രാജേഷ്,മമ്മൂട്ടി,രമേശ് ചെന്നിത്തല,ഡോ.​ഗീവർ​ഗീസ് യോ​ഹന്നാൻ ഫോട്ടോ-അറേഞ്ച്ഡ്
Malayalam

രാജേഷിന്റെ മക്കൾക്ക് 'ലൈഫ് ജാക്കറ്റാ'യി മമ്മൂട്ടിയും ചെന്നിത്തലയും എംജിഎം ഗ്രൂപ്പും

പപ്പപ്പ റിപ്പോര്‍ട്ടര്‍

മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതിനായി സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകി ജീവൻ വെടിഞ്ഞ തിരുവനന്തപുരം കല്ലിയൂർ തെറ്റിച്ചിവിള സ്വദേശി രാജേഷിന്റെ മക്കളുടെ ഭാവി വിദ്യാഭ്യാസം ഏറ്റെടുത്ത് മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള 'കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും' പ്രമുഖ വിദ്യാഭ്യാസ ശൃംഖലയായ 'എംജിഎം ഗ്രൂപ്പും' ചേർന്നു നടപ്പാക്കുന്ന 'വിദ്യാമൃതം' പദ്ധതിയിലൂടെയാണ് രാജേഷിന്റെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നത്.

നടൻ മമ്മൂട്ടിയുടെ ജന്മദിനത്തിന്റെ ഭാ​ഗമായി സംഘടിപ്പിക്കുന്ന 40,000 പേരുടെ ലോകവ്യാപക രക്തദാന ക്യാമ്പയിന്റെ ഭാഗമായി, എംജിഎം ഗ്രൂപ്പിലെ 7,500 വിദ്യാർത്ഥികൾ പങ്കാളികളാകുന്ന 'ജീവാമൃതം' രക്തദാന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കവേ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.

രാജേഷ്

കണ്ണൂർ ചെറുപുഴപ്പുഴയിൽ മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് 36-കാരനായ രാജേഷ് ദുരന്തത്തിൽപ്പെട്ടത്. നിർധനരായ കുടുംബവും കുട്ടികളും കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രാജേഷിന്റെ വേർപാടോടെ കടുത്ത പ്രതിസന്ധിയിലായിരുന്നു.

തുടർന്ന് രമേശ് ചെന്നിത്തല രാജേഷിന്റെ വീടു സന്ദർശിച്ച് കുടുംബത്തിന്റെ ദുരവസ്ഥ മനസ്സിലാക്കുകയും, എംജിഎം ഗ്രൂപ്പ് ചെയർമാനും കെയർ ആൻഡ് ഷെയർ വൈസ് ചെയർമാനുമായ ഡോ. ഗീവർഗീസ് യോഹന്നാനുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കുകയുമായിരുന്നു. ഉടൻ തന്നെ ഗീവർഗീസ് യോഹന്നാൻ വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരം കുട്ടികളുടെ പഠനം പൂർണ്ണമായും ഏറ്റെടുക്കാൻ തീരുമാനിക്കുകയും ചെയ്തു.

രമേശ് ചെന്നിത്തലയും മമ്മൂട്ടിയും

എംജിഎം ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ നഴ്സറി മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെയുള്ള ഏത് കോഴ്സുകളിലും, കുട്ടികൾക്ക് ആഗ്രഹിക്കുന്ന കാലമത്രയും പൂർണമായും സൗജന്യമായി പഠിക്കാനുള്ള സൗകര്യമാണ് 'വിദ്യാമൃതം' പദ്ധതിയിലൂടെ ഒരുക്കുന്നത്.

മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും എം.ജി.എം. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും ചേർന്നൊരുക്കുന്ന 'വിദ്യാമൃതം-6' പദ്ധതി മുഖ്യമന്ത്രി വി. ഡി. സതീശൻ നാടിന് സമർപ്പിക്കുന്നു

സാമൂഹിക പ്രതിബദ്ധത മുൻനിർത്തി ഉടനടി വിഷയത്തിൽ ഇടപെടുകയും സഹായഹസ്തം നീട്ടുകയും ചെയ്ത മമ്മൂട്ടിയെയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനെയും എംജിഎം ഗ്രൂപ്പിനെയും രമേശ് ചെന്നിത്തല പ്രത്യേകമായി അഭിനന്ദിച്ചു.