ശ്രീദേവി ഫോട്ടോ-അറേഞ്ച്ഡ്
Bollywood

ചെന്നൈയിലെ 500കോടിയുടെ ഭൂമി; ശ്രീദേവിയുടെ കുടുംബം നിയമപോരാട്ടത്തിൽ

പപ്പപ്പ റിപ്പോര്‍ട്ടര്‍

അന്തരിച്ച നടി ശ്രീദേവിയുടെ കുടുംബം ചെന്നൈയിലെ വിലപിടിപ്പുള്ള ഭൂമിയെച്ചൊല്ലി പുതിയ നിയമപോരാട്ടത്തിൽ. വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ടു. തർക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ ഇരുകക്ഷികളും ശ്രമിക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

ശ്രീദേവിയുടെ കുടുംബത്തിന്റെ വാദമനുസരിച്ച്, 1988ൽ ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ഏകദേശം അഞ്ച് ഏക്കർ ഭൂമി ശ്രീദേവി വാങ്ങിയിരുന്നു. വർഷങ്ങൾ പിന്നിട്ടതോടെ ഈ വസ്തുവിന്റെ മൂല്യം കുത്തനെ ഉയർന്നു. നിലവിൽ ഏകദേശം 500 കോടി രൂപയാണ് ഭൂമിയുടെ മൂല്യമെന്നാണ് റിപ്പോർട്ടുകൾ.

തന്റെ കരിയറിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിൽ ശ്രീദേവി ചെന്നൈയിൽ നിരവധി വസ്തുവകകൾ വാങ്ങിയിരുന്നു. മൊതലിയാർ എന്ന വ്യവസായിയിൽ നിന്നാണ് ഈ ഭൂമി വാങ്ങിയത്. ആവശ്യമായ എല്ലാ അവകാശങ്ങളോടെയുമാണ് അദ്ദേഹം ഭൂമി വിറ്റതെന്നാണ് റിപ്പോർട്ടുകൾ. പതിറ്റാണ്ടുകളായി ശ്രീദേവിയുടെയും കുടുംബത്തിന്റെയും കൈവശമായിരുന്ന ഭൂമിയിൽ പിന്നീട് ഒരു ഫാംഹൗസും നിർമിച്ചു.

ശ്രീദേവി

ശ്രീദേവിയുടെ മരണത്തിന് ശേഷമാണ് തർക്കം ആരംഭിച്ചത്. ഭൂമി ഭർത്താവ് ബോണി കപൂറിന്റെയും മക്കളായ ജാൻവി കപൂർ, ഖുഷി കപൂർ എന്നിവരുടെയും പേരിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ കുടുംബം ആരംഭിച്ചതോടെയാണ് പ്രശ്നമുണ്ടായത്. ഈ ഘട്ടത്തിൽ മൊതലിയാറിന്റെ രണ്ടാം ഭാര്യയിലെ മക്കൾ കോടതിയെ സമീപിച്ച് ഭൂമിയിൽ തങ്ങൾക്കും അവകാശമുണ്ടെന്ന് അവകാശപ്പെട്ടു.

ശ്രീദേവി ഭർത്താവ് ബോണി കപുറിനും മക്കളായ ജാൻവി കപൂർ, ഖുഷി കപൂർ എന്നിവർക്കുമൊപ്പം

തങ്ങൾ കുട്ടികളായിരിക്കുമ്പോഴാണ് പിതാവ് ഭൂമി വിറ്റതെന്നും ഇടപാടിനെക്കുറിച്ച് തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്നുമായിരുന്നു അവരുടെ വാദം. എന്നാൽ മദ്രാസ് ഹൈക്കോടതി ഇവരുടെ ഹർജി തള്ളി. ഭൂമി വിൽക്കുമ്പോൾ അവരുടെ അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെന്നും അന്ന് അവർ ഇടപാടിനെതിരെ യാതൊരു എതിർപ്പും ഉന്നയിച്ചിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ശ്രീദേവി കുടുംബത്തിനൊപ്പം അവധിയാഘോഷത്തിൽ(ഫയൽചിത്രം)

തുടർന്ന് കുടുംബാംഗങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. ഇടപാട് നടക്കുമ്പോൾ തങ്ങൾ പ്രായപൂർത്തിയാകാത്തവരായിരുന്നെന്നും ഇപ്പോൾ പ്രായപൂർത്തിയായതിനാൽ തങ്ങളുടെ അവകാശം ഉന്നയിക്കാൻ കഴിയുമെന്നും അവർ വാദിച്ചു. ഭൂമിയിൽ അവകാശവാദം ഉന്നയിക്കുന്നവർക്ക് നിയമപരമായ അവകാശമുണ്ടോ എന്ന കാര്യത്തിൽ സുപ്രീം കോടതി അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ല. പകരം, ഇരുകക്ഷികളും മധ്യസ്ഥതയിലൂടെ തർക്കം പരിഹരിക്കാൻ ശ്രമിക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

ശ്രീദേവിയും മാധുരി ദീക്ഷിതും

ഭൂമി വാങ്ങി പതിറ്റാണ്ടുകൾക്ക് ശേഷമാണ് പുതിയ അവകാശവാദം ഉയർന്നിരിക്കുന്നതെന്ന നിലപാടിലാണ് ശ്രീദേവിയുടെ കുടുംബം. പുതിയ അവകാശവാദത്തിന്റെ അടിസ്ഥാനമെന്താണെന്നും കുടുംബം ചോദ്യം ചെയ്യുന്നുണ്ട്.