അടൂർ ഗോപാലകൃഷ്ണൻ,മമ്മൂട്ടി,നയൻതാര ഫോട്ടോ-അറേഞ്ച്ഡ്
Malayalam

EXCLUSIVE:അടൂർ-മമ്മൂട്ടി ചിത്രത്തിൽ നയൻതാര നായിക

ശരത്കൃഷ്ണ

മമ്മൂട്ടിയെ നായകനാക്കി അടൂർ ​ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര നായിക. ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം അവസാനം അതിരപ്പിള്ളിയിൽ തുടങ്ങും. തകഴിയുടെ പ്രസിദ്ധമായ 'രണ്ടിടങ്ങഴി' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാര മായിരുന്നു ആദ്യം ആലോചനയിലുണ്ടായിരുന്നത്. പക്ഷേ മൂന്നുപതിറ്റാണ്ടിനുശേഷം അടൂരും മമ്മൂട്ടിയും ഒരുമിക്കുന്ന സിനിമ രണ്ടിടങ്ങഴിയെ ആസ്പദമാക്കിയുള്ളതല്ല. സമകാലികമായ വിഷയമാണ് സിനിമ പറയുന്നത്. അടൂർ തന്നെയാണ് രചന.

മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രാഹകൻ ഉൾപ്പെടെ യുവതലമുറയിൽ നിന്നുള്ളവരായിരിക്കും. 'ഭ്രമയു​ഗം' പകർത്തിയ ഷഹനാദ് ജലാലിന്റെ പേരിനാണ് പ്രഥമ പരി​ഗണന. അടൂരിന്റെ സ്ഥിരം ക്യാമറാമാനായിരുന്ന മങ്കട രവിവർമയുൾപ്പെടെയുള്ളവർ ഈ ലോകത്തോട് യാത്രപറഞ്ഞു കഴിഞ്ഞു. അങ്ങനെ 84-ാം വയസ്സിൽ മലയാളസിനിമയിലെ പുതുതലമുറയ്ക്കൊപ്പം കൈകോർക്കുകയാണ് അടൂർ. മമ്മൂട്ടിയും നയൻതാരയും പ്രധാനകഥാപാത്രങ്ങളാകുന്നതോടെ അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും താരപരിവേഷമുള്ള സിനിമയാകും ഇത്.

മമ്മൂട്ടിയും അടൂരും 'മതിലുകളു'ടെ ലൊക്കേഷനിൽ

മലയാളസിനിമയെ മതിലുകൾക്കപ്പുറത്തെത്തിച്ച മഹാപ്രതിഭകൾ ഒരുമിക്കുന്ന വാർത്ത നവംബറിൽ 'പപ്പപ്പ ഡോട് കോമാ'ണ് എക്സ്ക്ലൂസീവായി പുറത്തുവിട്ടത്. തുടർന്ന് അത് സിനിമാലോകത്ത് വലിയ ചർച്ചാവിഷയമായി മാറുകയും ടിവിചാനലുകളിൽ ഉൾപ്പെടെ പ്രധാനവാർത്തയായി നിറയുകയും ചെയ്തു.

നയൻതാര

നവംബറിൽ സംസ്ഥാനസർക്കാരിന്റെ പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ മമ്മൂട്ടി അടൂരിനെയും മധുവിനെയും സന്ദർശിച്ചിരുന്നു. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ദീർഘകാലമായി അടൂരിന്റെ മനസ്സിലുണ്ടായിരുന്നു. കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച തീരുമാനമായി. തുടർന്നാണ് സിനിമയ്ക്കായുള്ള ആലോചനകൾക്ക് തുടക്കമായത്.

അടൂർ ​ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'വിധേയനി'ൽ മമ്മൂട്ടി,എം.ആർ.​ഗോപകുമാർ

പ്രീപ്രൊഡക്ഷൻ ജോലികൾ തുടങ്ങുന്നതിന് മുന്നോടിയായി അടൂരും മമ്മൂട്ടിയും കൊച്ചിയിൽ പലവട്ടംകൂടിക്കാഴ്ചകൾ നടത്തിയിരുന്നു. 1987-ൽ 'അനന്തരം' എന്ന ചിത്രത്തിലാണ് അടൂരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചത്. അതിനുശേഷം 'മതിലുകൾ','വിധേയൻ' എന്നീ ചലച്ചിത്രങ്ങളും മമ്മൂട്ടിയെ നായകനാക്കി അടൂർ സംവിധാനം ചെയ്തു. 'മതിലുകളി'ൽ വൈക്കം മുഹമ്മദ് ബഷീറിന്റെയും 'വിധേയനി'ൽ ഭാസ്കരപട്ടേലർ എന്ന ജന്മിയുടെയും കഥാപാത്രങ്ങളായിരുന്നു മമ്മൂട്ടിക്ക്. 1989-ൽ 'മതിലുകളി'ലൂടെയും 1994-ൽ 'വിധേയനി'ലൂടെയും മമ്മൂട്ടി മികച്ച നടനുള്ള ദേശീയ അവാർഡ് നേടി. 'വിധേയന്' അദ്ദേഹത്തിന് സംസ്ഥാന അവാർഡും ലഭിച്ചു.

അടൂർ ​ഗോപാലകൃഷ്ണൻ

2016-ൽ ദിലീപ്,കാവ്യാമാധവൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിയ 'പിന്നെയും' ആണ് അടൂർ ഒടുവിൽ സംവിധാനം ചെയ്ത സിനിമ. ഏതാണ്ട് ഒരു ദശാബ്ദത്തിനുശേഷം സംവിധാനരം​ഗത്തേക്കുള്ള അടൂരിന്റെ മടങ്ങിവരവ് കൂടിയാണ് മമ്മൂട്ടിക്കൊപ്പമുള്ള സിനിമ. എ.കെ.സാജൻ സംവിധാനം ചെയ്ത പുതിയ നിയമം ഉൾപ്പെടെയുള്ള സിനിമകളിൽ മമ്മൂട്ടിയും നയൻതാരയും ഒരുമിച്ചിട്ടുണ്ട്. മഹേഷ് നാരായണന്റെ പേട്രിയറ്റിലാണ് ഇവർ ഏറ്റവും ഒടുവിൽ ഒരുമിച്ച് അഭിനയിച്ചത്.