മമ്മൂട്ടി ഫോട്ടോ-അറേഞ്ച്ഡ്
Malayalam

BREAKING NEWS:മമ്മൂട്ടിക്ക് പദ്മഭൂഷൺ;വാനോളം മലയാളം

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇന്ത്യന്‍ ചലച്ചിത്രലോകത്തിനു സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ മലയാളത്തിന്റെ മഹാതാരം മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് രാജ്യത്തെ ഉന്നത സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷണ്‍. കലാരംഗത്തെ അദ്ദേഹത്തിന്റെ അഞ്ച് പതിറ്റാണ്ടോളം നീണ്ട മികവിനും ജീവകാരുണ്യമേഖലയിലെ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായാണ് പുരസ്‌കാരം. തിരുവനന്തപുരത്ത് 2024-ലെ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി ഏറ്റുവാങ്ങുന്ന ചടങ്ങിനിടെയായിരുന്നു ന്യൂഡൽഹിയിൽ പദ്മ അവാർഡ് പ്രഖ്യാപനം. അപൂർവങ്ങളിൽ അപൂർവമായൊരു നിമിഷം.

1998ല്‍ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. ഇപ്പോള്‍ പദ്മഭൂഷണ്‍ കൂടി എത്തുന്നതോടെ മലയാളസിനിമയുടെ മഹിമ മമ്മൂട്ടിയിലൂടെ വാനോളമുയരുന്നു. മുമ്പ് പലവർഷങ്ങളിൽ മമ്മൂട്ടിക്ക് പദ്മഭൂഷൺ ഉണ്ടെന്ന് സൂചനകൾ പരന്നതാണ്. പക്ഷേ അവസാനം പ്രഖ്യാപനം വരുമ്പോൾ മലയാളികൾക്ക് നിരാശ മാത്രമായിരുന്നു ബാക്കി. ഇത്തവണ ആ പതിവ് തെറ്റി. മമ്മൂട്ടിയുടെ കരങ്ങളിലേക്ക് പദ്മഭൂഷൺ തിളക്കമെത്തുന്നു.

മമ്മൂട്ടി

1971ല്‍ 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ചിത്രത്തിലൂടെ തുടങ്ങിയ മമ്മൂട്ടിയുടെ അഭിനയ ജീവിതം പ്രേക്ഷകരെ വിറപ്പിച്ച വില്ലനായെത്തിയ 'കളങ്കാവല്‍' വരെ എത്തിനില്‍ക്കുന്നു. 400ലേറെ സിനിമകളിലൂടെ വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത മഹാനടന്‍ കാലം കാത്തുവച്ച അതുല്യപ്രതിഭയെന്ന് രാജ്യം പ്രഖ്യാപിക്കുകയാണ് പദ്മഭൂഷൺ ബഹുമതിയിലൂടെ.

'ഭ്രമയു​ഗം' എന്ന സിനിമയിൽ മമ്മൂട്ടി

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടി തവണ സ്വന്തമാക്കിയിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍(1989ല്‍), വിധേയന്‍, പൊന്തന്‍മാട(1993), ഡോ. ബാബാസാഹബ് അംബേദ്കര്‍(1998) എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായത്. മികച്ച നടനുള്ള ഏഴു സംസ്ഥാന പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. അടിയൊഴുക്കുകള്‍ (1984), ഒരു വടക്കന്‍ വീരഗാഥ (1989), വിധേയന്‍, പൊന്തന്‍മാട (1993), കാഴ്ച (2004), പാലേരി മാണിക്യം (2009), നന്‍പകല്‍ നേരത്തു മയക്കം (2022), ഭ്രമയുഗം (2024) എന്നീ ചിത്രങ്ങളിലെ പകര്‍ന്നാട്ടത്തിനാണ് അംഗീകാരങ്ങള്‍.

മമ്മൂട്ടി

ഇതു കൂടാതെ, 2010ല്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി-ലിറ്റ് ബിരുദം, 2022ല്‍ കേരള സര്‍ക്കാരിന്റെ കേരളപ്രഭ പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍, നിരവധി ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍, രാമു കാര്യാട്ട് അവാര്‍ഡ്, ഏഷ്യാ വിഷന്‍ അവാര്‍ഡ്, ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്, വനിതാ ഫിലിം അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

മമ്മൂട്ടി

ഭാഷയുടെ അതിരുകളില്ലാതെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങളില്‍ അദ്ദേഹം തന്റെ മുദ്ര പതിപ്പിച്ചു. മമ്മൂട്ടിക്ക് പദ്മഭൂഷണ്‍ ലഭിച്ച വാര്‍ത്ത പുറത്തുവന്നതോടെ ആരാധകരും സഹപ്രവര്‍ത്തകരും ആവേശത്തിലാണ്. ചലച്ചിത്ര-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചുതുടങ്ങി.