'മരുതനായക'ത്തിന്റെ പുറത്തുവന്ന ചിത്രങ്ങളിലൊന്ന് കടപ്പാട്-രാജ്കമൽഫിലിംസ് ഇന്റർനാഷണൽ
Malayalam

ഉലകനായകനൊപ്പം 'മരുതനായകം' കണ്ടു; അത്യപൂര്‍വനിമിഷത്തിന്റെ ആവേശത്തിൽ ചിദംബരം

പപ്പപ്പ ഡസ്‌ക്‌

'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ഒറ്റ സര്‍വൈവല്‍ ത്രില്ലര്‍ കൊണ്ട് ഇന്ത്യന്‍ സിനിമാലോകത്തിന്റെ നെറുകയിലെത്തിയ സംവിധായകനാണ് ചിദംബരം. 'മഞ്ഞുമ്മല്‍ ബോയ്‌സ്' തരംഗമായ സമയത്ത് കമല്‍ഹാസന്‍ നേരിട്ട് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ വിളിച്ച് അഭിനന്ദിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍, ആ കൂടിക്കാഴ്ചയ്ക്കിടയില്‍ തനിക്കുണ്ടായ അത്യപൂര്‍വവും ആവേശഭരിതവുമായ ഒരു സിനിമാനുഭവം പങ്കുവെച്ചിരിക്കുകയാണ് ചിദംബരം.

സിനിമാ പ്രേമികള്‍ നെഞ്ചേറ്റിയ സംവിധായകന്‍ ലോകേഷ് കനകരാജിന് പിന്നാലെ കമല്‍ ഹാസന്റെ ആ സ്വപ്ന സിനിമാദൃശ്യങ്ങള്‍ നേരിട്ട് കാണാനുള്ള ഭാഗ്യമാണ് ചിദംബരത്തിന് ലഭിച്ചത്. കമല്‍ ഹാസന്റെ സിനിമാജീവിതത്തിലെ ബ്രഹ്‌മാണ്ഡ പ്രോജക്ടായ, എന്നാല്‍ പാതിവഴിയില്‍ മുടങ്ങിപ്പോയ 'മരുതനായകം' എന്ന ചിത്രത്തിന്റെ റീമാസ്റ്റര്‍ ചെയ്ത 4കെ പതിപ്പ് കമല്‍ ഹാസനൊപ്പം ബിഗ് സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞെന്നാണ് ചിദംബരം വെളിപ്പെടുത്തിയത്.

കമൽഹാസൻ,ചിദംബരം

ചിത്രത്തിന്റെ ഏകദേശം 10 മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗങ്ങളാണ് ഉലകനായകനൊപ്പം ചിദംബരം കണ്ടത്. 'മികച്ച അനുഭവമായിരുന്നു അത്. നിലവില്‍ മരുതനായകത്തിന്റെ ചില ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെങ്കിലും, അതിനേക്കാള്‍ കൂടുതല്‍ ഉള്ളടക്കമുള്ളതാണ് ഈ പുതിയ പതിപ്പ്. പ്രശസ്ത സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് 4കെ പതിപ്പ് എഡിറ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. താന്‍ കണ്ടത് അതിഗംഭീരമായ രംഗമായിരുന്നുവെന്ന് ചിദംബരം ആവേശം അടക്കാനാവാതെ പറഞ്ഞു.

'മരുതനായകം'ലോഞ്ച് പോസ്റ്റർ

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ (ഏകദേശം 80 കോടി ബജറ്റ്) പ്രോജക്ടുകളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ കാരണം ചിത്രീകരണം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. അടുത്തിടെ ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍, ഇന്നത്തെ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് 'മരുതനായകം' പുനരുജ്ജീവിപ്പിക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു.