മലയാള സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരും തമ്മിലുള്ള ശീതയുദ്ധം പുതിയ തലത്തിലേക്ക്. നടൻ ബിജു മേനോനെതിരെ പരസ്യവിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ രംഗത്ത്. സിനിമകളുടെ പ്രൊമോഷനിൽനിന്നു ബിജു മേനോൻ വിട്ടുനിന്നതു നിർമാതാക്കൾക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു എന്നാണ് ബി. ഉണ്ണികൃഷ്ണന്റെ ആരോപണം.
ഫെഫ്കയുടെ വാർത്താസമ്മേളനത്തിൽ അതീവ ഗൗരവത്തോടെയാണ് ബി. ഉണ്ണികൃഷ്ണൻ ഈ വിഷയം അവതരിപ്പിച്ചത്. കൃത്യമായ കരാർ ഉണ്ടായിട്ടും ബിജു മേനോൻ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'പേര് പറയാൻ എനിക്ക് മടിയില്ല, ഞാൻ സംസാരിക്കുന്നത് ബിജു മേനോനെക്കുറിച്ചാണ്. അദ്ദേഹം പ്രൊമോഷനു വരാത്തതുകൊണ്ട് മാത്രം ഒരു നിർമാതാവിന് ചാനലുകളിൽനിന്ന് ലഭിക്കേണ്ട തുകയിൽ 25 ലക്ഷം രൂപയുടെ കുറവുണ്ടായി. ഇത് ചെറിയ തുകയാണോ? ജീത്തു ജോസഫ് ചിത്രത്തിന്റെ പ്രൊമോഷനും അദ്ദേഹം പോയിട്ടില്ല-' ഉണ്ണികൃഷ്ണൻ തുറന്നടിച്ചു.
പ്രൊമോഷൻ എന്നത് വെറുമൊരു ചടങ്ങല്ലെന്നും അത് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള കരാറിന്റെ ഭാഗമാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. പ്രതിഫലക്കാര്യത്തിൽ കാണിക്കുന്ന കാർക്കശ്യം ജോലി പൂർത്തിയാക്കുന്നതിലും താരങ്ങൾ കാണിക്കണമെന്ന കടുത്ത വിമർശനമാണ് ഫെഫ്ക ജനറൽ സെക്രട്ടറി ഉയർത്തിയത്. സിനിമകളുടെ ചിത്രീകരണം അനാവശ്യമായി നീണ്ടുപോകുന്നതിന് പ്രധാന കാരണം താരങ്ങളുടെ വീഴ്ചകളാണെന്നും അദ്ദേഹം ആരോപിച്ചു. സാങ്കേതിക പ്രവർത്തകർ പത്തു ശതമാനം പോലും ഇതിന് ഉത്തരവാദികളല്ല. താരങ്ങൾ സെറ്റിലെത്താൻ വൈകുന്നതും മറ്റു നിസഹകരണങ്ങളുമാണ് നിർമാതാക്കളെ കടക്കെണിയിലാക്കുന്നത്. ഈ പ്രവണതയ്ക്ക് തടയിടാൻ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഫെഫ്ക തുടക്കമിടുകയാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിഫലം വാങ്ങുന്ന എല്ലാ അഭിനേതാക്കളും പുതിയ സേവന വേതന കരാറിൽ ഒപ്പിടണം. നേരത്തെ ഉണ്ടായിരുന്ന 16 മണിക്കൂർ ഷൂട്ടിങ് കോൾ ഷീറ്റ് ഇനി മുതൽ 12 മണിക്കൂറായിരിക്കും. നിശ്ചയിച്ച സമയം കഴിഞ്ഞാൽ കൃത്യമായ ഓവർടൈം നൽകും. നിർമാതാവ്, സംവിധായകൻ, പ്രൊഡക്ഷൻ കൺട്രോളർ, അഭിനേതാക്കൾ എന്നിവർ ഒന്നിച്ച് ഒപ്പിടുന്ന പുതിയ കരാർ ഉടൻ നിലവിൽ വരുമെന്നും ഉണ്ണികൃഷ്ണൻ അറിയിച്ചു. അതേസമയം, ഉണ്ണികൃഷ്ണന്റെ ആരോപണത്തെക്കുറിച്ച് ബിജു മേനോൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.