അലക്‌സാന്ദ്രെ സിങ് ഓസ്കർ പുരസ്കാരവുമായി ഫോട്ടോ-അറേഞ്ച്ഡ്
Hollywood

ഓസ്‌കർ പുരസ്‌കാരത്തിളക്കത്തില്‍ ഇന്ത്യന്‍ വംശജന്‍ അലക്‌സാന്ദ്രെ സിങ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഓസ്‌കര്‍ വേദിയില്‍ ചരിത്രനിമിഷമെഴുതി ഇന്ത്യന്‍ വേരുകളുള്ള സംവിധായകൻ അലക്‌സാന്ദ്രെ സിങ്. നതാലി മുസ്റ്റീറ്റയ്ക്കൊപ്പമാണ് ഇദ്ദേഹം മികച്ച ലൈവ്-ആക്ഷന്‍ ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്ത 'ടു പീപ്പിള്‍ എക്‌സ്‌ചേഞ്ചിങ് സലൈവ' (Two People Exchanging Saliva) എന്ന ചിത്രത്തിനാണ് പുരസ്‌കാരം.

ഇന്ത്യന്‍ പശ്ചാത്തലമുള്ള പ്രവാസിയുടെ മകനാണ് അലക്‌സാന്ദ്രെ സിങ് എന്നത് ഈ വിജയത്തെ കൂടുതല്‍ അവിസ്മരണീയമാക്കുന്നു. 1960കളില്‍ പഞ്ചാബില്‍നിന്ന് യുകെയിലേക്ക് കുടിയേറിയ വ്യക്തിയായിരുന്നു അലക്‌സാന്ദ്രെയുടെ പിതാവ്. വലിയ വെല്ലുവിളികള്‍ നിറഞ്ഞ ആ കാലഘട്ടത്തില്‍ അതിജീവനത്തിന്റെ പാതയിലൂടെ സഞ്ചരിച്ച് പിഎച്ച്ഡി വരെ നേടിയ പിതാവിന്റെ കഥ അലക്‌സാന്ദ്രെ വികാരഭരിതനായി പങ്കുവച്ചു. ഫ്രാന്‍സില്‍ ജനിച്ച അലക്‌സാന്ദ്രെ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍നിന്നാണ് ഫൈന്‍ ആര്‍ട്‌സില്‍ പഠനം പൂര്‍ത്തിയാക്കിയത്.

അലക്‌സാന്ദ്രെ സിങ്ങും നതാലി മുസ്റ്റീറ്റയും ഓസ്കർ പുരസ്കാരവുമായി

തന്റെ കലാപരമായ കാഴ്ചപ്പാടുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ പിതാവുമായുള്ള ബന്ധത്തെക്കുറിച്ച് അലക്‌സാന്ദ്രെ വാചാലനാകുന്നു. കലാരംഗത്തേക്കു തിരിയണമെന്ന തന്റെ തീരുമാനത്തെ ഇന്ത്യന്‍ കുടിയേറ്റക്കാരനായ പിതാവ് പിന്തുണച്ചിരുന്നില്ലെന്നും, അതൊരു വലിയ പ്രതിസന്ധിയായിരുന്നുവെന്നും പുരസ്‌കാരജേതാവ് തുറന്നുപറഞ്ഞു. 21-ാം വയസില്‍ പിതാവിനെ നഷ്ടപ്പെട്ടത് തന്റെ പാരമ്പര്യവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതുപോലെ അനുഭവപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ടു പീപ്പിള്‍ എക്‌സ്‌ചേഞ്ചിങ് സലൈവ'പോസ്റ്റർ

പുരസ്‌കാരം സ്വീകരിച്ച ശേഷം, കലയുടെയും സര്‍ഗാത്മകതയുടെയും ശക്തിയെക്കുറിച്ച് അലക്‌സാന്ദ്രെ പറഞ്ഞു:'കലയ്ക്ക് മനുഷ്യരുടെ ആത്മാവിനെ മാറ്റാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു. ഒരുപക്ഷേ അതിന് പത്തു വര്‍ഷം എടുത്തേക്കാം, എന്നാല്‍ സിനിമയിലൂടെയും കലയിലൂടെയും നമുക്ക് സമൂഹത്തെ മാറ്റിമറിക്കാന്‍ കഴിയും...'ഇതിനുമുമ്പ് 'ദി അപ്പോയ്ന്റ്‌മെന്റ്', 'പ്ലാന്‍ ലാര്‍ജ്' തുടങ്ങിയ ശ്രദ്ധേയമായ ഹ്രസ്വചിത്രങ്ങള്‍ അലക്‌സാന്ദ്രെ സിങ് സംവിധാനം ചെയ്തിട്ടുണ്ട്. 'ടു പീപ്പിള്‍ എക്‌സ്‌ചേഞ്ചിങ് സലൈവ' എന്ന ഫ്രഞ്ച് ഭാഷാചിത്രം ടെല്ലുറൈഡ് ചലച്ചിത്രമേളയിലടക്കം വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.