രേഖ ഫോട്ടോകടപ്പാട്-വിക്കിപ്പീഡിയ
Bollywood

മെൽബൺ ഇന്ത്യൻ ഫെസ്റ്റിവലിൽ രേഖയും,എക്സലന്‍സ് ഇന്‍ സിനിമ പുരസ്കാരം ഏറ്റുവാങ്ങും

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇന്ത്യന്‍ സിനിമയിലെ നിത്യഹരിത നായിക രേഖ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മെല്‍ബണില്‍ നടക്കുന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ (ഐഎഫ്എഫ്എം 2026) മുഖ്യാതിഥിയായി എത്തുന്ന താരം, തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ 'ഉമ്രാവോ ജാന്‍' പ്രത്യേക പ്രദര്‍ശനത്തിലും പങ്കെടുക്കും.

മുസഫര്‍ അലി സംവിധാനം ചെയ്ത കാലാതീതകാവ്യത്തിന്റെ പ്രദര്‍ശനത്തോടൊപ്പം, ഇന്ത്യന്‍ സിനിമയ്ക്കു നല്‍കിയ സമാനതകളില്ലാത്ത സംഭാവനകളുടെ അടിസ്ഥാനത്തില്‍ താരത്തിനു വിഖ്യാതമായ എക്സലന്‍സ് ഇന്‍ സിനിമ പുരസ്‌കാരവും ചടങ്ങില്‍ സമ്മാനിക്കും.

രേഖയുടെ അഭിനയജീവിതത്തിലെ ഏറ്റവും തിളക്കമാര്‍ന്ന അധ്യായങ്ങളിലൊന്നാണ് 'ഉമ്രാവോ ജാന്‍'. വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കഥാപാത്രം തന്റെ മനസില്‍ ജീവിക്കുന്നുണ്ടെന്ന് പുരസ്‌കാരനേട്ടത്തെക്കുറിച്ചും ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തെക്കുറിച്ചും സംസാരിക്കവെ രേഖ പറഞ്ഞു.

'ഉമ്രാവോ ജാന്‍' ഒരിക്കലും എന്നെ വിട്ടുപോയിട്ടില്ലെന്നും തനിക്ക് മുന്‍പില്‍ ഈ യാത്ര വീണ്ടും തുറക്കപ്പെടുമ്പോള്‍ അതൊരു വലിയ അനുഭവമാണെന്നും താരം പറഞ്ഞു. തനിക്കു ലഭിച്ച അംഗീകാരം തന്റേത് മാത്രമായി കാണുന്നില്ലെന്നും, അതിനു പിന്നില്‍ പ്രവര്‍ത്തിച്ച എഴുത്തുകാര്‍ക്കും സംഗീതജ്ഞര്‍ക്കും മറ്റു സഹപ്രവര്‍ത്തകര്‍ക്കുമുള്ള ആദരവായി സമര്‍പ്പിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രേഖ 'ഉമ്രാവോ ജാനി'ൽ

സിനിമയിലെ നേട്ടങ്ങള്‍ക്കു പുറമേ, മേളയുടെ പരമ്പരാഗതമായ സുപ്രധാന ചടങ്ങിലും രേഖ പങ്കാളിയാകും. ഓഗസ്റ്റ് 15-ന് ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മെല്‍ബണില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തുന്നത് രേഖയാണ്. ഓസ്ട്രേലിയന്‍ ഉദ്യോഗസ്ഥര്‍ക്കും ചലച്ചിത്ര പ്രേമികള്‍ക്കുമൊപ്പം നടക്കുന്ന ഈ ചടങ്ങ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തിന്റെ പ്രതീകം കൂടിയാണ്. മുന്‍വര്‍ഷങ്ങളില്‍ ഋഷി കപുര്‍, ആമിര്‍ ഖാന്‍, ശബാന ആസ്മി, ഐശ്വര്യ റായ്, അനില്‍ കപുര്‍ തുടങ്ങിയ പ്രമുഖരായിരുന്നു ഈ പതാക ഉയര്‍ത്തല്‍ ചടങ്ങിന് നേതൃത്വം നല്‍കിയിരുന്നത്.

രേഖ

ഓഗസ്റ്റ് 13 മുതല്‍ 23 വരെയാണ് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍ സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്കിടയില്‍ ഈ വര്‍ഷത്തെ മേളയുടെ പ്രധാന ആകര്‍ഷണമായി രേഖയുടെ സാന്നിധ്യവും 'ഉമ്രാവോ ജാന്‍' പ്രദര്‍ശനവും മാറുമെന്ന കാര്യത്തില്‍ സംശയമില്ല.