'ഭ്രമയു​ഗ'ത്തിൽ മമ്മൂട്ടി ഫോട്ടോ-അറേഞ്ച്ഡ്
Malayalam

ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തില്‍ ആ പേര് മുഴങ്ങി;'മോളിവുഡ് ലെജന്‍ഡ്' മമ്മൂട്ടി

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാളസിനിമ അതിരുകള്‍ കടന്ന് ലോകത്തിന്റെ നെറുകയില്‍. ലോസ് എഞ്ചൽസിലെ വിഖ്യാതമായ ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തില്‍ കൊടുമണ്‍ പോറ്റിയായി മമ്മൂട്ടി പകര്‍ന്നാടിയപ്പോള്‍ ലോകം ആ നടനവിസ്മയത്തില്‍ ഭ്രമിച്ചു. അക്കാദമി മ്യൂസിയത്തില്‍ പിറന്നത് മലയാളസിനിമയുടെ അഭിമാനനിമിഷം.

അക്കാദമി മ്യൂസിയത്തിന്റെ പ്രത്യേക വിഭാഗമായ 'വേര്‍ ഫോറസ്റ്റ് മീറ്റ്സ് ദി സീ' എന്ന വിദേശ ചലച്ചിത്രനിരയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതിയോടെയാണ് ഭ്രമയുഗം പ്രദര്‍ശിപ്പിച്ചത്. സിനിമയുടെ പശ്ചാത്തലത്തെക്കുറിച്ച് വിവരിച്ച ആമുഖ സെഷനില്‍, അവതാരക മമ്മൂട്ടിയെ 'മോളിവുഡ് ലെജന്‍ഡ്' എന്ന് വിശേഷിപ്പിച്ചത് വിദേശികള്‍ ഉള്‍പ്പെടെയുള്ള കാണികള്‍ വലിയ കൈയടികളോടെയാണ് സ്വീകരിച്ചത്. ഒരു പ്രാദേശിക ഭാഷാചിത്രം എന്നതിലുപരി, ഭ്രമയുഗം എന്ന തിരവിസ്മയത്തെ ഒരു ആഗോള ചലച്ചിത്രാനുഭവമായി ഏറ്റെടുക്കുന്നതാണ് ഓസ്‌കര്‍ അക്കാദമിയില്‍ കണ്ടത്.

'ഭ്രമയു​ഗം' പോസ്റ്റർ

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ നാല് പ്രധാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയായിരുന്നു ഭ്രമയുഗത്തിന്റെ ജൈത്രയാത്ര. മികച്ച നടന്‍ മമ്മൂട്ടി, മികച്ച സ്വഭാവ നടന്‍ സിദ്ധാര്‍ഥ് ഭരതന്‍, പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യര്‍, മികച്ച മേക്കപ്പ് റോണക്‌സ് സേവ്യര്‍ എന്നീ പുരസ്‌കാരങ്ങളാണ് സംസ്ഥാനതലത്തില്‍ കരസ്ഥമാക്കിയത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ഹൊറര്‍ മിസ്റ്ററി, ഇന്ത്യന്‍ സിനിമയിലെ തന്നെ വേറിട്ട പരീക്ഷണമായിരുന്നു. കേവലം പ്രദര്‍ശനങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല ഈ ചിത്രത്തിന്റെ വിജയം. പ്രശസ്ത സിനിമാ പ്ലാറ്റ്ഫോമായ ലെറ്റര്‍ബോക്സ്ഡിന്റെ 2024ലെ മികച്ച ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം ഭ്രമയുഗം സ്വന്തമാക്കി. കൂടാതെ, ചിത്രത്തിന്റെ ശബ്ദവിന്യാസം ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഫോര്‍ ദ ക്രിയേറ്റീവ് ആര്‍ട്സില്‍ ഒരു പാഠ്യവിഷയമായി മാറിയെന്നത് സാങ്കേതികമായി ഈ ചിത്രം പുലര്‍ത്തിയ മികവിന്റെ തെളിവാണ്.

'ഭ്രമയു​ഗ'ത്തിൽ മമ്മൂട്ടി

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്ന് നിര്‍മിച്ച്, രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ 50 കോടിയിലധികം രൂപയാണ് നേടിയത്. മലയാള സിനിമയുടെ കരുത്ത് മമ്മൂട്ടി എന്ന നടനിലൂടെ ലോകവേദികളില്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍, അത് ഓരോ മലയാളി പ്രേക്ഷകനും അഭിമാനിക്കാവുന്ന നിമിഷമാണ്. കാലങ്ങള്‍ക്കിപ്പുറവും സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടി എന്ന മഹാനടന്‍ മലയാള സിനിമയെ വീണ്ടും ചരിത്രത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ്.