കെജിഎഫ് താരം യാഷിനെ നായകനാക്കി നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'ടോക്‌സിക്' ചരിത്ര നഷ്ടത്തിലേക്ക്. കോടികൾ ചെലവിട്ടുള്ള പിആര്‍ മാമാങ്കങ്ങളിലൂടെ, എഴുന്നള്ളിയെത്തിയ ചിത്രം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടതോടെ നിര്‍മാതാക്കള്‍ക്ക് ഏകദേശം 300 കോടി രൂപയുടെ ഭീമമായ നഷ്ടമാണ് സംഭവിക്കുന്നത്.
വലിയ പ്രതീക്ഷകളോടെ എത്തിയ ചിത്രം റിലീസിനുശേഷം പ്രേക്ഷകരില്‍നിന്നുനിന്നു ലഭിച്ച മോശം പ്രതികരണങ്ങളെത്തുടര്‍ന്ന് തിയേറ്ററുകളില്‍ വന്‍ തകര്‍ച്ച നേരിടുകയായിരുന്നു. ബിഗ് ബജറ്റില്‍ നിര്‍മിച്ച ചിത്രത്തിന്റെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശങ്ങളിലുണ്ടായ തിരിച്ചടിയാണ് നഷ്ടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചത്. റിലീസിന് മുമ്പ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമില്‍നിന്ന് ലഭിച്ച 150 കോടി രൂപയുടെ ഓഫര്‍ നിര്‍മാതാക്കള്‍ തള്ളുകയായിരുന്നു.
200 കോടിയിലേറെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍ ഒടിടി ബിസിനസ് നിരസിച്ചത്. എന്നാല്‍, തിയേറ്ററുകളില്‍ തകര്‍ന്നടിഞ്ഞതിനെത്തുടര്‍ന്ന് തുടര്‍ന്ന് ഒടിടി ബിസിനസ് കുത്തനെ ഇടിയുകയും നിലവില്‍ വെറും 30 കോടിയില്‍ താഴെ മാത്രം ലഭിക്കാവുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്തു.
ഇന്ത്യന്‍ സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചകളിലൊന്നായി മാറിയ ചിത്രത്തിന്റെ നഷ്ടം നികത്താനും ഡിജിറ്റല്‍ പങ്കാളികളെ ആകര്‍ഷിക്കാനുമായി ചിത്രത്തിന് പുതിയ എഡിറ്റ് പതിപ്പ് ഒരുക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നതായാണ് വിവരം. തെക്കേ ഇന്ത്യന്‍ ഭാഷകളില്‍ റിലീസ് ചെയ്തതിനു പിന്നാലെ തിയേറ്റര്‍ കളക്ഷനില്‍ കനത്ത ഇടിവ് നേരിട്ട ചിത്രം, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കളക്ഷന്‍ തീരെയില്ലാത്ത അവസ്ഥയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. മെട്രോ സിറ്റികളില്‍ പോലും പ്രേക്ഷകരില്ലാതെ പ്രദര്‍ശനം മുടങ്ങുന്ന സാഹചര്യവും ചിത്രത്തിനുണ്ടായി.
ഗീതു മോഹന്‍ദാസും യഷും ചേര്‍ന്നാണ് ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. വെങ്കട്ട് കെ. നാരായണയും യഷും ചേർന്ന് കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിര്‍മിച്ച ടോക്‌സിക്, കന്നഡ, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഓഗസ്റ്റ് 26-ന് ആണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയത്.