മലയാള സിനിമയുടെ വിസ്മയം, അഭിനയചക്രവര്‍ത്തി മമ്മൂട്ടിയെ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിക്കുമ്പോള്‍ അതു കേവലം ഒരു വ്യക്തിക്കുള്ള അംഗീകാരമല്ല, മറിച്ച് പതിറ്റാണ്ടുകളായി അഭ്രപാളികളില്‍ മഹാകാവ്യങ്ങള്‍ രചിച്ച നടനുള്ള വലിയ ആദരമാണ്. എണ്ണമറ്റ കഥാപാത്രങ്ങള്‍, വാണിജ്യസിനിമകള്‍ക്കും സമാന്തരസിനിമകള്‍ക്കും ഒരുപോലെ വഴങ്ങുന്ന പഴുതുകളില്ലാത്ത അഭിനയപ്രതിഭ, ഒരുപക്ഷേ മധുവിനുശേഷം, മലയാളസാഹിത്യത്തിലെ ക്ലാസിക് കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയ ഒരേയൊരു നടന്‍... വിശേഷണങ്ങളില്‍ ആ നടനെ ഒതുക്കുക, പ്രയാസകരമായിരിക്കും!
മമ്മൂട്ടി എന്ന നടനെ അടയാളപ്പെടുത്താന്‍ 'അതിരുകളില്ലാത്ത അഭിനയം' എന്ന വാക്ക് തന്നെ ഉപയോഗിക്കേണ്ടി വരും. 1971-ല്‍ 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയില്‍ ഒരു ചെറിയ വേഷത്തിലൂടെ തുടങ്ങിയ ആ യാത്ര ഇന്ന് 400-ലേറെ സിനിമകളില്‍ എത്തിനില്‍ക്കുന്നു. ശബ്ദഗാംഭീര്യം കൊണ്ടോ, പൗരുഷം കൊണ്ടോ, സൗന്ദര്യം കൊണ്ടോ മാത്രമല്ല മമ്മൂട്ടി ജനമനസുകളില്‍ ഇടംപിടിച്ചത്, മറിച്ച് ഓരോ കഥാപാത്രത്തിനും അദ്ദേഹം നല്‍കിയ ജീവസുറ്റ ഭാവങ്ങള്‍ കൊണ്ടാണ്.
വൈക്കം മുഹമ്മദ് ബഷീറായും (മതിലുകള്‍), ചന്തു ചേകവരായും (ഒരു വടക്കന്‍ വീരഗാഥ), അംബേദ്കറായും (ഡോ. ബാബാസാഹേബ് അംബേദ്കര്‍) അദ്ദേഹം സ്‌ക്രീനില്‍ പകര്‍ന്നാടിയപ്പോള്‍ അത് വെറും അഭിനയമായിരുന്നില്ല, ചരിത്രത്തിന്റെ പുനര്‍വായനയായിരുന്നു. തിരുവനന്തപുരം സ്ലാങ് മുതല്‍ മലബാറിലെ തനത് ഭാഷ വരെ അനായാസം കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ ശൈലി അസാമാന്യമാണ്. 'പ്രാഞ്ചിയേട്ടനിലെ' തൃശൂര്‍ ഭാഷയും 'രാജമാണിക്യത്തിലെ' തിരുവനന്തപുരം ശൈലിയും ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്.
മമ്മൂട്ടി എന്ന നടന്‍ എന്നും പ്രസക്തനാകുന്നത് അദ്ദേഹം സ്വയം പുതുക്കിക്കൊണ്ടിരിക്കുന്നത് കൊണ്ടാണ്. സൂപ്പര്‍താര സിംഹാസനത്തിലിരിക്കുമ്പോഴും സമാന്തര സിനിമകളോട് അദ്ദേഹം കാണിച്ച ആഭിമുഖ്യം ശ്രദ്ധേയമാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെയും ടി.വി. ചന്ദ്രന്റെയും മുതല്‍ പുതുമുഖ സംവിധായകരുടെ വരെ സിനിമകളില്‍ അദ്ദേഹം ഭാഗമായത് പരീക്ഷണങ്ങളോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്തെ താത്പര്യം വെളിപ്പെടുത്തുന്നു.
ഇപ്പോൾ മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത് 84-ാംവയസ്സിൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ്. 'സിനിമയില്‍ താന്‍ ഇപ്പോഴും ഒരു വിദ്യാര്‍ഥിയാണെന്നും പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും...' മമ്മൂട്ടി പലപ്പോഴും പറയാറുണ്ട്. ഈ ലാളിത്യമാണ് അദ്ദേഹത്തെ ഒരു 'മഹാനടന്‍' എന്നതിലുപരി ഒരു 'ഇതിഹാസം' ആക്കുന്നത്.
ദേശീയ അവാര്‍ഡുകള്‍, പദ്മശ്രീ, സംസ്ഥാന പുരസ്‌കാരങ്ങള്‍ എന്നിവ മമ്മൂട്ടിയെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനേക്കാളൊക്കെ ഉപരിയായി അദ്ദേഹം ആഗ്രഹിക്കുന്നത് വൈവിധ്യമുള്ള കഥാപാത്രങ്ങളെയാണ്. ഓരോ സിനിമ കഴിയുമ്പോഴും തന്റെ മുന്‍പത്തെ റെക്കോര്‍ഡുകള്‍ അദ്ദേഹം തന്നെ തിരുത്തിക്കുറിക്കുന്നു. അതാണ് മമ്മൂട്ടിയെ 'മഹാനടന്‍' ആക്കി മാറ്റുന്നുതും.
സിനിമയ്ക്ക് പുറമെ മമ്മൂട്ടി വലിയ മനുഷ്യസ്‌നേഹിയാണ്. കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ എന്ന കാരുണ്യപ്രസ്ഥാനത്തിലൂടെ അദ്ദേഹം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മലയാളികള്‍ക്ക് മാതൃകയാണ്. വേദനിക്കുന്നവര്‍ക്ക് തണലേകുന്ന നിരവധി സംരംഭങ്ങളാണ് കെയർ ആന്റ് ഷെയറിലൂടെ മമ്മൂട്ടി നടപ്പാക്കുന്നത്.
മലയാള സിനിമയുടെ ചരിത്രത്തെ 'മമ്മൂട്ടിക്ക് മുന്‍പും മമ്മൂട്ടിക്ക് ശേഷവും' എന്ന് വേര്‍തിരിക്കാനാവില്ല. കാരണം അദ്ദേഹം തന്നെ ഒരു ചരിത്രമാണ്. പദ്മഭൂഷണ്‍ എന്ന ഈ ഉന്നത ബഹുമതി മമ്മൂട്ടി എന്ന കലാകാരന്റെ കഠിനാധ്വാനത്തിനും കലയോടുള്ള അര്‍പ്പണബോധത്തിനും ലഭിച്ച തിളക്കമേറിയ കിരീടമാണ്. ഇനിയും വിസ്മയിപ്പിക്കുന്ന വേഷങ്ങളുമായി അദ്ദേഹം നമ്മുടെ വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കും.