മന്നത്തിന്റെ മട്ടുപ്പാവിൽ നിന്നുകൊണ്ട് ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഷാരൂഖ് ഫോട്ടോ-അറേഞ്ച്ഡ്
Bollywood

ഷാരൂഖിന് സുപ്രീം കോടതിയില്‍ ആശ്വാസം; 'മന്നത്ത്' നവീകരണത്തിനെതിരായ ഹര്‍ജി തള്ളി

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനും കുടുംബത്തിനും നിയമപോരാട്ടത്തില്‍ വലിയ വിജയം. മുംബൈയിലെ അദ്ദേഹത്തിന്റെ പ്രശസ്തമായ ബംഗ്ലാവ് 'മന്നത്ത്' നവീകരിക്കുന്നതിനും കൂടുതല്‍ നിലകള്‍ നിര്‍മിക്കുന്നതിനുമെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതോടെ താരത്തിന്റെ സ്വപ്ന ഭവനത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ വഴിയൊരുങ്ങിയിരിക്കുകയാണ്.

മുംബൈയിലെ തീരദേശ നിയന്ത്രണമേഖല നിയമങ്ങള്‍ ലംഘിച്ചാണ് മന്നത്തിന്റെ നവീകരണത്തിന് അനുമതി നല്‍കിയതെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകനായ സന്തോഷ് ദൗണ്ട്കര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. കേസില്‍ നേരത്തെ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഷാരൂഖിന് അനുകൂലമായി നല്‍കിയ വിധി സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മന്നത്ത് സ്വകാര്യ സ്വത്താണെന്നും നിയമപരമായ ചട്ടക്കൂടുകള്‍ പാലിച്ചുകൊണ്ട് സ്വന്തം വീട് നവീകരിക്കാന്‍ ഉടമസ്ഥര്‍ക്ക് പൂര്‍ണ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. നിയമങ്ങള്‍ കൃത്യമായി പാലിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ഇതില്‍ അയല്‍വാസികളോ മറ്റാരെങ്കിലുമോ ഇടപെടേണ്ട കാര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

മന്നത്തിന്റെ ​കവാടം, ഷാരൂഖ്

കോടതി വിധി അനുകൂലമായതോടെ മന്നത്തില്‍ രണ്ട് നിലകള്‍ കൂടി അധികമായി നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള വിപുലീകരണ ജോലികളുമായി ഷാരൂഖ് ഖാന് മുന്നോട്ടുപോകാം. ആരാധകരുടെ വലിയൊരു തീര്‍ഥാടനകേന്ദ്രം കൂടിയായ മന്നത്ത് കൂടുതല്‍ മനോഹരമായ രൂപത്തിലേക്കു മാറുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.