മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'ദൃശ്യം 3'യുടെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശം തങ്ങള്‍ക്കാണെന്ന് വ്യക്തമാക്കി ആമസോണ്‍ പ്രൈം രംഗത്ത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസുമായി നിലവിലുള്ള കരാര്‍ പ്രകാരം സിനിമയുടെ മലയാളം പതിപ്പിന്റെ എല്ലാ ഡിജിറ്റല്‍ അവകാശങ്ങളും (SVOD, TVOD, AVOD, FVOD, EST) തങ്ങള്‍ക്കാണെന്ന് ആമസോണ്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കമ്പനി ഔദ്യോഗികമായി നോട്ടീസ് പുറപ്പെടുവിച്ചു.
സിനിമയുടെ ഡിജിറ്റല്‍ അവകാശങ്ങളില്‍ മൂന്നാം കക്ഷികള്‍ക്ക് അവകാശം നല്‍കുന്നതിനെതിരെ ആശീര്‍വാദ് സിനിമാസിനും മറ്റ് ബന്ധപ്പെട്ടവര്‍ക്കും കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആമസോണിന്റെ പ്രത്യേക അവകാശങ്ങള്‍ ലംഘിക്കുന്ന ഏതൊരു വ്യക്തിയും സ്ഥാപനവും അതിന്റെ പൂര്‍ണ ഉത്തരവാദിത്തവും നിയമപരമായ പ്രത്യാഘാതങ്ങളും നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
ചുരുക്കത്തില്‍, കരാര്‍ ലംഘനം ഉണ്ടായാല്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ആമസോണിന്റെ തീരുമാനം. ദൃശ്യം 3 ലോകമെമ്പാടുമുള്ള വിതരണാവകാശം പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ആണ് സ്വന്തമാക്കിയിട്ടുള്ളത്. ആശിര്‍വാദ് സിനിമാസില്‍നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്‌ക്ലൂസീവ് വേൾഡ് വൈഡ് തിയറ്റർ റൈറ്റ്‌സ് ഉള്‍പ്പെടെയാണ് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷഭരിതമായ സാഹചര്യങ്ങളെത്തുടര്‍ന്ന് സിനിമയുടെ റിലീസ് തീയതി മാറ്റിയതിനു പിന്നാലെയാണ് ആമസോണിന്റെ നോട്ടീസ് പുറത്തുവന്നത്. ഏപ്രില്‍ രണ്ടിനു റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം മോഹന്‍ലാലിന്റെ ജന്മദിനമായ മേയ് 21-ലേക്കാണ് മാറ്റിയത്. 2023-ല്‍ പുറത്തിറങ്ങിയ 'നേര്' എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. മീന, എസ്തര്‍ അനില്‍, അന്‍സിബ ഹസന്‍ തുടങ്ങിയവര്‍ മൂന്നാം ഭാഗത്തിലും ജോര്‍ജുകുട്ടിയുടെ കുടുംബാംഗങ്ങളായി തിരിച്ചെത്തുന്നുണ്ട്.
അതേസമയം, അജയ് ദേവ്ഗണ്‍ നായകനാകുന്ന ദൃശ്യം 3 ഹിന്ദി പതിപ്പ് ഒക്ടോബര്‍ രണ്ടിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' ആണ് വരാനിരിക്കുന്ന മറ്റ് പ്രധാന മോഹന്‍ലാല്‍ ചിത്രങ്ങളിലൊന്ന്. മമ്മൂട്ടിയും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.