂറും 45 മിനിറ്റുമായി ചുരുങ്ങിയിരുന്നു. എന്നിട്ടും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇപ്പോള്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കാനാകില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍, ഇതിനെതിരെ നിയമപോരാട്ടത്തിനില്ലെന്നും സെന്‍സര്‍ ബോര്‍ഡിന്റെ നിയമങ്ങളെയും തീരുമാനങ്ങളെയും പൂര്‍ണമായി മാനിക്കുന്നുവെന്നും ഷെരീഫ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം വയലന്‍സ് കുറച്ച് ഇതൊരു പക്കാ ആക്ഷന്‍ ചിത്രമാക്കി മാറ്റിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അനുകൂലമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് മേധാവി കൂടിയായ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, 'മാര്‍ക്കോ'യ്ക്ക് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച്, നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളന്‍' എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന ചിത്രം വമ്പന്‍ ബജറ്റിലും അത്യാധുനിക സാങ്കേതിക മികവിലുമാണ് പൂര്‍ത്തിയായിരിക്കുന്നത്.
തമിഴിലെ മുന്‍നിര നായിക ദുഷാര വിജയന്‍ നായികയാകുന്ന ചിത്രത്തില്‍ സിദ്ദിഖ് അതിശക്തമായ വില്ലന്‍ കഥാപാത്രവുമായി വീണ്ടും സ്‌ക്രീനിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. തെന്നിന്ത്യന്‍ താരം സുനില്‍, കബീര്‍ ദുഹാൻ സിങ് തുടങ്ങിയ പാന്‍-ഇന്ത്യന്‍ താരനിര അണിനിരക്കുന്ന 'കാട്ടാളന്‍' മലയാള സിനിമയിലെ മികച്ചൊരു ദൃശ്യവിരുന്നായിരിക്കുമെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തല്‍.