എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിനു വന്‍ നേട്ടം. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഭ്രമയുഗം' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. 'ചന്തു ചാമ്പ്യന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് കാര്‍ത്തിക് ആര്യനും മമ്മൂട്ടിക്കൊപ്പം മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.
മമ്മൂട്ടിയുടെ കരിയറിലെ നാലാമത്തെ ദേശീയ മികച്ച നടനുള്ള പുരസ്‌കാരമാണിത്. മുന്‍പ് 'മതിലുകള്‍', 'ഒരു വടക്കന്‍ വീരഗാഥ' (1989), 'പൊന്തന്‍മാട', 'വിധേയന്‍' (1993), 'ഡോ. ബാബാസാഹേബ് അംബേദ്കര്‍' (1998) എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. 'ഭ്രമയുഗ'ത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് നേരത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചിരുന്നു.
പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച പീരിയഡ് ഫോക്ക് ഹൊറര്‍ ചിത്രമായ 'ഭ്രമയുഗം' മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ച ഷെഹ്നാദ് ജലാല്‍ ആണ് ഈ നേട്ടത്തിന് അര്‍ഹനായത്. മലയാള സിനിമയ്ക്ക് അഭിമാനമായി മറ്റൊരു പ്രധാന പുരസ്‌കാരവും ഈ വര്‍ഷം തേടിയെത്തിയിട്ടുണ്ട്. അജയന്റെ രണ്ടാം മോഷണം (ARM) എന്ന ചിത്രത്തിലെ 'അങ്ങ് വാന കോണില്...' എന്ന ഗാനത്തിലൂടെ വൈക്കം വിജയലക്ഷ്മി മികച്ച പിന്നണി ഗായികയായി തിരഞ്ഞെടുക്കപ്പെട്ടു.
ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ‘അമരൻ’ ഒരുക്കിയ രാജ്കുമാർ പെരിയസാമിയാണ് സംവിധായകൻ. ധനുഷിന് മികച്ച നടനുള്ള പ്രത്യേക പരാമർശം ലഭിച്ചു. മികച്ച ചിത്രം -ആർട്ടിക്കിൾ 370.
ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത, സാമൂഹിക പ്രസക്തിയുള്ളതും വിനോദപ്രദവുമായ 'ഫെമിനിച്ചി ഫാത്തിമ' മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം നേടി. പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകന്‍ ജയരാജ് അധ്യക്ഷനായ ജൂറിയാണ് വര്‍ഷത്തെ അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.