ഗ്രേസ് ആന്റണി ഫോട്ടോ കടപ്പാട്-ഗ്രേസ് ആന്റണി ഫേസ്ബുക്ക് പേജ്
Malayalam

EXCLUSIVE:അടൂർ-മമ്മൂട്ടി ചിത്രത്തിൽ നയൻതാരയ്ക്ക് പകരം ഗ്രേസ് ആന്റണി

പപ്പപ്പ റിപ്പോര്‍ട്ടര്‍

മമ്മൂട്ടിയെ നായകനാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ നയൻതാരയ്ക്ക് പകരം ഗ്രേസ് ആന്റണി നായികയാകും. ഷൂട്ടിങ് ഡേറ്റ്പ്രശ്നങ്ങൾ മൂലമാണ് നയൻതാരയ്ക്ക് ചിത്രത്തിൽ നിന്ന് പിന്മാറേണ്ടിവന്നത്. തുടർന്ന് ഗ്രേസ് ആന്റണിയെ പകരം നിശ്ചയിക്കുകയായിരുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയുടെ പൂജയും ടൈറ്റിൽ പ്രഖ്യാപനവും വെള്ളിയാഴ്ച രാവിലെ 10.30ന് കൊച്ചിയിൽ നടക്കും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ പ്രഖ്യാപിച്ചത്.

32വർഷത്തിനുശേഷമാണ് അടൂരും മമ്മൂട്ടിയും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. 1987-ൽ 'അനന്തരം' എന്ന ചിത്രത്തിലാണ് അടൂരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചത്. അതിനുശേഷം 'മതിലുകൾ','വിധേയൻ' എന്നീ ചലച്ചിത്രങ്ങളും മമ്മൂട്ടിയെ നായകനാക്കി അടൂർ സംവിധാനം ചെയ്തു. 'മതിലുകളി'ൽ വൈക്കം മുഹമ്മദ് ബഷീറിന്റെയും 'വിധേയനി'ൽ ഭാസ്കരപട്ടേലർ എന്ന ജന്മിയുടെയും കഥാപാത്രങ്ങളായിരുന്നു മമ്മൂട്ടിക്ക്. 1989-ൽ 'മതിലുകളി'ലൂടെയും 1994-ൽ 'വിധേയനി'ലൂടെയും മമ്മൂട്ടി മികച്ച നടനുള്ള ദേശീയ അവാർഡ് നേടി. 'വിധേയന്' അദ്ദേഹത്തിന് സംസ്ഥാന അവാർഡും ലഭിച്ചു. 2016-ൽ ദിലീപ്,കാവ്യാമാധവൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിയ 'പിന്നെയും' ആണ് അടൂർ ഒടുവിൽ സംവിധാനം ചെയ്ത സിനിമ. ഒരു ദശാബ്ദത്തിനുശേഷം സംവിധാനരംഗത്തേക്കുള്ള അടൂരിന്റെ മടങ്ങിവരവ് കൂടിയാണ് മമ്മൂട്ടിക്കൊപ്പമുള്ള സിനിമ.

അടൂർ-മമ്മൂട്ടി സിനിമയുടെ പൂജയുടെ അനൗൺസ്മെന്റ്. മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചത്

'റോഷാക്കി'ൽ മമ്മൂട്ടിക്കൊപ്പം ഗ്രേസ് ആന്റണി അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം ഗ്രേസ് ആന്റണിയുടെ ആദ്യസിനിമയാകും അടൂരിനും മമ്മൂട്ടിക്കുമൊപ്പമുള്ളത്. ഭ്രമയുഗം,ഭൂതകാലം,ഡയസ് ഈറെ തുടങ്ങിയവ പകർത്തിയ ഷഹനാദ് ജലാലാണ് ഛായാഗ്രഹണം. കൊച്ചിക്ക് പുറമേ പൂയംകുട്ടിയും വയനാടുമാണ് മറ്റ് പ്രധാന ലൊക്കേഷനുകൾ.

മലയാളസിനിമയെ മതിലുകൾക്കപ്പുറത്തെത്തിച്ച മഹാപ്രതിഭകൾ ഒരുമിക്കുന്ന വാർത്ത നവംബറിൽ 'പപ്പപ്പ ഡോട് കോമാ'ണ് എക്സ്ക്ലൂസീവായി പുറത്തുവിട്ടത്. തുടർന്ന് അത് സിനിമാലോകത്ത് വലിയ ചർച്ചാവിഷയമായി മാറുകയും ടിവിചാനലുകളിൽ ഉൾപ്പെടെ പ്രധാനവാർത്തയായി നിറയുകയും ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിങ് 23ന് തുടങ്ങും എന്ന വാർത്തയും 'പപ്പപ്പ'യാണ് ആദ്യം പുറത്തുവിട്ടത്.